നടി പാര്‍വതിക്കെതിരെ സംവിധായകന്‍ വ്യാസന്‍; കസബയ്ക്ക് എതിരെ നടക്കുന്നത് പത്മാവതിക്കെതിരായ വേട്ടയുടെ മറ്റൊരു രൂപം

നടി പാര്‍വതി കസബയ്ക്ക് എതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ സംവിധായകനും തിരക്കഥാകൃത്തുമായ വ്യാസന്‍ കെപി. സ്ത്രീപക്ഷം എന്ന് പറഞ്ഞ് തങ്ങള്‍ക്കിഷ്ടമല്ലാത്തത് എല്ലാം എതിര്‍ക്കപ്പെടേണ്ടതും, നിരോധിക്കേണ്ടതാണെന്നും പറയുന്നത് ഫാസിസം ആണെന്നും സെക്സി ദുര്‍ഗ്ഗയ്ക്കും, പത്മാവതിക്കും എതിരെ നടക്കുന്ന വേട്ടയുടെ മറ്റൊരു രൂപമാണു ഇതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു വ്യാസന്റെ പ്രതികരണം.

പാര്‍വതി എന്ന സിനിമാ നടി ഒരു ഫെമിനിസ്റ്റായിരിക്കാം, അല്ലായിരിക്കാം. എന്ന് കരുതി ആ നടി പറയുന്നത് പോലെ,അല്ലെങ്കില്‍ അവരുടെ സംഘടന ആവശ്യപ്പെടുന്നതു പോലെ സിനിമ ചെയ്യണമെന്ന് പറയുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ നഗ്‌നമായ കടന്ന് കയറ്റമാണെന്ന് വ്യാസന്‍ പറഞ്ഞു.

കസബ എന്ന സിനിമയുടെ സംവിധായകനും,തിരക്കഥാകൃത്തും,നിര്‍മ്മാതാവുമാണു തങ്ങള്‍ എത്തരം സിനിമയെടുക്കണമെന്ന് തീരുമാനിക്കുന്നത്. അല്ലാതെ പാര്‍വതിയൊ അവരുടെ സംഘടനയൊ അല്ല. സ്ത്രീപക്ഷം എന്ന് പറഞ്ഞ് തങ്ങള്‍ക്കിഷ്ടമല്ലാത്തതിനെയെല്ലാം എതിര്‍ക്കപ്പെടേണ്ടതും,നിരോധിക്കേണ്ടതാണെന്നും പറയുന്നത് ഫാസിസമാണ്.സെക്‌സി ദുര്‍ഗ്ഗയ്ക്കും, പത്മാവതിക്കും എതിരെ നടക്കുന്ന വേട്ടയുടെ മറ്റൊരു രൂപമാണിതെന്നും വ്യാസന്‍ ചൂണ്ടിക്കാട്ടി.

സ്ത്രീക്ക് എന്തുമാകാം എന്നാണൊ എന്ന് ചോദിച്ച വ്യാസന്‍ കുറച്ച് ചലച്ചിത്ര പ്രവര്‍ത്തകരായ സ്ത്രീകളും,അവരുടെ ഒരു സംഘടനയും ചേര്‍ന്ന് കഴിഞ്ഞ കുറച്ചു നാളുകളായ് തുടര്‍ന്ന് വരുന്ന പുരുഷ വിദ്ധ്വേഷ പ്രവര്‍ത്തനങ്ങളുടെ അവസാനത്തേതല്ല ഐഎഫ്എഫ്‌കെ വേദിയില്‍ നടന്ന ഈ പരാമര്‍ശ്ശം എന്ന് പറഞ്ഞു. എല്ലാ പുരുഷ ചലച്ചിത്ര പ്രവര്‍ത്തകരും ഇത് ഓര്‍ത്താല്‍ നന്നെന്നും വ്യാസന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

https://www.facebook.com/vyasanedavanakad/posts/1848567058486972

22 ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഓപ്പണ്‍ ഫോറത്തിലാണ് പാര്‍വതി മമ്മൂട്ടിയെയും അദ്ദേഹത്തിന്റെ ചിത്രമായ കസബയെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. പേരെടുത്ത് പറയാതെയാണ് നടി മമ്മൂട്ടിയെ വിമര്‍ശിച്ചത്. സിനിമയുടെ പേര് പറയാന്‍ വിസമ്മതിച്ച പാര്‍വതി വേദിയില്‍ ഒപ്പമുണ്ടായിരുന്ന നടി ഗീതു മോഹന്‍ദാസിന്റെ നിര്‍ബന്ധ പ്രകാരമാണ് കസബയുടെ പേര് പറഞ്ഞത്.

പാര്‍വതിയുടെ പരാമര്‍ശത്തെ അനുകൂലിച്ചും വിമര്‍ശിച്ചും ഫേസ്ബുക്കിലും മറ്റു സാമൂഹ്യ മാധ്യമങ്ങളിലും നിരവധി പേര്‍ രംഗത്ത് വന്നിരുന്നു.