ആ രംഗം ബോറായോ എന്നെനിക്ക് സംശയമുണ്ടായിരുന്നു: ദർശന രാജേന്ദ്രൻ

റോഷൻ മാത്യുവിനെയും ദർശന രാജേന്ദ്രനെയും പ്രാധാന കഥാപാത്രങ്ങളാക്കി വിഖ്യാത ശ്രീലങ്കൻ ഫിലിം മേക്കർ പ്രസന്ന വിതാനഗെ സംവിധാനം ചെയ്ത ‘പാരഡൈസ്’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഇരുപത്തിയെട്ടാമത് ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രത്തിനുള്ള പുരസ്കാരമായ കിം ജിസെയോക്ക് (Kim Jiseok) അവാർഡ് കരസ്ഥമാക്കിയ ചിത്രം കൂടിയാണ് പാരഡൈസ്.

മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കേശവ്, അമൃത എന്നീ മലയാളി ദമ്പതികൾ തങ്ങളുടെ വിവാഹവാർഷികം ആഘോഷിക്കാനും, രാമായണവുമായി ബന്ധപ്പെട്ട ലൊക്കേഷനുകൾ എക്സ്പ്ലോർ ചെയ്യുവാനുമായി ശ്രീലങ്കയിൽ എത്തുന്നതും, തുടർന്ന് രാജ്യത്തുണ്ടാവുന്ന സാമ്പത്തിക പ്രതിസന്ധിയും ആഭ്യന്തര കലാപവുമാണ് ചിത്രത്തിന്റെ പ്രമേയം. നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയ ചിത്രം കൂടിയാണ് പാരഡൈസ്.

രാജീവ് രവിയാണ് ഇൻഡോ- ശ്രീലങ്കൻ ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ദർശന രാജേന്ദ്രൻ. എല്ലാം വളരെ ക്ലിയറായി പറയാൻ പറ്റുന്ന ആളുകളുടെ കൂടെ വർക്ക്‌ ചെയ്യാൻ പറ്റുന്നത് ഭയങ്കര സഹായമാണ് എന്നാണ് ദർശന പറയുന്നത്.

“സാമ്പാ ഡീറിനെ കാണുന്ന ചില സീനുകൾ ചിത്രത്തിലുണ്ട്. എന്നാൽ ശരിക്കും സാമ്പാ ഡീറിനെ നമ്മൾ കാണുന്നില്ലല്ലോ. മൊത്തം അത് കാണുന്ന പോലെ ഇമാജിൻ ചെയ്ത് അഭിനയിക്കണം. ആ ഫീലിങ്‌സും ഇമോഷൻസും ഇമാജിൻ ചെയ്ത് ഉണ്ടാക്കുന്നതാണ്. ഒരു ഷോട്ട് എടുത്തു. അഭിനയിച്ച് കഴിഞ്ഞ ശേഷം എനിക്ക് തോന്നി, സാമ്പാ ഡീറിനെ കാണാതെ അഭിനയിച്ചത് കുറച്ച് ഓവർ ആയിപോയോ എന്ന്. എനിക്ക് ബോറായോ എന്നൊരു സംശയവും. ഞാനത് റോഷനോട് പറയുകയും ചെയ്തു. റോഷനോട് ഞാൻ ബോറായോ എന്ന് ചോദിക്കുന്നതിനിടയിൽ രാജീവേട്ടൻ ഞങ്ങളുടെ അടുത്തുകൂടെ പാസ് ചെയ്തു പോവുന്നുണ്ടായിരുന്നു.

രാജീവേട്ടൻ ചോദിച്ചു എന്താണെന്ന്. ഞാൻ കാര്യം പറഞ്ഞു. അഭിനയിച്ചത് കുറച്ച് കൂടി പോയോ എന്നൊരു സംശയമെന്ന്. അത് കേട്ടപ്പോൾ രാജീവേട്ടൻ പറഞ്ഞു, ആ അത് കുറച്ച് ഓവർ ആയിരുന്നുവെന്ന്. അപ്പോൾ ഞാൻ ചോദിച്ചു, എന്നാൽ ഷോട്ട് എടുക്കുമ്പോൾ പറയണ്ടേ, ഇപ്പോൾ പറഞ്ഞിട്ട് കാര്യമുണ്ടോയെന്ന്. പിന്നെ പറഞ്ഞു, അത്ര ബോറല്ല, കുഴപ്പമില്ലായെന്ന്. എല്ലാം വളരെ ക്ലിയറായി പറയാൻ പറ്റുന്ന ആളുകളുടെ കൂടെ വർക്ക്‌ ചെയ്യാൻ പറ്റുന്നത് ഭയങ്കര സഹായമാണ്” എന്നാണ് ദീ ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ ദർശന പറഞ്ഞത്.

ന്യൂട്ടൺ സിനിമ നിർമ്മിച്ച ചിത്രം തമിഴ് സംവിധായകൻ മണി രത്നത്തിന്റെ മദ്രാസ് ടാക്കീസിന്റെ ബാനറിലാണ് പുറത്തിറങ്ങുന്നത്. ഇംഗ്ലീഷ്,മലയാളം,തമിഴ്,ഹിന്ദി,സിംഹള എന്നീ ഭാഷകളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. രാജീവ് രവി ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ പ്രശസ്ത ശ്രീലങ്കൻ അഭിനേതാക്കളായ മഹേന്ദ്ര പെരേര,ശ്യാം ഫെർണാൻഡോ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.

മേഘരാമസ്വാമി സംവിധാനം ചെയ്ത ല ലാന്നാസ് സോങ്സ് (La lanna’s songs), വരുൺ ഗ്രൂവറിന്റെ ‘കിസ്സ്'(kiss), ഡോൺ പാലത്തറയുടെ ‘ഫാമിലി'(family) എന്നിവയാണ് ന്യൂട്ടൺ സിനിമയുടെ ബാനറിൽ പുറത്തിറങ്ങിയ മുൻചിത്രങ്ങൾ.കലാപരമായും ആഖ്യാനപരമായും മികച്ച സിനിമകൾ നിർമ്മിക്കുന്നതിൽ എന്നും മുൻപന്തിയിലാണ് ന്യൂട്ടൺ സിനിമ.അതുകൊണ്ടു തന്നെ അടുത്ത സിനിമ സംരംഭമായ ‘പാരഡൈസി’നു വേണ്ടി പ്രതീക്ഷയോടെയാണ് പ്രേക്ഷകരും നിരൂപകരും കാത്തിരിക്കുന്നത്.

കലാമൂല്യമുള്ള ശ്രീലങ്കൻ സിനിമകൾക്ക് വേണ്ടവിധത്തിലുള്ള അംഗീകാരവും പ്രശംസയും ലഭിക്കാത്തത് തന്നെയാണ് പ്രസന്ന വിതാനഗെയുമായി ഇത്തരമൊരു കൂട്ടുകെട്ടിന് തയ്യാറായതെന്ന് രാജീവ് രവി നേരത്തെ പറഞ്ഞിരുന്നു.