ആലിയ ഭട്ട് സിനിമയുടെ പേരില്‍ പൊട്ടിത്തെറി, തമ്മിലടിച്ച് കരണ്‍ ജോഹറും ദിവ്യ ഖോസ്ല കുമാറും; കോപ്പിയടി ആരോപണവും

ആലിയ ഭട്ടിന്റെ ‘ജിഗ്ര’ സിനിമയുടെ പേരില്‍ ബോളിവുഡില്‍ പൊട്ടിത്തെറി. സിനിമയ്‌ക്കെതിരെ നടിയും സംവിധായികയുമായ ദിവ്യ ഖോസ്ല കുമാര്‍ രംഗത്തെത്തിയതോടെയാണ് വിവാദങ്ങള്‍ ഉടലെടുത്തത്. തന്റെ ‘സാവി ‘എന്ന ചിത്രത്തിന്റെ കോപ്പിയടിയാണ് ജിഗ്ര എന്നാണ് ദിവ്യയുടെ ആരോപണം. മാത്രമല്ല ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കണക്കുകളില്‍ കൃത്രിമം കാണിച്ചതായും നടി ആരോപിച്ചിരുന്നു.

”മൗനമാണ് വിഡ്ഢികള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല മറുപടി” എന്നായിരുന്നു കരണ്‍ ജോഹറിന്റെ പ്രതികരണം. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ദിവ്യയുടെ പേര് പറയാതെയായിരുന്നു കരണ്‍ പ്രതികരിച്ചത്. പിന്നാലെ സംവിധായകന് പരോക്ഷ മറുപടിയുമായി ദിവ്യയും രംഗത്തെത്തി.

News18

”മറ്റുള്ളവര്‍ക്കുള്ളത് മോഷ്ടിക്കാന്‍ നിങ്ങള്‍ ലജ്ജയില്ലാതെ ശീലിക്കുമ്പോള്‍, നിങ്ങള്‍ എല്ലായ്‌പ്പോഴും നിശബ്ദതയില്‍ അഭയം തേടും. നിങ്ങള്‍ക്ക് ശബ്ദവും നട്ടെല്ലും ഉണ്ടാകില്ല” എന്നായിരുന്നു ദിവ്യയുടെ പ്രതികരണം. കഴിഞ്ഞ ദിവസമായിരുന്നു നടി ആലിയ ഭട്ട് ജിഗ്രയുടെ ബോക്സ് ഓഫീസ് കണക്കുകളില്‍ കൃത്രിമം കാണിച്ചെന്ന് ആരോപിച്ച് ദിവ്യ രംഗത്ത് വരുന്നത്.

News18

വ്യാജ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നതിനായി ആലിയ ചിത്രത്തിന്റെ ടിക്കറ്റുകള്‍ മുഴുവന്‍ വാങ്ങി എന്നായിരുന്നു ദിവ്യയുടെ ആരോപണം. താന്‍ അഭിനയിച്ച സാവിയില്‍ നിന്ന് കോപ്പി അടിച്ചതാണ് ജിഗ്ര എന്നായിരുന്നു ദിവ്യ നേരത്തെ ആരോപിച്ചിരുന്നത്.

സത്യവാന്റെയും സാവിത്രിയുടെയും കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുങ്ങിയ സാവി ഇംഗ്ലണ്ടിലെ ജയിലില്‍ നിന്ന് ഭര്‍ത്താവിനെ മോചിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു വീട്ടമ്മയുടെ കഥയാണ് പറഞ്ഞത്. ഇക്കഴിഞ്ഞ മേയില്‍ ആയിരുന്നു സാവി റിലീസ് ചെയ്തത്.