രാഷ്ട്രീയം പണവും പ്രശ്‌സതിയും നിറക്കാനുള്ള ഒരു തണ്ണീര്‍മത്തന്‍ സഞ്ചിയല്ല.. സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്‍ അവാര്‍ഡ് വേണ്ടെന്ന് വയ്ക്കണമായിരുന്നു; കനിയെ വിമര്‍ശിച്ച് ഹരീഷ് പേരടി

‘ബിരിയാണി’ സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളില്‍ പ്രതികരിച്ച് ഹരീഷ് പേരടി. കൈയ്യില്‍ പണമില്ലാത്തതു കൊണ്ട്, കാശിന് വേണ്ടിയാണ് ബിരിയാണിയില്‍ അഭിനയിച്ചത് എന്ന കനിയുടെ പ്രസ്താവനയെ ചോദ്യം ചെയ്തു കൊണ്ടാണ് ഹരീഷ് പേരടിയുടെ കുറിപ്പ്. സിനിമയുടെ രാഷ്ട്രീയം ഇഷ്ടപ്പെടാഞ്ഞതിനാല്‍ ആദ്യം വേണ്ടെന്ന് വച്ചിരുന്നുവെന്ന് കനി പറഞ്ഞിരുന്നു. സിനിമയ്ക്ക് 70,000 രൂപയാണ് പ്രതിഫലം നല്‍കിയത് എന്നും കനി വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ സിനിമ ചെയ്തത് ജീവിക്കാന്‍ വേണ്ടിയാണെന്നു പറഞ്ഞ കനി, ആ സിനിമയിലൂടെ ലഭിച്ച സംസ്ഥാന അവാര്‍ഡും വേണ്ടന്നു വയ്ക്കണമായിരുന്നു എന്നാണ് ഹരീഷ് പേരടി പറയുന്നത്. കാനിലെ വെള്ളി വെളിച്ചത്തില്‍ ഭ്രമിച്ച് സ്ഥിര ബുദ്ധി നഷ്ടപ്പെട്ട് ‘ബിരിയാണി’ എന്ന നല്ല സിനിമയേയും സംസ്ഥാന അവാര്‍ഡിനെയും കുപ്പ തൊട്ടിയില്‍ തള്ളിയ അവസ്ഥയായി ഇപ്പോഴെന്നും പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഹരീഷ് പേരടിയുടെ കുറിപ്പ്:

രാഷ്ട്രീയമായ അഭിപ്രായ വിത്യാസമുണ്ടെങ്കിലും ജീവിക്കാന്‍ വേണ്ടി ‘ബിരിയാണി’ എന്ന സിനിമ ചെയ്യതു എന്ന കനിയുടെ പ്രസ്താവനയുടെ സത്യസന്ധതയെ നൂറല്ല നുറ്റിയൊന്നു ശതമാനവും ഉള്‍ക്കൊള്ളുന്നു.. പക്ഷെ രാഷ്ട്രീയ അഭിപ്രായ വ്യത്യാസമുള്ള ബിരിയാണി എന്ന സിനിമയുടെ പേരില്‍ നല്ല നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ഏറ്റുവാങ്ങിയത് ഏത് രാഷ്ട്രീയത്തിന്റെ പേരിലായിരുന്നു?..

കടുത്ത രാഷ്ട്രീയമായ അഭിപ്രായ വിത്യാസമുള്ള ആ സിനിമയുടെ അവാര്‍ഡ് വേണ്ടന്ന് വെക്കലായിരുന്നു യഥാര്‍ത്ഥ രാഷ്ട്രീയം.. അഥവാ രാഷ്ട്രീയ ബോധം.. അതല്ല നല്ല നടിക്കുള്ള സംസ്ഥാന അവാര്‍ഡിന്റെ തുകയാണ് കനിയെ ആകര്‍ഷിച്ചതെങ്കില്‍ അത് തുറന്ന് പറയണമായിരുന്നു…

ഇതിപ്പോള്‍ കാനിലെ വെള്ളി വെളിച്ചത്തില്‍ ഭ്രമിച്ച് സ്ഥിരബുദ്ധി നഷ്ടപ്പെട്ട് ബിരിയാണി എന്ന നല്ല സിനിമയേയും സംസ്ഥാന അവാര്‍ഡിനേയും കുപ്പതൊട്ടിയില്‍ തള്ളിയതുപോലെയായി.. നീതി ബോധമുള്ള മനുഷ്യരും ഇന്‍ഡ്യന്‍ ഭരണഘടനയും അന്തസ്സോടെ അഭിമാനത്തോടെ ഉപയോഗിക്കുന്ന വാക്കാണ് രാഷ്ട്രീയം.. അല്ലാതെ രാഷ്ട്രീയം പണവും പ്രശ്‌സതിയും നിറക്കാനുള്ള ഒരു തണ്ണീര്‍മത്തന്‍ സഞ്ചിയല്ല.. ആശംസകള്‍..