അച്ഛന്റെ നിലവിളി കേട്ടാണ് അര്‍ധരാത്രി ഉണര്‍ന്നത്.. അന്ന് അദ്ദേഹത്തിന്റെ നെഞ്ചിലും കൈയ്യിലും വെടിയുണ്ടുകള്‍ തറച്ചിരുന്നു: ഹൃത്വിക് റോഷന്‍

സെയ്ഫ് അലിഖാന്‍ അക്രമിക്കപ്പെട്ടതിന് പിന്നാലെ രാകേഷ് റോഷന്‍ വധശ്രമം അടക്കം പറയുന്ന ‘ദി റോഷന്‍സ്’ സീരീസ് വീണ്ടും ചര്‍ച്ചയാവുന്നു. ബോളിവുഡ് നടനും നിര്‍മ്മാതാവുമായ രാകേഷ് റോഷന് 2000ല്‍ ആണ് വെടിയേല്‍ക്കുന്നത്. സീരിസില്‍ ഹൃത്വിക് റോഷന്‍ സംസാരിക്കുന്ന ഭാഗമാണ് ശ്രദ്ധ നേടുന്നത്. ഹൃത്വിക്കിന്റെ കഹോ നാ പ്യാര്‍ ഹേ സിനിമ ഹിറ്റ് ആയപ്പോഴാണ് സംഭവം നടന്നത്.

”എന്റെ അച്ഛന്‍ സൂപ്പര്‍മാനെപ്പോലെ ശക്തനാണെന്ന് കുട്ടിക്കാലം തൊട്ടേ എനിക്ക് ഉറപ്പുണ്ടായിരുന്നു. വെടിയുണ്ടയെ അതിജീവിച്ച അദ്ദേഹം പെട്ടെന്ന് ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് ഞാന്‍ കരുതി. എന്നാല്‍, അങ്ങനെ ആയിരുന്നില്ല. ആ സംഭവത്തിന് ഒരു മാസത്തിന് ശേഷം ഒരു ദിവസം അര്‍ധരാത്രി അച്ഛന്റെ നിലവിളി കേട്ട് ഞാന്‍ ഉണരുകയായിരുന്നു.”

”വീണ്ടും ആക്രമിക്കപ്പെട്ടുവെന്ന് കരുതി അദ്ദേഹം സഹായത്തിനായി അലറിവിളിച്ച ശബ്ദമായിരുന്നു അത്. അപ്പോഴാണ് അച്ഛന്‍ എത്ര ദുര്‍ബലനാണെന്നും ധീരമായ മുഖത്തിന്് പിന്നില്‍ ഭയം മറച്ചുവയ്ക്കുകയായിരുന്നുവെന്നും ഞാന്‍ മനസിലാക്കിയത്. നിങ്ങള്‍ക്കെല്ലാം അറിയാവുന്നതുപോലെ, ആ ആഴ്ചകളില്‍ ഞങ്ങളുടെ കുടുംബം ഒരുപാട് അനുഭവിച്ചു.”

”മികച്ച രീതിയില്‍ ജോലി ചെയ്യുന്നതില്‍ എന്നും വിശ്വസിച്ചിരുന്ന പിതാവ് ആക്രമിക്കപ്പെട്ടപ്പോള്‍ എനിക്ക് ആളുകളിലും ലോകത്തിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടു, സിനിമ ഉപേക്ഷിക്കാന്‍ തോന്നി. പക്ഷേ, എന്ത് തന്നെയായാലും മുന്നോട്ടു പോകണമെന്ന് ഞാന്‍ താമസിയാതെ മനസിലാക്കി.”

”കഹോ നാ പ്യാര്‍ ഹേയുടെ വിജയം ആഘോഷിക്കാന്‍ പോയ സമയത്താണ് അച്ഛന് വെടിയേല്‍ക്കുന്നത്. അദ്ദേഹത്തിന്റെ നെഞ്ചിലും കൈയിലും വെടിയുണ്ടകള്‍ തറച്ചിരുന്നു. എന്നിട്ടും, എനിക്ക് കുഴപ്പമൊന്നും ഇല്ലല്ലോ എന്ന് ചോദിച്ച് എന്നെ വിളിച്ചു. കുടുംബം ആക്രമിക്കപ്പെടുമോ എന്ന് അദ്ദേഹം ആശങ്കാകുലനായിരുന്നു” എന്നാണ് ഹൃത്വിക് സീരിസില്‍ പറയുന്നത്.

Read more