'അവതാര്‍' എന്ന പേര് നിര്‍ദേശിച്ചത് ഞാന്‍, ജെയിംസ് കാമറൂണ്‍ 18 കോടി ഓഫര്‍ ചെയ്തിട്ടും ഞാന്‍ മുഖ്യ വേഷം നിരസിച്ചു: ഗോവിന്ദ

ജെയിംസ് കാമറൂണിന്റെ ബ്രമാണ്ഡ ചിത്രം ‘അവതാര്‍’ സിനിമയ്ക്ക് ആ പേര് നിര്‍ദേശിച്ചത് താന്‍ ആണെന്ന് ബോളിവുഡ് താരം ഗോവിന്ദ. നടന്‍ മുകേഷ് ഖന്നയുമായുമുള്ള പോഡ്കാസ്റ്റിലാണ് ഗോവിന്ദ സംസാരിച്ചത്. ചിത്രത്തില്‍ ഒരു പ്രധാന വേഷം തനിക്ക് ഓഫര്‍ ചെയ്തിരുന്നു. എന്നാല്‍ ദേഹത്ത് പെയിന്റ് ചെയ്യാന്‍ താല്‍പര്യമില്ലാത്തതിനാല്‍ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് ഗോവിന്ദ പറയുന്നത്.

”ഞാന്‍ വലിയൊരു ഒരു ഓഫര്‍ ഉപേക്ഷിച്ചു, അത് ഉപേക്ഷിച്ചത് ഇപ്പോഴും വേദനയുള്ള ഓര്‍മ്മയാണ്. അമേരിക്കയില്‍ ഞാന്‍ ഒരു സര്‍ദാര്‍ജിയെ കണ്ടുമുട്ടി, അദ്ദേഹത്തിന് ഒരു ബിസിനസ് ആശയം നല്‍കി, അത് വിജയിച്ചു. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം, അദ്ദേഹം എന്നെ ജെയിംസ് കാമറൂണിനെ പരിചയപ്പെടുത്തി.”

”അദ്ദേഹം എന്നോട് ജെയിംസിനൊപ്പം ഒരു ചിത്രം ചെയ്യാന്‍ ആവശ്യപ്പെട്ടു, അതിനാല്‍ ഞാന്‍ അവരെ ഡിന്നറിന് ക്ഷണിച്ചു. കഥ കേട്ട് ഞാനാണ് ചിത്രത്തിന് ‘അവതാര്‍’ എന്ന പേര് നിര്‍ദേശിച്ചത്. ചിത്രത്തിലെ നായകന്‍ വികലാംഗനാണെന്ന് ജെയിംസ് എന്നോട് പറഞ്ഞു. അതിനാല്‍ ഞാന്‍ ചിത്രം ചെയ്യില്ലെന്ന് പറഞ്ഞു.”

”അദ്ദേഹം എനിക്ക് ഒരു പ്രധാന വേഷം 18 കോടി രൂപ വാഗ്ദാനം ചെയ്തു. 410 ദിവസം ഷൂട്ടിംഗ് ആവശ്യമുണ്ടെന്നും പറഞ്ഞു. ഞാന്‍ അത് സമ്മതിച്ചു, പക്ഷേ എന്റെ ശരീരത്തില്‍ പെയിന്റ് ചെയ്താല്‍ ഞാന്‍ ആശുപത്രിയില്‍ ആയിരിക്കും. നമ്മുടെ ശരീരം മാത്രമാണ് നമുക്കുള്ള ഒരേയൊരു ഉപകരണം” എന്നാണ് ഗോവിന്ദ പറയുന്നത്.