അപമാനിതനായി, വേദനിച്ചു എന്നത് സത്യം തന്നെ.. പക്ഷെ വിവാദം കത്തിക്കാന്‍ മനപൂര്‍വ്വം നില്‍ക്കാഞ്ഞതാണ്; കോളേജില്‍ നിന്നും ഇറക്കിവിട്ട സംഭവത്തില്‍ ബിബിന്‍ ജോര്‍ജ്

‘ഗുമസ്തന്‍’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കോളേജില്‍ എത്തിയ ബിബിന്‍ ജോര്‍ജിനെ പ്രിന്‍സിപ്പാള്‍ അപമാനിച്ച് ഇറക്കിവിട്ട സംഭവത്തില്‍ പ്രതികരിച്ച് നടന്‍. എംഇഎസ് – കെവിഎം വളാഞ്ചേരി കോളേജില്‍ നിന്നാണ് ബിബിന് അപമാനിതനായി ഇറങ്ങേണ്ടി വന്നത്. മാഗസിന്‍ പ്രകാശനത്തിനായാണ് ബിബിന്‍ ജോര്‍ജ് കോളേജില്‍ എത്തിയത്. വിദ്യാര്‍ഥികള്‍ ‘ഗുമസ്തന്‍’ എന്ന് ആര്‍പ്പുവിളിച്ചതോടെ ബിബിന്‍ സിനിമയെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങി.

എന്നാല്‍ പ്രിന്‍സിപ്പാള്‍ വരികയും പുസ്തകം പ്രകാശനം ചെയ്താല്‍ മാത്രം മതി, മറ്റൊന്നും സംസാരിക്കാതെ ഇറങ്ങി പോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു. കോളജ് അധികൃതരുടെ പെരുമാറ്റം വേദനയുണ്ടാക്കി എന്നാണ് ബിബിന്‍ ജോര്‍ജ് പറയുന്നത്. വേദി വിട്ടു പോകണമെന്ന് പറഞ്ഞപ്പോള്‍ വിഷമം തോന്നിയെങ്കിലും അത് ഇനിയും പറഞ്ഞ് കോളേജ് പ്രിന്‍സിപ്പാളിന് ബുദ്ധിമുട്ടുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് ബിബിന്‍ പറഞ്ഞത്.

”സത്യം പറഞ്ഞാല്‍ അത് വിശദീകരിക്കാഞ്ഞത് തന്നെയാണ്. കാരണം. എപ്പോഴും ഇവിടെ ഇതിന് മുമ്പ് സംഭവിച്ചിട്ടുള്ളത് എന്താണ്. എന്തെങ്കിലും ഒരു വിവാദം വരും, നമ്മള്‍ അതിനെപ്പറ്റി പറയും. കുറെ ആളുകള്‍ ആ പുള്ളിയുടെ വീട്ടുകാരെ അടക്കം തെറി പറയും. പിന്നെ അതിന്റെ പുറകില്‍ വേറെ രണ്ട് അഭിപ്രായങ്ങള്‍ വരും. സത്യം പറഞ്ഞാല്‍ നമ്മളൊരു മാര്‍ക്കറ്റിങ് രീതിയില്‍ എടുക്കാന്‍ ആയിരുന്നെങ്കില്‍ ഗുമസ്തന് ഇത് വലിയ പ്രമോഷനായേനെ.”

”സത്യസന്ധമായിട്ട് വിഷമം ഉണ്ടായ സംഭവം തന്നെയാണ്. പക്ഷേ അത് പുറത്തു പറയാനും അദ്ദേഹത്തിന് അതൊരു വിഷമമുണ്ടാക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ ഇവിടെയും അത് പറയുന്നില്ല. അതൊരു ചെറിയ സംഭവം ആയിട്ട് ഞങ്ങള്‍ അത് വിട്ടുകളയുകയാണ്. ചിലതൊന്നും തിരുത്താന്‍ പറ്റില്ല. എനിക്ക് തോന്നുന്നു അദ്ദേഹം തന്നെ അത് തിരുത്തിയിട്ടുണ്ടാകും.”

”നമ്മള്‍ അത് വലിയ ഇഷ്യൂ ആക്കേണ്ട കാര്യമില്ല. വേദനിച്ചു എന്നുള്ളത് സത്യമാണ്. ഞങ്ങള്‍ എല്ലാവരും ഉണ്ടായിരുന്നു, സ്റ്റേജില്‍ നിന്ന് ഇറങ്ങി പോകുന്നത് വിഷമിച്ചതാണ്. പക്ഷേ അത് ഒരാളിലേക്ക് വരുമ്പോള്‍ അയാളുടെ കുടുംബവും അയാളുടെ മക്കളും എല്ലാം വരുന്നതാണ്. നമ്മള്‍ ഇങ്ങനെ ഒരാളെ മാത്രം ഫോക്കസ് ചെയ്ത് ചീത്ത കേള്‍പ്പിച്ചിട്ട് കാര്യമില്ല.”

”അദ്ദേഹം അത് തിരുത്തിയിട്ടുണ്ടാകും എന്നാണ് എന്റെ വിശ്വാസം. എന്നെ ഒരുപാട് ചാനലില്‍ നിന്ന് വിളിച്ചു ചോദിച്ചു. പക്ഷേ ഞങ്ങള്‍ മനഃപൂര്‍വം ഇത് കത്തിക്കാന്‍ നിന്നില്ല. അത് ഞങ്ങള്‍ക്ക് നല്ലതായിട്ടേ വരുകയുള്ളൂ. കുട്ടികള്‍ തന്നെ അത് തിരുത്തിച്ച് എന്നാണ് തോന്നുന്നത്. ഞാന്‍ എത്രയോ കോളജുകളില്‍ പോയിട്ടുണ്ട് ആദ്യമായിട്ടാണ് അങ്ങനെ ഒരു സംഭവം ഉണ്ടായത്” എന്നാണ് ബിബിന്‍ ജോര്‍ജ് പറയുന്നത്.