'സ്ഫടികത്തിലെ പാട്ട് തിയേറ്ററില്‍ കേട്ടപ്പോള്‍ തലതാഴ്ത്തി ചമ്മിയിരുന്നു'

പിന്നണിഗാന രംഗത്ത് വര്‍ഷങ്ങളുടെ അനുഭവ പരിചയമുണ്ട് ചിത്രയ്ക്ക്. തന്റെ കരിയറിലെ പഴയകാല ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്ന കൂട്ടത്തിലാണ് സ്ഫടികത്തിലെ പരുമല ചെരുവിലെ പടിപ്പുര വീട്ടിലെ എന്ന പാട്ടിനെക്കുറിച്ചുള്ള ഓര്‍മ്മയും ചിത്ര സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാസികയുമായി പങ്കുവെച്ചത്.

ഉര്‍വശി കള്ള് കുടിച്ച ശേഷം പാടുന്നൊരു പാട്ടായത് കൊണ്ട് അതിന്റെ എല്ലാ ശബ്ദവ്യത്യാസങ്ങളും ആ പാട്ടിന് ആവശ്യമായിരുന്നു. അത്തരത്തില്‍ പാട്ടുകള്‍ക്കിടയില്‍ ഉണ്ടാകേണ്ട ചിരി, മറ്റ് ശബ്ദങ്ങള്‍ എന്നിവ തനിക്ക് വലിയ പ്രയാസമാണെന്ന് പറഞ്ഞുകൊണ്ടാണ് ചിത്ര ഈ പാട്ടിനെകുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്നത്.

ചിത്ര പറയുന്നത് ഇങ്ങനെ.

പാട്ടിനുള്ളിലെ ചില പ്രത്യേക താളത്തിലുള്ള ചിരികളൊക്കെ ഉണ്ടാക്കാന്‍ എനിക്ക് പ്രയാസമാണ്. മടികൊണ്ട് സ്റ്റേജ്‌ഷോകളിലൊക്കെ പാടുമ്പോള്‍ അത്തരം ശബ്ദങ്ങളൊക്കെ വിട്ടുകളയുന്നതാണ് പതിവ്. സ്ഫടികത്തില്‍ ഉര്‍വശി കള്ളുകുടിച്ചു പാടുന്ന പാട്ടെല്ലാം ഏറെ പ്രയാസപ്പെട്ടാണ് പാടിത്തീര്‍ത്തത്. തിയേറ്ററില്‍നിന്ന് സ്ഥടികം കാണുമ്പോള്‍ പാട്ട് രംഗമെത്തിയപ്പോള്‍ തലതാഴ്ത്തി ചമ്മിയിരുന്നത് ഇന്നും ഓര്‍ക്കുന്നുണ്ട്. അത്തരം പാട്ടുകള്‍ പാടുന്നതിനുള്ള ധൈര്യവും ഉപദേശവും തന്നത് ജാനകിയമ്മയാണ്. നമ്മള്‍ മൈക്കിന് മുന്നില്‍ നിന്നല്ലേ പാടുന്നത്, എന്തിനാണ് ഇത്തരം ശബ്ദങ്ങള്‍ വരുമ്പോള്‍ ഉള്‍വലിയുന്നതെന്നും അത് പാട്ടിന്റെ ടോട്ടാലിറ്റിയെ ബാധിക്കുമെന്നും അവര്‍ ഉപദേശിച്ചു.

ശബ്ദം സംരക്ഷിക്കുന്നതിനെക്കുറിച്ച്

ദാസേട്ടന്‍ ആദ്യകാലത്തു പറഞ്ഞു തന്ന കാര്യങ്ങളെല്ലാം ഇന്നും വേദവാക്യമായി ഞാന്‍ കൊണ്ടുനടക്കുന്നുണ്ട്. തൊണ്ടയ്ക്ക് പ്രശ്‌നമാകുമെന്ന് പറഞ്ഞ് ദാസേട്ടന്‍ ഒഴിവാക്കാന്‍ പണ്ടുപറഞ്ഞ കാര്യങ്ങളൊക്കെ തന്നെ ഇന്നും ഞാന്‍ മാറ്റിനിര്‍ത്തുന്നു.

Read more

മഴയും വെയിലുമെല്ലാം കുറച്ചു കൊള്ളണമെന്ന് എസ്പിബി സാര്‍ പറയും. ഇത്തരം കാര്യങ്ങളില്‍ ഒരുപാട് ശ്രദ്ധിക്കുന്നത് കൊണ്ടാണേ്രത എനിക്ക് പ്രതിരോധശേഷി കുറഞ്ഞു പോകുന്നത്. വാത്സ്യല്യത്തോടെ മാത്രമെ സീനിയര്‍ പാട്ടുകാര്‍ എന്നോട് പെരുമാറിയിട്ടുള്ളു. അവരുടെ അനുഗ്രഹം എന്നുമെന്റെ തലയ്ക്ക് മുകളില്‍ ഉണ്ടെന്ന് വിശ്വസിക്കുന്നു.