അടച്ചിട്ട മുറിയിലിരിക്കാന്‍ എനിക്ക് പേടിയായി, റേപ്പ് സീന്‍ ചെയ്തപ്പോള്‍ അത് എങ്ങനെ ബാധിക്കുമെന്ന് ആലോചിച്ചിരുന്നില്ല: ശാലിനി പാണ്ഡെ

ആമിര്‍ ഖാന്‍ പുത്രന്‍ ജുനൈദ് ഖാന്റെ അരങ്ങേറ്റ ചിത്രമാണ് ‘മഹാരാജ്’. ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്തത്. മഹാരാജ് ലിബല്‍ കേസ് അടിസ്ഥാനമാക്കിയ ചിത്രം മതവികാരം വ്രണപ്പെടുത്തുമെന്ന ആരോപണത്തെ തുടര്‍ന്ന് റിലീസ് സ്റ്റേ ചെയ്തിരുന്നു. പിന്നീട് സ്റ്റേ മാറ്റിയതോടെയാണ് സിനിമ നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിംഗ് ആരംഭിച്ചത്.

ചിത്രത്തില്‍ പ്രധാന കഥാപാത്രമായി നടി ശാലിനി പാണ്ഡെ വേഷമിട്ടിരുന്നു. തന്റെ കഥാപാത്രത്തെ നടന്‍ ജയ്ദീപ് അവതരിപ്പിച്ച സ്വയം പ്രഖ്യാപിത ആള്‍ദൈവമായ മഹാരാജ് ലൈംഗികമായി പീഡിപ്പിക്കുന്ന രംഗത്തില്‍ അഭിനയിച്ചതിനെ കുറിച്ച് ശാലിനി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

”ആദ്യം തിരക്കഥ വായിച്ചപ്പോള്‍ ഈ കഥാപാത്രം എന്ത് വിഡ്ഡിയാണ് എന്നായിരുന്നു തോന്നിയത്. പിന്നീട് ഞാന്‍ ചെയ്യുന്നത് ശരിയാണെന്ന് വിശ്വസിക്കുകയായിരുന്നു. ചിത്രത്തില്‍ ജയ്ദീപ് ജദുനാഥ്ജി ബ്രിജ്രതന്‍ജി മഹാരാജ് എന്ന ആള്‍ ദൈവമായാണ് അഭിനയിക്കുന്നത്. ഇയാള്‍ക്ക് യുവതികളെ ‘ചരണ്‍ സേവ’ എന്ന പേരില്‍ സമര്‍പ്പിക്കുമായിരുന്നു.”

”ഇവര്‍ ബലാത്സഗം ചെയ്യപ്പെട്ടാലും ഈ ആള്‍ദൈവത്തിന്റെ വിശ്വാസി സമൂഹം അതിന് നേരെ കണ്ണടയ്ക്കുകയും ചെയ്തത്. ഇതിനെ ചോദ്യം ചെയ്ത സാമൂഹ്യ പരിഷ്‌കര്‍ത്താവും മാധ്യമ പ്രവര്‍ത്തകനുമായ കര്‍സന്ധാസ് മുല്‍ജി നടത്തിയ പോരാട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തം.”

”ഞാന്‍ മഹാരാജിനൊപ്പം ചരണ്‍ സേവാ സീന്‍ ചെയ്യുന്ന സമയം വരെ, അത് എന്നെ അങ്ങനെ ബാധിക്കുമെന്ന് ഞാന്‍ ചിന്തിച്ചിരുന്നില്ല. ഞാന്‍ ആ രംഗം ചെയ്തു, പെട്ടെന്ന് ഞാന്‍ പുറത്തുപോയി. എനിക്ക് അടച്ചിട്ട മുറിയിലായിരിക്കാന്‍ താല്‍പ്പര്യമില്ല എനിക്ക് സമയം വേണം കുറച്ച് ശുദ്ധവായു വേണം, എനിക്ക് അല്‍പ്പം ഉത്കണ്ഠയുണ്ട് എന്ന് ക്രൂവിനോട് പറഞ്ഞു” എന്നാണ് ശാലിനി പറയുന്നത്.