പാക് നടന്‍ അഭിനയിച്ച ബോളിവുഡ് സിനിമ റിലീസ് ചെയ്യില്ല; ഇന്ത്യയില്‍ നിരോധനം

പാക് നടന്‍ ഫവാദ് ഖാന്‍ അഭിനയിച്ച ബോളിവുഡ് ചിത്രം ‘അബിര്‍ ഗുലാല്‍’ ഇന്ത്യയില്‍ റിലീസ് ചെയ്യില്ലെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവുമായി അടുത്ത വൃത്തങ്ങള്‍. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷമാണ് തീരുമാനം. മെയ് 9ന് ആയിരുന്നു സിനിമ റിലീസ് ചെയ്യാനിരുന്നത്. ഇതിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.

ഒമ്പത് വര്‍ഷത്തിന് ശേഷം ഫവാദ് ഖാന്‍ ബോളിവുഡിലേക്ക് തിരിച്ചെത്തുന്ന സിനിമയായിരുന്നു അബിര്‍ ഗുലാല്‍. ഖൂബ്‌സുരത് (2014), കപൂര്‍ & സണ്‍സ് (2016), ഏ ദില്‍ ഹേ മുഷ്‌കില്‍ (2016) എന്നീ മൂന്ന് സിനിമകളിലാണ് ഫവാദ് ഖാന്‍ അഭിനയിച്ചിട്ടുള്ളത്.

2016ലെ ഉറി ഭീകരാക്രമണത്തിന് ശേഷം ഇന്ത്യന്‍ മോഷന്‍ പിക്ചേഴ്സ് പ്രൊഡ്യൂസേഴ്സും ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷനും പാക് അഭിനേതാക്കള്‍ ഇന്ത്യന്‍ സിനിമയില്‍ പ്രവര്‍ത്തിക്കുന്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഓദ്യോഗികമായി വിലക്കേര്‍പ്പെടുത്താനുള്ള ഹര്‍ജി 2023ല്‍ ബോംബെ ഹൈക്കോടതി തള്ളിയിരുന്നു.

എങ്കിലും 2016 മുതല്‍ പാക് താരങ്ങള്‍ക്ക് അപ്രഖ്യാപിത വിലക്ക് ബോളിവുഡില്‍ തുടരുന്നുണ്ട്. അതേസമയം, ആര്‍തി എസ് ബാഗ്ദിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ വാണി കപൂര്‍ ആണ് നായിക. അബിര്‍ ഗുലാലിന് ഇന്‍ഡസ്ട്രിക്ക് അകത്തുനിന്ന് നേരത്തെ തന്നെ എതിര്‍പ്പുണ്ടായിരുന്നെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പഹല്‍ഗാം ആക്രമണത്തോടെ ഇത് രൂക്ഷമായി. ഭീകരാക്രമണത്തെ അപലപിച്ച് ഫവാദ് ഖാന്‍ കഴിഞ്ഞ ദിവസം കുറിപ്പ് പങ്കുവെച്ചിരുന്നു. ചിത്രത്തിലെ രണ്ട് പാട്ടുകള്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഭീകരാക്രണത്തിന് പിന്നാലെ യൂട്യൂബ് ഇന്ത്യയില്‍ നിന്ന് ഇരുപാട്ടുകളും അപ്രത്യക്ഷമായി.

Read more