'അമ്മ' പ്രസിഡന്റ് സ്ഥാനത്തേക്ക് ഞാൻ മത്സരിക്കാൻ നിന്നതാണ്, പക്ഷേ മോഹൻലാൽ നീ എടുത്തോ മോനെയെന്ന് പറഞ്ഞ് പിന്മാറും: ജോയ് മാത്യു

താരസംഘടന അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് താൻ മത്സരിക്കാൻ തയ്യാറായിരുന്നുവെന്നും എന്നാൽ താൻ മത്സരിച്ചാൽ മോഹൻലാൽ പിന്മാറുമെന്ന് പറഞ്ഞുവെന്നും നടൻ ജോയ് മാത്യു. അതേസമയം മൂന്നമതും മോഹൻലാൽ തന്നെയാണ് അമ്മയുടെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്.

“മത്സരിക്കുക എന്നതാണ് ലക്ഷ്യം ജയത്തിനേയും തോൽവിയേയും കുറിച്ച് ആലോചിക്കുന്നില്ല. ഫൈറ്റ് ചെയ്യുക അത്ര മാത്രം. സുരേഷ് ​ഗോപി മൂന്ന് പ്രാവശ്യം ഇലക്ഷന് നിന്നിട്ടല്ലേ ജയിച്ചത്.

അതുപോലെ ഇന്ത്യൻ മീഡിയ ഫോറത്തിന്റെ ജനറൽ സെക്രട്ടറിയായിരുന്നു രണ്ട് ടേമിൽ ഞാൻ. അന്ന് കടുത്ത മത്സരമായിരുന്നു. ബാലചന്ദ്രൻ ചുള്ളിക്കാടിനോടാണ് തോറ്റത് അല്ലാതെ ആപ്പ ഊപ്പയോടൊന്നുമല്ല. നമ്മൾ മത്സരിക്കേണ്ടത് അത്തരം ആളുകളോടാവണം. കാരണം അവരോട് മത്സരിച്ച് തോറ്റാലും നല്ലതാണ്. അതുപോലെ അമ്മയിലെ എക്സിക്യൂട്ടീവ് അം​ഗങ്ങളാകാൻ മത്സരിക്കുന്നവരെല്ലാം ശക്തന്മാരാണ്.

അതുകൊണ്ട് ഞാൻ തോറ്റാലും കുഴപ്പമില്ല. ഞാൻ ശരിക്കും അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാമെന്നാണ് വിചാരിച്ചിരുന്നത്. എതിർവശത്ത് മോഹൻലാലാണ്. മുട്ടുമ്പോൾ ആനയോട് മുട്ടണ്ടെ. കരുത്തനായ സ്ഥാനാർത്ഥി അല്ലേ അദ്ദേഹം. പക്ഷെ നമ്മൾ മത്സരിക്കാൻ നിന്നാൽ മോഹൻലാൽ പിന്മാറും. നീ എടുത്തോ മോനെയെന്ന് പറയും. ഞാനില്ല ഈ പരിപാടിക്കെന്ന് പറയും.

അദ്ദേഹത്തെ നമ്മൾ പിടിച്ച് ഏൽപ്പിച്ചിരിക്കുന്നതാണ് പ്രസിഡന്റ് സ്ഥാനം. വേറൊരാളില്ല അതുകൊണ്ട്. ആരെങ്കിലും ആ സ്ഥാനം ഏറ്റെടുക്കാൻ മുന്നോട്ട് വന്നാൽ അപ്പോൾ മൂപ്പര് ഈ കസേര വിട്ടുപോകും. രക്ഷയില്ലാത്തതുകൊണ്ട് ഇരിക്കുകയാണ് അ​ദ്ദേഹം. ആരെങ്കിലും ഒരാൾ ആ സ്ഥാനത്തേക്ക് വന്നിട്ട് കാര്യമില്ല. എല്ലാവർക്കും സമ്മതനാവണം.

അയാൾ പറയുന്നതിന് സ്വീകാര്യത വേണം. ആ പദവിയിൽ ഇരിക്കുന്നയാൾ ഡിസിഷൻ മേക്കറായിരിക്കണം. ആ ക്വാളിറ്റിയെല്ലാം ഉള്ളയാളാണ് മോഹൻലാൽ. അതുകൊണ്ടാണ് എക്സിക്യൂട്ട് മെമ്പറായി അദ്ദേഹത്തെ നേർവഴിക്ക് നയിക്കാമെന്ന് തീരുമാനിച്ചത്.” എന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ ജോയ് മാത്യു പറഞ്ഞത്.