ലാലേട്ടനോട് രണ്ട് കഥകൾ പറഞ്ഞു, രണ്ടും വർക്കായില്ല, മൂന്നാമത് പറഞ്ഞ കഥയുടെ ചർച്ച നടക്കുകയാണ്: ഡിജോ ജോസ് ആന്റണി

ക്വീൻ, ജന ഗണ മന എന്നീ ചിത്രങ്ങൾക്ക് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മലയാളി ഫ്രം ഇന്ത്യ’. നിവിൻ പോളിയാണ് ചിത്രത്തിൽ നായകനായെത്തുന്നത്. ഈ ചിത്രത്തിന് ശേഷം മോഹൻലാൽ നായകനാവുന്ന ഡിജോ ജോസ് ചിത്രം പുറത്തുവരുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇപ്പോഴിതാ ആ പ്രോജക്ടിനെ കുറിച്ച് സംസാരിക്കുകയാണ് ഡിജോ ജോസ് ആന്റണി. മോഹൻലാലിനോട് രണ്ട് കഥകൾ പറഞ്ഞുവെന്നും എന്നാൽ രണ്ടും അദ്ദേഹത്തിന് ഇഷ്ടമായില്ലെന്നുമാണ് ഡിജോ പറയുന്നത്. എന്നാൽ മൂന്നാമതൊരു കഥ പറഞ്ഞിട്ടുണ്ടെന്നും, അതിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയാനാവില്ലെന്നും ഡിജോ പറയുന്നു.

“ലാലേട്ടനോട് കഥ പറഞ്ഞു, പ്രൊജക്‌ട് ഉണ്ടാകും എന്നുള്ള റൂമറുകളിൽ പകുതി സത്യമാണ്. ലാലേട്ടനുമായി ആഡ് ഫിലിംസ് ചെയ്ത‌പ്പോൾ സംസാരിച്ചു. നല്ല കഥകളുണ്ടെങ്കിൽ ചെയ്യാമെന്ന് അന്ന് പറഞ്ഞിരുന്നു. ഞാൻ അദ്ദേഹത്തോട് രണ്ട് കഥകൾ പറഞ്ഞു, രണ്ടും വർക്കായില്ല. ഷാരിസ് ആ സമയത്ത് ഉണ്ടായിരുന്നില്ല. ആ കഥകൾ രണ്ടും അദ്ദേഹത്തിന് വർക്കായില്ല.

പുള്ളി കഥ കേട്ടയുടനെ നോ പറയുന്ന ആളല്ല, ആ കഥയെപ്പറ്റി കൂടുതൽ ഡിസ്കസ് ചെയ്‌ത ശേഷമാണ് വർക്കാകുമോ ഇല്ലയോ എന്നുള്ള കൺക്ലൂഷനിലേക്കെത്തുന്നത്. മൂന്നാമത് ഞാനൊരു കഥ പറഞ്ഞു. അതിൽ ഡിസ്കഷൻസ് നടക്കുന്നുണ്ട്. കൂടുതൽ വിവിരങ്ങൾ ഇപ്പോൾ പുറത്തുവിടാനായിട്ടില്ല. ബാക്കിയുള്ള വിവരങ്ങൾ വഴിയെ അറിയിക്കാം.” എന്നാണ് റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ ഡിജോ ജോസ് ആന്റണി പറയുന്നത്.

അനശ്വര രാജൻ, അജു വര്‍ഗീസ്, മഞ്ജു പിള്ള എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഗരുഡന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റിഫന്‍ നിര്‍മിക്കുന്ന ചിത്രം വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്.

ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ജനഗണമനയുടെ തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് ആണ്. ഛായാഗ്രഹണം സുദീപ് ഇളമണ്‍, ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ തോമസ്.