അന്ന് എന്റെ ആത്മാവും മരിക്കുന്നതായി എനിക്ക് തോന്നി, ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങി; ദുരനുഭവം പങ്കുവെച്ച് നടി

ആത്മഹത്യപ്രവണതയുള്ളവരെ അതില്‍ നിന്ന് പിന്മാറാന്‍ സഹായിക്കുന്നതിന് ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്് നടി കല്യാണി രോഹിത്. തന്റെ ജീവിതത്തിലുണ്ടായ ഒരു ദുരനുഭവം പങ്കുവച്ചാണ് കല്യാണി ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ഇത് പങ്കുവെച്ചത്.

.തന്റെ അമ്മയുടെ ആത്മഹത്യയെ തുടര്‍ന്ന് വിഷാദവും ആത്മഹത്യ പ്രവണതയും തനിക്കും ഉണ്ടായിരുന്നുവെന്ന് അവര്‍ പറഞ്ഞു. . ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച് സഹായത്തിനായി ഹെല്‍പ്പ്ലൈനുകളിലേക്ക് വിളിച്ചെങ്കിലും ആരും എടുത്തില്ലെന്നും ഭര്‍ത്താവിന്റെ ഇടപെടല്‍കൊണ്ടാണ് ജീവനോടെയിരിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനായി ഒടിടി പ്ലാറ്റ്ഫോമുകളില്‍ 24 മണിക്കൂറും ഹെല്‍പ്പ് ലൈന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കണമെന്നും പ്രസക്തമായ സീനുകളിലും ഷോ ആരംഭിക്കുന്നതിന് മുമ്പും ഈ നമ്പര്‍ ചേര്‍ക്കണമെന്നും താരം ആവശ്യപ്പെടുന്നു.

കുറിപ്പ്

ആ സമയത്ത് ഞാന്‍ എന്റെ അമ്മയുടെ അടുത്ത വീട്ടിലാണ് താമസിച്ചിരുന്നത്. പതിവ് പോലെ, അമ്മക്കൊപ്പം ജിമ്മില്‍ പോകാന്‍ തയ്യാറെടുക്കുകയായിരുന്നു. അമ്മയെ കണ്ടപ്പോള്‍ വല്ലായ്മ തോന്നി. ചിരിക്കുന്ന ഒരാള്‍ ആയിരുന്നില്ല അപ്പോള്‍. എന്തോ പന്തികേട് തോന്നിയപ്പോള്‍ പോയി റെഡിയായി വരാന്‍ പറഞ്ഞു.20ന് മിനിറ്റിന് ശേഷം പോയി വാതില്‍ മുട്ടിയപ്പോള്‍ ഒരു പ്രതികരണവും ലഭിച്ചില്ല.

പല തവണ ബെല്‍ അടിച്ചു. അപ്പോള്‍ എന്റെ മനസ്സില്‍ ഒരു ഭയം നിറഞ്ഞു. ഞാന്‍ വാതില്‍ തകര്‍ത്ത് അകത്തേക്കോടിയപ്പോള്‍ അമ്മ തൂങ്ങിനില്‍ക്കുന്നതായി കണ്ടു. എനിക്ക് 23 വയസ്സായിരുന്നു പ്രായം. അന്ന് എന്റെ ജീവിതം എന്നെന്നേക്കുമായി മാറി.

എല്ലാം നഷ്ടപ്പെട്ടത് പോലെ നിരാശ തോന്നി. എനിക്കും ജീവനൊടുക്കാന്‍ തോന്നി. അതില്‍ നിന്നും പിന്മാറാന്‍ സഹായത്തിനായി പ്രാദേശിക ഹെല്‍പ്പ്ലൈനുകളിലേക്ക് വിളിച്ചു. പക്ഷേ ആരും എടുത്തില്ല. ഭര്‍ത്താവ് രോഹിത് എന്നെ കണ്ടെത്തി തടഞ്ഞു. ഇന്ന് ഞാന്‍ സുഖമായി ഇരിക്കുന്നു. ഇവിടെ നിരവധി ആളുകള്‍ സഹായം ലഭിക്കാത്തതിനാല്‍ ആത്മഹത്യ ചെയ്യുന്നുണ്ടാകും. അത് മാറണമെന്നാണ് എന്റെ ആഗ്രഹം.