രഞ്ജിത്ത് 'ആറാം തമ്പുരാൻ' ചെയ്യാൻ പോയി; അങ്ങനെ എന്റെ ആ മോഹൻലാൽ സിനിമ നടന്നില്ല; തുറന്നുപറഞ്ഞ് കമൽ

മലയാള സിനിമയ്ക്ക് ഒരുപാട് മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് കമൽ. 1986-ൽ പുറത്തിറങ്ങിയ ‘മിഴിനീർപൂക്കൾ’ എന്ന ചിത്രത്തിലൂടെയാണ് കമൽ സംവിധാനം രംഗത്തേക്ക് എത്തിയത്. കാക്കോത്തി കാവിലെ അപ്പൂപ്പൻ താടികൾ, ഉണ്ണികളേ ഒരു കഥ പറയാം, ഉള്ളടക്കം, മഴയെത്തും മുൻപെ, നിറം, മധുരനൊമ്പരക്കാറ്റ്, നമ്മൾ, പെരുമഴക്കാലം, കറുത്ത പക്ഷികൾ, സെല്ലുലോയ്ഡ് ഇതെല്ലാം കമലിന്റെ മികച്ച സിനിമകളാണ്.

ഇപ്പോഴിതാ മോഹൻലാലുമൊത്തുള്ള നടക്കാതെ പോയ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് കമൽ. രഞ്ജിത്തിന്റെ തിരക്കഥയിൽ ചെയ്യാൻ ആയിരുന്നു ഉദ്ദേശിച്ചിരുന്നതെന്നും, പിന്നീട് ആറാം തമ്പുരാൻ സിനിമയുടെ വർക്കുകൾ തുടങ്ങിയതുകൊണ്ട് തന്നെ ഈ പ്രോജക്ട് നീണ്ടുപോയെന്നും കമൽ പറയുന്നു.

“എനിക്ക് ഒരുപാട് ഓർമകൾ ഉള്ള, നല്ല പാട്ടുകളുള്ള, അതിലുപരി അതിമനോഹരമായ വിഷ്വൽസുമുള്ള എന്റെ കരിയറിൽ ഓർക്കാൻ ഇഷ്ടപ്പെടുന്ന ഒരു സിനിമയാണ് കൃഷ്ണഗുഡിയിലെ ഒരു പ്രണയകാലത്ത്. അതിന്റെ കഥ രഞ്ജിത്തിന്റേതാണ്. രഞ്ജിത്തിന്റെ കഥ എന്ന് പറയുമ്പോൾ, അത് ഞങ്ങൾ വേറെ പ്രോജക്ട് ആയിട്ട് ചെയ്യാൻ ഉദ്ദേശിച്ചിരുന്നതായിരുന്നു.

രഞ്ജിത്ത് കഥ എഴുതാൻ ഇരുന്ന സബ്ജക്ട് ആയിരുന്നു അത്. അത് കെ.ടി.സിക്ക് വേണ്ടിയുള്ള കഥയായിരുന്നു. മിലിറ്ററി ബാക്ക്ഗ്രൗണ്ടിലായിരുന്നു ആദ്യം ആ കഥ ചെയ്യാൻ ഉദ്ദേശിച്ചിരുന്നത്. ഒരു മിലിറ്ററി ഓഫീസർ ഒരു പെൺകുട്ടിയെ അവിടെ വെച്ച് കാണുന്നു

പെൺകുട്ടിയുടെ ബാക്ഗ്രൗണ്ടിൽ ഉണ്ടായ പ്രശ്നങ്ങൾ കാരണം ഇയാളെ ആ കുട്ടി അക്സെപ്റ്റ് ചെയ്യുന്നില്ല. അങ്ങനെ പോകുന്ന ഒരു മിലിറ്ററി ബാക്ഗ്രൗണ്ടിലുള്ള കഥയായിരുന്നു രഞ്ജിത്ത് എന്നോട് പറഞ്ഞിരുന്നത്. ഞങ്ങളതിന് വർക്ക് ചെയ്തപ്പോൾ പല കാരണങ്ങൾ കൊണ്ടത് നീണ്ടുപോയി. പ്രോപ്പർ ആയിട്ട് ആക്ടറിലേക്ക് എത്താൻ പറ്റിയില്ല.

മോഹൻലാലിനെ ഉദ്ദേശിച്ചിരുന്നു. ലാലിന്റെ ഡേറ്റിന്റെ പ്രശ്നമുള്ളതുകൊണ്ട് അതിലേക്ക് എത്തിയില്ല. അതിനിടയിൽ രഞ്ജിത്ത് വേറെ സിനിമ എഴുതാൻ ആയിട്ട് പോയി. ആറാംതമ്പുരാൻ എന്ന് പറഞ്ഞ ഏറ്റവും പ്രധാനപ്പെട്ട സിനിമ, അതിന്റെ കഥയുടെ ഡിസ്കഷന് രഞ്ജിത്ത് പോയി കഴിഞ്ഞപ്പോൾ ഫ്രീ ആയില്ല. ആ പ്രോജക്ട് നടക്കാതെ പോയി.”കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ കമൽ പറഞ്ഞത്.