പിഴച്ചത് ബോളിവുഡില്‍ മാത്രം; സിനിമയില്‍ ഭാഗ്യം പരീക്ഷിച്ചത് ഒരേയൊരു തവണ

മാനുഷിക ഇടപെടലുകളും സ്‌നേഹവും കൊണ്ട് ഇന്ത്യയുടെ അഭിമാനമായി മാറിയ വ്യവസായിയാണ് രത്തന്‍ ടാറ്റ. ബിസിനസ് രംഗത്ത് വലിയൊരു ശൂന്യത സൃഷ്ടിച്ചാണ് ടാറ്റ വിട പറഞ്ഞിരിക്കുന്നത്. എല്ലാ ബിസിനസുകളിലും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച രത്തന്‍ ടാറ്റയ്ക്ക് പിഴച്ചത് ബോളിവുഡില്‍ മാത്രമാണ്. ഒരു സിനിമ മാത്രമേ ടാറ്റ നിര്‍മ്മിച്ചിട്ടുള്ളു.

സിനിമ വന്‍ പരാജയമാവുകയായിരുന്നു. 2004ല്‍ ആണ് അമിതാഭ് ബച്ചന്‍ നായകനായി എത്തിയ ‘ഏത്ബാര്‍’ എന്ന ചിത്രം നിര്‍മ്മിച്ചു കൊണ്ടാണ് രത്തന്‍ ടാറ്റ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. വിക്രം ഭട്ട് സംവിധാനം ചെയ്ത ഈ റൊമാന്റിക് സൈക്കോളജിക്കല്‍ ത്രില്ലര്‍ ആയിരുന്നു.

അമിതാഭ് ബച്ചനെ കൂടാതെ ജോണ്‍ എബ്രഹാം, ബിപാഷ ബസു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ ജതിന്‍ കുമാറിനൊപ്പം സഹനിര്‍മ്മാതാവായണ് രത്തന്‍ ടാറ്റ ചിത്രത്തിന്റെ ഭാഗമായത്. 9.5 കോടി രൂപ ചെലവിട്ട് തിയേറ്ററില്‍ എത്തിയ ചിത്രത്തിന് 7.6 കോടി രൂപ മാത്രമാണ് നേടാന്‍ കഴിഞ്ഞത്.

ടാറ്റയുടെ ആദ്യത്തെയും അവസാനത്തേതുമായ ബോളിവുഡ് നിര്‍മ്മാണ സംരംഭമാണിത്. അതേസമയം, മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് രത്തന്‍ ടാറ്റയുടെ അന്ത്യം. 1991 മുതല്‍ 2012 വരെ ടാറ്റാ ഗ്രൂപ്പ് ചെയര്‍മാനായിരുന്നു. 2012 ഡിസംബറിലാണ് അദ്ദേഹം ടാറ്റ സണ്‍സ് ചെയര്‍മാന്‍ പദവിയൊഴിഞ്ഞത്.

2017 ജനുവരിയില്‍ എന്‍.ചന്ദ്രശേഖരന് പദവി കൈമാറിയ അദ്ദേഹം ഇമെരിറ്റസ് ചെയര്‍മാനായി. ജെ.ആര്‍.ഡി. ടാറ്റയുടെ ദത്തുപുത്രന്‍ നവല്‍ ടാറ്റയുടെ മകനായി 1937 ഡിസംബര്‍ 28നായിരുന്നു ജനനം. കോര്‍ണല്‍ സര്‍വകലാശാലയില്‍ നിന്ന് ആര്‍ക്കിടെക്ചറല്‍ എന്‍ജിനീയറിങ് ബിരുദം. 1961 ല്‍ ടാറ്റ സ്റ്റീല്‍സില്‍ ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ച അദ്ദേഹം 21 വര്‍ഷം ടാറ്റ ഗ്രൂപ്പിനെ നയിച്ചു.