മകന്‍ കരയുകയായിരുന്നു, ആവര്‍ത്തിച്ച് കുത്തിയതോടെ മുറിയിലാക്കി പൂട്ടിയിട്ടു..; സെയ്ഫ് അലിഖാന്റെ മൊഴി രേഖപ്പെടുത്തി

മോഷണത്തിനിടെ ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ സെയ്ഫ് അലിഖാന്റെ മൊഴി രേഖപ്പെടുത്തി മുംബൈ പൊലീസ്. താനും ഭാര്യ കരീനയും വേറെ മുറിയില്‍ ആയിരുന്നുവെന്നും ജോലിക്കാരി ബഹളം വച്ചതു കേട്ടാണ് മകന്റെ മുറിയിലേക്ക് ഓടിയെത്തിയതെന്നുമാണ് സെയ്ഫ് പറയുന്നത്. തുടര്‍ച്ചയായി കുത്തിയതോടെ പ്രതിയെ മുറിക്കുള്ളിലേക്ക് തള്ളിയിട്ട് പൂട്ടിയിട്ടെങ്കിലും രക്ഷപ്പെട്ടുവെന്നും സെയ്ഫ് മൊഴി നല്‍കി.

ജോലിക്കാരി ഏലിയാമ്മ ഫിലിപ്പ് ഭയന്ന് നിലവിളിക്കുമ്പോള്‍ മകന്‍ കരയുകയായിരുന്നു. പ്രതിയെ താന്‍ മുറുകെ പിടിച്ചതോടെ അയാള്‍ കുത്തി. തുടര്‍ച്ചയായി കുത്തിയതോടെ അക്രമിയുടെ മേലുള്ള പിടി അയഞ്ഞു. എങ്കിലും ഇയാളെ മുറിക്കുള്ളിലേക്ക് തള്ളിയിടുകയും പുറത്തുനിന്ന് പൂട്ടുകയും ചെയ്തു. എന്നാല്‍ അവിടെ നിന്ന് പ്രതി കടന്നുകളഞ്ഞു എന്നാണ് സെയ്ഫിന്റെ മൊഴി.

അതേസമയം, ജനുവരി 16ന് പുലര്‍ച്ചെ ആയിരുന്നു സെയ്ഫിനെതിരെ ആക്രമണം നടന്നത്. നട്ടെല്ലിന് സമീപവും കഴുത്തിലുമായി ആറ് കുത്തേറ്റ നടനെ ലീലാവതി ആശുപത്രിയില്‍ അടിയന്തരശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. കേസില്‍ ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന ഷരീഫുള്‍ ഇസ്ലാമാണ് അറസ്റ്റിലായത്.

Read more

ബിജോയ് ദാസ്, വിജയ് ദാസ് തുടങ്ങിയ വ്യാജ പേരുകളിലാണ് ഇയാള്‍ മുംബൈയില്‍ താമസിച്ചത്. പൊറോട്ട കഴിച്ചതിന് ശേഷം ഗൂഗിള്‍ പേ ചെയ്തതോടെയാണ് പൊലീസ് ഇയാളെ ട്രാക്ക് ചെയ്തത്. സെയ്ഫിന്റെ വസതി, കെട്ടിടത്തിന്റെ കോണിപ്പടി, ശുചിമുറിയുടെ വാതില്‍, മകന്‍ ജേയുടെ മുറിയുടെ വാതില്‍ പിടി എന്നിവയില്‍നിന്ന് പ്രതിയുടേതെന്ന് കരുതുന്ന വിരലടയാളങ്ങളും പൊലീസിന് ലഭിച്ചിരുന്നു.