ഉണ്ണിയുടെ അമ്മയെ നേരില്‍ കണ്ട് ക്ഷമ ചോദിക്കണം, വികാരങ്ങളുടെ പുറത്ത് സംഭവിച്ചു പോയതാണ്..; യൂട്യൂബറോട് ക്ഷമ ചോദിച്ച് സംവിധായകന്‍ അനീഷ് അന്‍വര്‍

‘രാസത’ എന്ന ചിത്രത്തിന്റെ റിവ്യൂ പറഞ്ഞ യൂട്യൂബര്‍ ഉണ്ണി വ്‌ലോഗ്‌സിനെ സംവിധായകന്‍ അനീഷ് അന്‍വര്‍ ഫോണില്‍ ഭീഷണിപ്പെടുത്തുന്നതിന്റെ ഓഡിയോ റെക്കോര്‍ഡ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. സംവിധായകന്‍ തന്നെ ജാതീയമായി അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തുവെന്ന് കാട്ടി ഉണ്ണി വ്‌ലോഗ്‌സ് ആലുവ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. സംഭവത്തില്‍ കേസ് എടുത്തതോടെ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ക്ഷമാപണം.

അനീഷ് അന്‍വറിന്റെ കുറിപ്പ്:

പ്രിയപ്പെട്ടവരെ, ഞാന്‍ അനീഷ് അന്‍വര്‍. എന്റെ പുതിയ സിനിമ രാസ്ത ഇറങ്ങിയപ്പോള്‍ ഉണ്ണി വ്‌ലോഗ്സില്‍ അതിന്റെ റിവ്യൂ വീഡിയോയുമായി ബന്ധപ്പെട്ട് അദ്ദേഹവുമായി ഫോണ്‍ സംഭാഷണം ഉണ്ടാവുകയും അപ്പോഴത്തെ എന്റെ മാനസികാവസ്ഥയില്‍ അദ്ദേഹത്തെ വിഷമിപ്പിക്കുന്ന രീതിയില്‍ എനിക്ക് സംസാരിക്കേണ്ടി വരികയും ചെയ്തിരുന്നു. കഴിഞ്ഞ മൂന്ന് ആഴ്ചയായി അതുമായി ബന്ധപ്പെട്ട് വല്ലാതെ വിഷമിച്ചു പോയ ദിവസങ്ങളായിരുന്നു. മാനസികമായി ഒരുപാട് തളര്‍ന്നു പോയിരുന്നു. അദ്ദേഹത്തിന്റെ അവസ്ഥയും അങ്ങനെതന്നെ ആയിരിക്കുമെന്ന് കരുതുന്നു.

തീര്‍ച്ചയായും അദ്ദേഹത്തിന്റെ അമ്മയെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചു പോയതില്‍ അദ്ദേഹത്തോടും, അദ്ദേഹത്തിന്റെ അമ്മയോട് (പ്രത്യേകിച്ച്) ആത്മാര്‍ഥമായി ക്ഷമ ചോദിക്കുകയാണ്. സത്യത്തില്‍ അമ്മയെ നേരില്‍ക്കണ്ട് ക്ഷമ ചോദിക്കാനും ആഗ്രഹമുണ്ട്. കുറച്ച് സമയത്തേക്ക് ഞാന്‍ ഞാനല്ലാതെയായിപ്പോയി. എന്റെ മറ്റ് സംഭാഷങ്ങള്‍ ഉണ്ണിക്ക് ജാതി അധിക്ഷേപമായി തോന്നുകയും ചെയ്തു എന്ന് എനിക്ക് പിന്നീട് മനസ്സിലായി. ഒരിക്കലും അത് മനപ്പൂര്‍വം ചെയ്തതല്ല.

മനപ്പൂര്‍വം അധിക്ഷേപിക്കാനോ വിഷമിപ്പിക്കാനോ വേണ്ടി പറഞ്ഞതല്ല ഒന്നും. ആ സമയത്തെ എന്റെ വികാരങ്ങളുടെ പുറത്ത് സംഭവിച്ചുപോയ പിഴവുകളാണ്. അദ്ദേഹം അത് മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഞാനൊരിക്കലും അത്തരത്തിലൊരാളല്ല. എന്റെ പരാമര്‍ശങ്ങള്‍ ഉണ്ണിയെ വേദനിപ്പിച്ചതില്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു.

എന്റെ പ്രവര്‍ത്തി കൊണ്ട് വിഷമിച്ച ഓരോരുത്തരോടും ഈ അവസരത്തില്‍ എന്റെ ഖേദം അറിയിക്കുകയാണ്. ഉണ്ണിക്കോ അദ്ദേഹവുമായി ബന്ധപ്പെട്ട ആര്‍ക്കുമോ ഇതിന്റെ പേരില്‍ ഒരുപദ്രവവും എന്നില്‍ നിന്നോ എന്റെ ബന്ധുമിത്രാദികളില്‍ നിന്നോ ഉണ്ടാവില്ലെന്ന് ഞാന്‍ ഉറപ്പു തരുന്നു. നിറഞ്ഞ ആത്മാര്‍ത്ഥതയോടെയാണ് ഞാന്‍ ഈ എഴുത്ത് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. വിശ്വസ്തതയോടെ, അനീഷ് അന്‍വര്‍.