രംഗണ്ണനെ പോലെ ഇംപ്രഷൻ ഉണ്ടാക്കി നിലനിൽക്കുന്ന സ്ത്രീ കഥാപാത്രങ്ങളെ മലയാള സിനിമയിൽ കാണാനില്ല: കനി കുസൃതി

ആവേശത്തിലെ രംഗയെ പോലെ സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരം ഇംപ്രഷൻ ഉണ്ടാക്കി നിലനിൽക്കുന്ന സ്ത്രീ കഥാപാത്രങ്ങൾ ഇന്ന് മലയാള സിനിമായിൽ ഇല്ലെന്ന വിമർശനവുമായി കനി കുസൃതി. ഉർവശി അത്തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ കനി കുസൃതി, മലയാള സിനിമയിൽ 20-40 വയസിനിടയിലുള്ള ആളുകളുടെ കഥകളാണ് കൂടുതലും സിനിമയാവുന്നതെന്നും, എല്ലാ പ്രായക്കാരെയും സിനിമയിലൂടെ പ്രതിനിധീകരിക്കുന്ന ഒരു മുന്നേറ്റം ഇവിടെ ഉണ്ടാവുന്നില്ലെന്നും കൂട്ടിചേർത്തു.

“എല്ലാ മേഖലകളിലും സ്ത്രീകൾ ഇപ്പോഴും പിന്നിലാണ്. സമൂഹത്തിൽ അർഹമായ സ്ഥാനത്തിനായി ഇപ്പോഴും അവ‍‍ർ പോരാടുകയാണ്. ലിംഗഭേദം കണക്കിലെടുക്കാതെ നോക്കുകയാണെങ്കിൽ കഴിവുള്ള നിരവധി കലാകാരന്മാ‍ർ പുറത്തേക്ക് വരാനാകാതെ ജീവിത സാഹചര്യത്തിൽ കുടുങ്ങി കിടക്കുകയാണ്. മറ്റൊന്ന് നമുക്ക് നല്ല എഴുത്തുകാ‌ർ ഇല്ല എന്നുള്ളതാണ്. മാത്രമല്ല വിജയിച്ചവരിൽ കൂടുതൽ പുരുഷന്മാരാകുമ്പോൾ നിർമ്മാതാക്കൾ സ്വാഭാവികമായും ആ നടന്മാരിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കും. ആ വിടവ് നികത്തുന്നതിന് നമുക്ക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്.

ഇക്കാലത്ത്, ആവേശത്തിലെ രംഗ അണ്ണനെ പോലെ സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരം ഇംപ്രഷൻ ഉണ്ടാക്കി നിലനിൽക്കുന്ന സ്ത്രീ കഥാപാത്രങ്ങളെ കാണാനേയില്ല. അതേസമയം ഉർവശി മാഡത്തിന് അങ്ങനെ നിൽക്കാൻ സാധിച്ചിട്ടുണ്ട്. പുരുഷ താരങ്ങൾ എല്ലായ്‌പ്പോഴും നല്ല കഥകളും കഥാപാത്രങ്ങളുമാണ് നോക്കുന്നതും ആസ്വദിക്കുന്നതും. മോഹൻലാലിൻ്റെയോ ശ്രീനിവാസൻ്റെയോ കാര്യം എടുത്താൽ തന്നെ അത് മനസിലാകും. ഇന്നും നമ്മൾ അവരുടെ സിനിമകൾ ആസ്വദിക്കുന്നു.

ഈ മേഖലയ്ക്ക് ഒരു അസന്തുലിതാവസ്ഥയുണ്ട്. കൂടാതെ, ട്രാൻസ്‌ജെൻഡേഴ്സിൻ്റെ കഥകളൊന്നും ഇതുവരെ നമ്മുടെ ഇൻഡസ്ട്രിയിൽ നിന്ന് പുറത്തുവന്നിട്ടില്ല, വ്യത്യസ്ത പ്രായക്കാരെക്കുറിച്ചുള്ള കഥകളും നമ്മൾ കാണുന്നില്ല. 20-40 വയസിനിടയിലുള്ള ആളുകളെക്കുറിച്ചാണ് സിനിമകളധികവും. എന്നാൽ അന്താരാഷ്ട്ര സിനിമകളിൽ അങ്ങനെയല്ല, എല്ലാ പ്രായക്കാരെയും സിനിമയിലൂടെ പ്രതിനിധീകരിക്കുന്നുണ്ട്. മലയാളം ഇൻഡസ്‌ട്രിയിൽ ഇത്തരമൊരു മുന്നേറ്റമാണ് നഷ്‌ടമായതായി എനിക്ക് തോന്നുയിട്ടുള്ളത്.” എന്നാണ് സിനിമ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ കനി കുസൃതി പറഞ്ഞത്.