ഞാന്‍ ബോംബ് പൊട്ടിക്കും പക്ഷെ ഇപ്പോഴല്ല.. മോശമായി പെരുമാറിയവരുടെ കുടുംബത്തെ ഞാന്‍ ബഹുമാനിക്കുന്നുണ്ട്: പ്രിയങ്ക

തന്നോട് മോശമായി പെരുമാറിയത് ആരാണെന്ന് പറയാനുള്ള മാനസികാവസ്ഥയില്‍ അല്ല താന്‍ എന്ന് നടി പ്രിയങ്ക. ഇപ്പോള്‍ ആരോപണം വന്ന ഏതെങ്കിലും ഒരു വ്യക്തി മോശമായി പെരുമാറിയിട്ടുണ്ടോ എന്ന ചോദ്യത്തോടാണ് പ്രിയങ്ക പ്രതികരിച്ചത്. അവര്‍ക്കെതിരെ ആരോപണങ്ങള്‍ വരികയാണെങ്കില്‍ പറയാം, അവരുടെ കുടുംബത്തെ ഞാന്‍ ബഹുമാനിക്കുന്നുണ്ട് എന്നാണ് പ്രിയങ്ക പറയുന്നത്.

കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്ക സംസാരിച്ചത്. ”ഞാന്‍ പറയില്ല. അങ്ങനെ ഇല്ല. ഞാന്‍ ബോംബ് പൊട്ടിക്കും പക്ഷെ ഇപ്പോഴല്ല. ഞാന്‍ സത്യം പറയാം, എനിക്ക് ഇത് പറയാന്‍ ആരെയും പേടിയില്ല. ആപത്ത് സമയത്ത് ഒരാളും എന്നെ സഹായിക്കാന്‍ ഉണ്ടായിട്ടില്ല. അപ്പോള്‍ എനിക്ക് പറയണമെങ്കില്‍ പറയാം. ഞാന്‍ ആരുടെയും ചിലവില്‍ അല്ല ജീവിക്കുന്നത്.”

”പറയാത്തത് അവര്‍ക്കൊരു ഫാമിലി ഉള്ളതു കൊണ്ട് മാത്രമാണ്. ഒരാള്‍ നമ്മളെ ഡിസ്റ്റേര്‍ബ് ചെയ്യാന്‍ വന്നാല്‍ അവരെ നേരിടാനുള്ള കരുത്ത് എനിക്കുണ്ട്. ഞാന്‍ അത് കൈകാര്യം ചെയ്തിട്ടുണ്ട്. അത് ആര് എന്നുള്ളത് ഞാന്‍ ഇപ്പോ പറയില്ല. എന്തിനാ വെറുതെ ഇപ്പോള്‍ പറഞ്ഞിട്ട് പാവങ്ങളായ അവരെയൊക്കെ, ഈ പറയുന്ന വ്യക്തി അല്ല, അവരുടെ ഫാമിലിയുമുണ്ട്.”

”അവരെ ഞാന്‍ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നുണ്ട്. പുള്ളിക്കെതിരെ ആരോപണം വരുമ്പോള്‍ ഞാന്‍ പറയാം. അങ്ങനെ വന്ന് ഒന്ന് തെളിയട്ടെ, അപ്പോള്‍ പറയാം. പറയണ്ട കാര്യങ്ങള്‍ പറയും. പക്ഷെ ഇപ്പോള്‍ എന്റെ മാനസികാവസ്ഥ അങ്ങനെയല്ല” എന്നാണ് പ്രിയങ്ക പറയുന്നത്.

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് ശേഷം സിനിമയിലുള്ള എല്ലാവരും ഈ വഴി വന്നവരാണോ എന്ന ചിന്ത ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്, അതിനെതിരെ ആര്‍ട്ടിസ്റ്റുകള്‍ പ്രതികരണമായിരുന്നു എന്നും പ്രിയങ്ക പറയുന്നുണ്ട്. ”ജനങ്ങള്‍ മുഴുവന്‍ അങ്ങനെയാണ് ചിന്തിക്കുന്നത്. ആര്‍ട്ടിസ്റ്റുകള്‍ എല്ലാവരും വലിയൊരു പത്രസമ്മേളനം വിളിക്കണം. കല്ലെറിയാത്തവര്‍ ഉണ്ടെങ്കില്‍ ധൈര്യമായിട്ട് വരട്ടെ. ഞാന്‍ ഇരുന്ന് പറയാം.”

”എനിക്ക് ഒരു കല്ലേറും കിട്ടിയിട്ടില്ല. അതുകൊണ്ട് ഞാന്‍ ധൈര്യമായിട്ട് ഇരിക്കാം. എറിഞ്ഞ ഒരാള്‍ ഉണ്ടെങ്കില്‍ പറയട്ടെ. എനിക്കൊരു പ്രശ്‌നവുമില്ല ആ കാര്യത്തില്‍. അങ്ങനെ കുറച്ചു പേര് ബോള്‍ഡ് ആയിട്ട് ജനങ്ങളോട് പറയണമായിരുന്നു. അത് പറയാത്തത് തെറ്റ് ആണ്. സ്ത്രീകള്‍ മുന്നോട്ട് വരണം. കാരണം നമ്മള്‍ വെറുതെ ഏറ് കൊള്ളുകയാണ്” എന്നാണ് പ്രിയങ്ക പറയുന്നത്.