ഇത് കള്ളക്കേസ് ആണ്, ഒമറിക്കയ്ക്കെതിരെ പരാതി കൊടുത്ത യുവനടി ഞാനല്ല, അദ്ദേഹം നല്ല മനുഷ്യന്‍: ഏയ്ഞ്ചലിന്‍ മരിയ

സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ പീഡനപരാതി നല്‍കിയ യുവനടി താന്‍ അല്ലെന്ന് നടി ഏയ്ഞ്ചലിന്‍ മരിയ. താന്‍ ആണോ ആ നടി എന്ന് ചോദിച്ച് സിനിമരംഗത്തുള്ള പലരും ഫോണ്‍ വിളിച്ചും മെസേജ് അയച്ചും ചോദിക്കുന്നുണ്ട്, അതിനാലാണ് താന്‍ ഇക്കാര്യം വ്യക്തമാക്കുന്നത് എന്നാണ് ഏയ്ഞ്ചലിന്‍ പറയുന്നത്. സംവിധായകന്‍ ഒമര്‍ ലുലുവിനെതിരായ ഈ കേസ് കള്ളക്കേസ് ആണെന്നും അദ്ദേഹം ഒരു നല്ല മനുഷ്യനാണെന്നും ഏയ്ഞ്ചലിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നുണ്ട്. തൃശൂര്‍ സ്വദേശിനിയായ ഏയ്ഞ്ചലിന്‍, ഒമര്‍ ലുലുവിന്റെ ‘നല്ല സമയം’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയത്. ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലെ മത്സരാര്‍ഥി കൂടിയായിരുന്നു ഏയ്ഞ്ചലിന്‍ മരിയ.

ഏയ്ഞ്ചലിന്‍ മരിയയുടെ വാക്കുകള്‍:

എല്ലാവര്‍ക്കും നമസ്‌കാരം, ഞാന്‍ ഈ വീഡിയോ ചെയ്യുന്നത് വളരെ ഗൗരവമുള്ള ഒരു വിഷയം സംസാരിക്കാനാണ്. ഒമര്‍ ഇക്കയുടെ വിഷയം എല്ലാവരും അറിഞ്ഞുകാണും എന്നു വിശ്വസിക്കുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഇക്കാര്യത്തെ കുറിച്ച് ഒരു സ്റ്റോറി ഇട്ടിരുന്നു. ഈ വിഷയത്തെപ്പറ്റി കുറച്ചധികം സംസാരിക്കാനുണ്ട്. ഇപ്പോഴത്തെ സീസണ്‍ മഴയും ഇടിവെട്ടും ഒക്കെ ഉള്ളതായതിനാല്‍ വീട്ടിലെ കറണ്ട് പോകുകയും ഫോണില്‍ ചാര്‍ജ് ഇല്ലാതെ വരുന്ന അവസ്ഥയുമൊക്കെ ഉണ്ടാകാറുണ്ട്. ഇത്തരമൊരു ഗൗരവമുള്ള വിഷയം സംസാരിക്കുമ്പോള്‍ സമാധാനപരമായ സാഹചര്യം ആവശ്യമാണ്. അതുകൊണ്ടാണ് വീഡിയോ ചെയ്യുന്നത് നീണ്ടുപോയത്. അതിന് ഞാന്‍ ആദ്യം ക്ഷമ ചോദിക്കുന്നു. ഇനി കാര്യത്തിലേക്ക് കടക്കാം.

അഞ്ചാറ് ദിവസമായി എനിക്ക് നിരന്തരം ഫോണ്‍ കോളുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. അതല്ലാതെ ഇന്‍സ്റ്റഗ്രാമിലും വാട്ട്‌സാപ്പിലും കുറേ മെസേജസും വരുന്നുണ്ട്. കൂടാതെ സിനിമയിലുള്ള പല നിര്‍മ്മാതാക്കള്‍, സംവിധായകര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളന്മാര്‍, തിരക്കഥാകൃത്തുക്കള്‍ ഇവരൊക്കെ എന്നെ വിളിച്ച് ചോദിക്കുന്ന ചോദ്യമിതാണ്. ”ഒമറിക്കയ്‌ക്കെതിരെ കേസ് കൊടുത്ത യുവനടി ഞാനാണോ?” എന്ന്. ഞാന്‍ തിരിച്ചു ചോദിക്കുന്ന ചോദ്യമിതാണ്, എന്തുകൊണ്ടാണ് എന്നെ പറയാന്‍ കാരണം. ആ കേസ് കൊടുത്ത യുവനടി ‘നല്ല സമയം’ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അവര്‍ എന്നോട് ഇക്കാര്യം വിളിച്ചു ചോദിക്കുന്നതെന്ന്. മാത്രമല്ല ഒമറിക്കയ്ക്ക് ആ നടിയുമായി നല്ല അടുപ്പവമുണ്ടെന്നാണ് സംസാരം. ഇതൊക്കെ കൂടി കേള്‍ക്കുമ്പോള്‍ എന്നെയാണ് എല്ലാവര്‍ക്കും ഓര്‍മ വരികയെന്നാണ് പറയുന്നത്.

സത്യത്തില്‍ ഒമറിക്കയ്‌ക്കെതിരെ കേസ് കൊടുത്ത യുവനടി ഞാനല്ല. എനിക്ക് അന്നും ഇന്നും ഒമറിക്കയോട് ഒരുപാട് സ്‌നേഹവും ബഹുമാനവുമുണ്ട്. ഒരു നല്ല സിനിമാ സംവിധായകന്‍ എന്നതിലുപരി, നല്ലൊരു സുഹൃത്ത് കൂടിയാണ് എനിക്ക് ഒമറിക്ക. ഈ ഒരു ചോദ്യം ചോദിച്ച് ഇനി ആരും എന്നെ വിളിക്കുകയോ മെസേജ് ചെയ്യുകയോ ചെയ്യരുത്. വ്യക്തിപരമായി അതെന്നെ ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. കേസിന്റെ പല സത്യാവസ്ഥകള്‍ അതിന് പിന്നിലുണ്ട്. ഞാനും ഒമറിക്കയും തമ്മിലുള്ള ബന്ധം അങ്ങനല്ല. അദ്ദേഹവുമായി നാല് വര്‍ഷത്തെ പരിചയം എനിക്കുണ്ട്. ധമാക്ക സിനിമയുടെ സമയത്താണ് ഇക്കയെ പരിചയപ്പെടുന്നത്.

എനിക്ക് വ്യക്തിപരമായി അദ്ദേഹത്തെ നന്നായി അറിയാം. എന്റെ കാഴ്ചപ്പാടില്‍ ഒമര്‍ ഇക്ക അങ്ങനൊരു വ്യക്തിയല്ല. ഈ കേസ് വന്നതിന് ശേഷം അദ്ദേഹത്തിനെതിരെ കടുത്ത സൈബര്‍ ആക്രമണം നടക്കുന്നുണ്ട്. വളരെ മോശപ്പെട്ട രീതിയിലാണ് അദ്ദേഹത്തെക്കുറിച്ച് ആളുകള്‍ സംസാരിക്കുന്നത്. ഒമര്‍ ഇക്ക അങ്ങനൊരാളല്ല. ഒരു നല്ല മനുഷ്യനാണ്. ആളുകള്‍ പലതും തെറ്റിദ്ധരിച്ചിരിക്കുന്നതാണ്. ഒരു വല്യേട്ടന്‍ കുഞ്ഞനുജത്തി ബന്ധമാണ് ഞങ്ങള്‍ക്കിടയിലുള്ളത്. പുള്ളിക്കെതിരെ വന്നിരിക്കുന്ന ഈ കേസ് കള്ളക്കേസ് ആണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിന് പല കാരണങ്ങളുണ്ട്. അത് പുറത്തുപറയാന്‍ ഇപ്പോള്‍ പറ്റില്ല. സത്യം എന്നതു പുറത്തുവരും.