രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണെന്ന് അറിയുന്നത് 'മാമന്നൻ' റിലീസിന് ശേഷം: ഫഹദ് ഫാസിൽ

ഫഹദിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിരുന്നു മാരി സെൽവരാജ് സംവിധാനം ചെയ്ത് വടിവേലു, ഉദയനിധി സ്റ്റാലിൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ മാമന്നൻ എന്ന ചിത്രം. വടിവേലുവിന്റെയും ഫഹദിന്റെയും ഗംഭീര പ്രകടനങ്ങൾ കൊണ്ട് ശ്രദ്ധേയമായിരുന്നു ചിത്രം. രത്നവേൽ എന്ന സവർണ്ണ നേതാവായി വേഷമിട്ട ഫഹദിന്റെ കഥാപാത്രത്തെ ചിത്രത്തിന്റെ റിലീസിന് ശേഷം വലിയ രീതിയിൽ ആഘോഷമാക്കിയിരുന്നു. ഇതിന്റെ പേരിൽ സംവിധായകൻ മാരി സെൽവരാജ് വലിയ രീതിയിൽ വിമർശനങ്ങൾ നേരിട്ടിരുന്നു.

ഇപ്പോഴിതാ രത്നവേൽ എന്ന തന്റെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ഫഹദ് ഫാസിൽ. ചിത്രത്തിന്റെ റിലീസിന് ശേഷം മാത്രമാണ് രത്നവേൽ എന്ന കഥാപാത്രം പ്രത്യേക ജാതിയിൽ ഉള്ളയാളാണെന്ന് താൻ തിരിച്ചറിഞ്ഞത് എന്നാണ് ഫഹദ് പറയുന്നത്. ഒരു അഭിനേതാവ് എന്ന നിലയിൽ ഇയാൾ ഏത് ജാതിയാണ് എന്നറിയേണ്ടേ കാര്യം തനിക്കില്ലല്ലോ എന്നാണ് ഫഹദ് പറയുന്നത്. ഇതിനെ പറ്റി മാരി സെൽവരാജിനോട് താൻ സംസാരിച്ചിരുന്നെന്നും ഫഹദ് പറയുന്നു.

“മാമന്നൻ റിലീസിന് ശേഷമാണ് ഞാൻ അറിയുന്നത് രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന്. ഒരു അഭിനേതാവ് എന്ന നിലയിൽ എനിക്ക് അതൊന്നും അറിയേണ്ട കാര്യമില്ലല്ലോ. ഇയാൾ ഏത് ജാതിയാണ് എന്നറിയേണ്ടേ കാര്യം എനിക്കില്ലല്ലോ. പക്ഷെ രത്നവേൽ ഉയർന്ന ജാതിയിൽപ്പെട്ട ഒരാളാണ് എന്ന് എനിക്ക് തീർച്ചയായും അറിയാമായിരുന്നു. ഒരു പെർഫോമർ എന്ന നിലയിൽ എനിക്ക് അതല്ലേ അറിയേണ്ട കാര്യമുള്ളൂ. ബാക്കിയുള്ളത് എനിക്ക് മനസിലാവുന്നതിന് അതീതമാണ്. എന്റെ കൺട്രോളിന് അപ്പുറവും.

രത്നവേലിന്റെ രണ്ട് മുഖങ്ങളും പ്രേക്ഷകർ കാണുന്നുണ്ട്. അതാണോ ആളുകൾക്ക് ആ കണക്റ്റ് കൊടുത്തത് എന്നും എനിക്കറിയില്ല. സിനിമ തുടങ്ങുമ്പോൾ അയാൾ ഒരു പട്ടിയെ കൊല്ലുന്നതായാണ് കാണുന്നത് എന്നാൽ പിന്നീട് വളരെ വൾനറബിൾ ആയാണ് കാണുന്നത് അതാണോ ഇനി ആളുകൾക്ക് കണക്റ്റ് ആയത് എന്ന് എനിക്കറിയില്ല.

Read more

അതിന് ശേഷം ഞാൻ മാരിയെ കണ്ടിട്ടില്ല, സംസാരിച്ചിട്ടില്ല. പക്ഷെ എന്തുകൊണ്ടാണ് രത്നവേലിന്റെ വൾനബിൾ സൈഡ് കാണിച്ചത് എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചിരുന്നു. അവരും അങ്ങനെയാണ് എന്ന് കാണിക്കണം തനിക്ക് എന്നാണ് മാരി അന്നെന്നോട് പറഞ്ഞത്. രണ്ട് കൂട്ടർക്കും വൾനബിൾ സൈഡ്സ് ഉണ്ട് എന്നിട്ടും അവർ മനസ്സിലാക്കുന്നവരല്ല എന്നാണ് അദ്ദേഹം പറയാൻ ശ്രമിച്ചത് എന്നാണ് അദ്ദേഹം പറയുന്നത്.” എന്നാണ് ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ ഫഹദ് ഫാസിൽ പറഞ്ഞത്.