എനിക്ക് വണ്ണം കൂടുതലാണ് എന്ന് പറഞ്ഞവരുണ്ട്, ആ കഥാപാത്രത്തിന് വേണ്ടിയാണ് ഞാന്‍ വണ്ണം വച്ചതെന്ന് അവർക്കറിയില്ല: ഗ്രേസ് ആന്റണി

ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ഗ്രേസ് ആന്റണി. പിന്നീട് കുമ്പളങ്ങി നൈറ്റ്സിലൂടെ മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. കോമഡി കൈകാര്യം ചെയ്യുന്നതിൽ പുതുതലമുറ നടിമാരിൽ ഗ്രേസ് ആന്റണി ഇന്നും മുൻപന്തിയിലാണ്. ഏറ്റവും ഒടുവിലായി നിതിൻ രഞ്ജിപണിക്കർ സംവിധാനം ചെയ്ത നാഗേന്ദ്രൻസ് ഹണിമൂൺ എന്ന വെബ് സീരീസിൽ ലില്ലികുട്ടി എന്ന കഥാപാത്രമായി ഗംഭീര പ്രകടനമാണ് താരം കാഴ്ചവെച്ചിരിക്കുന്നത്.

ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തെ കുറിച്ചും, കുടുംബത്തെ കുറിച്ചും മറ്റും സംസാരിക്കുകയാണ് ഗ്രേസ് ആന്റണി. ആഗ്രഹിച്ചത് സാധിക്കാതെ പോകുന്നതിന്റെ അസ്വസ്ഥത കൊണ്ടോ, അറിവില്ലായ്മ കൊണ്ടുമൊക്കെയാണ് ആളുകൾ മറ്റുള്ളവരെ കളിയാക്കുന്നതും നിരുത്സാസഹപ്പെടുത്തുന്നതുമാന് ഗ്രേസ് ആന്റണി പറയുന്നത്.

“ഒരു കുട്ടി അത്‌ലറ്റ് ആകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, നീ പിടി ഉഷ ആകാന്‍ പോവുകയാണോ എന്നായിരിക്കും ആളുകള്‍ ചോദിക്കുക. പിടി ഉഷ അത്‌ലറ്റ് ആകാന്‍ ആഗ്രഹിച്ച കുട്ടിയായിരുന്നു എന്ന് ആരും ഓര്‍ക്കില്ല. അറിവില്ലായ്മ കൊണ്ടോ ആഗ്രഹിച്ചത് സാധിക്കാതെ പോകുന്നതിന്റെ അസ്വസ്ഥത കൊണ്ടോ ആയിരിക്കാം ആളുകള്‍ മറ്റുള്ളവരെ കളിയാക്കുന്നതും നിരുത്സാസഹപ്പെടുത്തുന്നതും.

അതിന് ചെവി കൊടുക്കാതിരിക്കുകയാണ് ചെയ്യേണ്ടത്. എനിക്ക് വണ്ണം കൂടുതലാണ് എന്ന് പറഞ്ഞവരുണ്ട്. അവര്‍ക്ക് അറിയില്ല കുമ്പളങ്ങിയിലെ കഥാപാത്രത്തിന് വേണ്ടിയാണ് ഞാന്‍ വണ്ണം വച്ചതെന്ന്. നമ്മള്‍ വണ്ണം വയ്ക്കുന്നതിനും മെലിയുന്നതിനും പല കാരണങ്ങളുണ്ട്.

ഭക്ഷണം ഇഷ്ടമാണെങ്കില്‍ നിങ്ങള്‍ കഴിക്കുക. മറ്റുള്ളവര്‍ പറയുന്നത് കേട്ട് ഇഷ്ടം മാറ്റി വെക്കേണ്ട. ആളുകളുടെ നെഗറ്റീവ് അഭിപ്രായങ്ങള്‍ മനസിലേക്ക് എടുത്താല്‍ അതാലോചിച്ച് വിഷമിക്കാനേ നേരം കാണൂ. അക്കാര്യത്തില്‍ എനിക്ക് ഭാഗ്യമുണ്ട്. എന്റെ ഫസ്റ്റ് ഓഡിഷനായിരുന്നു ഹാപ്പി വെഡ്ഡിങ്. നല്ല ടീമായിരുന്നു. ദുരനുഭവങ്ങള്‍ക്ക് സാധ്യത ഏത് മേഖലയിലും ഉണ്ട്.

സിനിമ ആഗ്രഹിക്കുന്ന പത്തു പേരില്‍ നാല് പേര്‍ക്കെ അവസരം ലഭിക്കുകയുള്ളൂ. അതില്‍ രണ്ട് പേര്‍ക്കെ ശരിയായ ടാലന്റ് ഉണ്ടായി എന്നു വരൂ. കഴിവുണ്ടെങ്കിലും ആഗ്രഹം കൊണ്ട് ആലോചന ഇല്ലാതെ പോകരുത്. വാഗ്ദാനങ്ങളില്‍ വീണു പോകരുത്. നന്നായി ആലോചിച്ച് അന്വേഷിച്ച് മാത്രം അവസരങ്ങള്‍ എടുക്കണം

ചെറു പ്രായത്തില്‍ തന്നെ കരിയര്‍ സെറ്റ് ചെയ്ത് വീട്ടുകാരെ സംരക്ഷിക്കാന്‍ കഴിയുന്നു. അവരില്ലാതെ എനിക്ക് പറ്റില്ല എന്നതു കൊണ്ട് മുളന്തുരുത്തിയില്‍ നിന്നും കാക്കനാടേക്ക് ഞാന്‍ അവരെ പറിച്ചു നട്ടു. ചേച്ചി സെലീന വിവാഹം കഴിഞ്ഞ് പച്ചാളത്ത് താമസിക്കുന്നു. ചേച്ചിയ്ക്ക് ഒരു മകനുണ്ട്. ഇന്തായി എന്നാണ് എന്നെ വിളിക്കുന്നത്. കുഞ്ഞാന്റി എന്നാണ് അവന്‍ ഉദ്ദേശിക്കുന്നത്. എന്നെ മാത്രമേ അവനു പേടിയുള്ളൂ.” എന്നാണ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ഗ്രേസ് ആന്റണി പറഞ്ഞത്.

അതേസമയം ഡിസ്നി പ്ലസ് ഹോട്സ്റ്റാറിന്‍റെ നാലാമത്തെ മലയാളം വെബ് സീരീസാണ് നാഗേന്ദ്രൻസ് ഹണിമൂൺ കോമഡി- എന്റർടൈനർ ഴോണറിലാണ് സീരീസ് ഒരുക്കിയിരിക്കുന്നത്. ഗ്രേസ് ആന്റണി, ശ്വേതാ മേനോൻ, കനി കുസൃതി, അൽഫി പഞ്ഞിക്കാരൻ, പ്രശാന്ത് അലക്സാണ്ടർ, കലാഭവൻ ഷാജോൺ, രമേശ് പിഷാരടി, നിരഞ്ജനാ അനൂപ്, അമ്മു അഭിരാമി, ജനാർദനൻ തുടങ്ങീ വൻ താരനിരയാണ് സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രമായെത്തുന്ന വെബ് സീരീസിൽ അണിനിരക്കുന്നത്. കേരള ക്രൈം ഫയല്‍, മാസ്റ്റര്‍ പീസ്, പെരല്ലൂര്‍ പ്രീമിയര്‍ ലീഗ് എന്നിവയാണ് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ സ്ട്രീം ചെയ്ത മലയാളം വെബ് സീരീസുകൾ.