'ഒന്നും മിണ്ടാതെ സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയി, നഷ്ടം ഒരു കോടി രൂപയാണ്..'; പ്രകാശ് രാജിനെതിരെ നിര്‍മ്മാതാവ്

നടന്‍ പ്രകാശ് രാജിനെതിരെ ഗുരുതര ആരോപണവുമായി നിര്‍മ്മാതാവ് എസ് വിനോദ്കുമാര്‍. നടന്‍ ഒന്നും മിണ്ടാതെ സെറ്റില്‍ നിന്നും ഇറങ്ങി പോയതോടെ തനിക്ക് ഒരു കോടി രൂപയുടെ നഷ്ടം സംഭവിച്ചു എന്നാണ് നിര്‍മ്മാതാവ് പറയുന്നത്. എക്‌സിലൂടെയാണ് ഇക്കാര്യം നിര്‍മ്മാതാവ് പങ്കുവച്ചിരിക്കുന്നത്.

തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനും ഉപമുഖ്യമന്ത്രി ഉദനിധിക്കുമൊപ്പമുള്ള ചിത്രം ‘ഉപമുഖ്യമന്ത്രിക്കൊപ്പം.. ജസ്റ്റ് ആസ്‌കിങ്’ എന്ന ഹാഷ്ടാഗോടെ പ്രകാശ് രാജ് എക്‌സില്‍ പങ്കുവച്ചിരുന്നു. ഈ ട്വീറ്റ് ഷെയര്‍ ചെയ്തു കൊണ്ടാണ് വിനോദ്കുമാര്‍ പ്രതികരിച്ചത്.

”നിങ്ങള്‍ക്കൊപ്പമുള്ള രണ്ട് പേരും തിരഞ്ഞെടുപ്പില്‍ ജയിച്ചവരാണ്. പക്ഷേ നിങ്ങള്‍ക്ക് കെട്ടിവച്ച കാശ് പോലും നഷ്ടപ്പെട്ടു. അതാണ് വ്യത്യാസം. ഒരു മനുഷ്യനോടും ഒന്നും മിണ്ടാതെ നിങ്ങള്‍ എന്റെ സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയത് കൊണ്ട് എനിക്ക് ഉണ്ടായ നഷ്ടം ഒരു കോടി രൂപയാണ്. എന്തായിരുന്നു അതിന് കാരണം? ചോദിച്ചെന്നേയുള്ളൂ..”

”എന്നെ വിളിക്കുമെന്ന് നിങ്ങള്‍ പറഞ്ഞിരുന്നു. പക്ഷേ വിളിച്ചതുമില്ല” എന്നാണ് നിര്‍മ്മാതാവ് കുറിച്ചത്. എന്നാല്‍ പ്രകാശ് രാജ് ഇതിനോട് പ്രതികരിച്ചിട്ടില്ല. അതേസമയം, സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച പ്രകാശ് രാജ് 2019ലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചുവെങ്കിലും വലിയ തോല്‍വിയാണ് നേരിട്ടത്.

കെട്ടിവച്ച കാശ് വരെ നടന് നഷ്ടമായിരുന്നു. പ്രകാശ് രാജിന്റെ ഒടുവില്‍ തിയേറ്ററിലെത്തിയത് ജൂനിയര്‍ എന്‍ടിആര്‍ ചിത്രം ‘ദേവര’യാണ്. രാം ചരണിന്റെ ‘ഗെയിം ചെയിഞ്ചര്‍’, സൂര്യയുടെ ‘കങ്കുവ’, വിജയ്‌യുടെ ‘ദളപതി 69’ എന്നിവയാണ് നടന്റെതായി ഇനി റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങള്‍.

Read more