മന്നത്ത് നവീകരിക്കാനാവില്ല, ഷാരൂഖ് ഖാന് വീണ്ടും തിരിച്ചടി; ദേശീയ ഹരിത ട്രൈബ്യൂണലില്‍ പരാതി

ഷാരൂഖ് ഖാന്റെ ആഡംബര ബംഗ്ലാവായ മന്നത്തില്‍ നവീകരണങ്ങള്‍ നടത്തുകയാണ്. ഇതിന്റെ ഭാഗമായി താരവും കുടുംബവും മറ്റൊരു ഫ്‌ളാറ്റിലേക്ക് താല്‍ക്കാലികമായി താമസം മാറിയ വിവരം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ ഈ നവീകരണ പരിപാടികള്‍ക്ക് തിരിച്ചടി നേരിട്ടിരിക്കുകയാണ്. ദേശീയ ഹരിത ട്രൈബ്യൂണല്‍ ഇടപെട്ട് നവീകരണ പണികള്‍ താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.

മന്നത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തീരദേശ നിയന്ത്രണ മേഖല (CRZ) അനുമതി നേടുന്നതില്‍ ഷാരൂഖ് ഖാനും മഹാരാഷ്ട്ര തീരദേശ മേഖല മാനേജ്മെന്റ് അതോറിറ്റിയും (MCZMA) പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ആക്ടിവിസ്റ്റ് സന്തോഷ് ദൗണ്ട്കര്‍ ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചതായാണ് ബാര്‍ & ബെഞ്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മന്നത്ത് ഗ്രേഡ് III പൈതൃക ഘടനയില്‍ ഉള്‍പ്പെട്ടതിനാല്‍, ഏത് മാറ്റത്തിനും ശരിയായ അനുമതികള്‍ ആവശ്യമാണ്. തന്റെ ആറ് നില ബംഗ്ലാവില്‍ രണ്ട് നിലകള്‍ കൂടി പണിയാനായിരുന്നു ഷാരൂഖിന്റെ പദ്ധതി. 12 വണ്‍ ബിഎച്ച്‌കെ ഫ്‌ളാറ്റുകള്‍ കൂട്ടിച്ചേര്‍ത്താണ് ഒരു വലിയ ബംഗ്ലാവാക്കി ഷാരൂഖ് മാറ്റിയത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഹര്‍ജിക്കാരനോട് തെളിവ് സമര്‍പ്പിക്കാന്‍ ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, 2011ല്‍ ആണ് വില്ല വിയന്ന എന്നറിയപ്പെട്ടിരുന്ന ആറുനില വീട് ഷാരൂഖ് വാങ്ങുന്നത്. പിന്നീട് ഈ വീടിനെ മന്നത്ത് എന്ന് പുനര്‍നാമകരണം ചെയ്യുകയായിരുന്നു. ഗൗരി ഖാന്‍ തന്നെയാണ് വീടിനകം ഡിസൈന്‍ ചെയ്തിരിക്കുന്നത്. വീടിന്റെ നെയിംപ്ലേറ്റ് പോലും വളരെ ആകര്‍ഷകമാണ്.

ലോകത്താകമാനമുള്ള കൗതുകവസ്തുക്കളും കലാവസ്തുക്കളും കൊണ്ടാണ് വീടിനകം അലങ്കരിച്ചിരിക്കുകയാണ്. ബംഗ്ലാവിന്റെ പുറംവശത്ത് വെള്ള പെയിന്റാണ് അടിച്ചിരിക്കുന്നത്. കുട്ടികള്‍ക്കായ പ്രത്യേകം പ്ലേ റൂമുകളും, കൂടാതെ, ലൈബ്രറി, പ്രൈവറ്റ് ബാര്‍, തിയേറ്റര്‍ എന്നിവയും വീടിനുള്ളിലുണ്ട്.

Read more