ചേട്ടന്റെ പടമില്ലാത്ത ഒറ്റ ജിം തമിഴ്‌നാട്ടില്‍ ഇല്ല.. അന്ന് ഫൈറ്റ് ചെയ്യാനോ അഭിനയിക്കനോ അറിയില്ലെന്ന് വിമര്‍ശിച്ചതാണ്: കാര്‍ത്തി

ഡാന്‍സ് ചെയ്യാനോ, ഫൈറ്റ് ചെയ്യാനോ, അഭിനയിക്കാനോ അറിയില്ലെന്ന് കളിയാക്കിയവരുടെ മുന്നില്‍ ഇപ്പോള്‍ സൂര്യ ഒരു ഇന്‍സ്പിരേഷന്‍ ആണെന്ന് നടന്‍ കാര്‍ത്തി. ‘കങ്കുവ’യുടെ ഓഡിയോ ലോഞ്ചിലാണ് കാര്‍ത്തി സംസാരിച്ചത്. ചേട്ടന്‍ ഡ്യൂപ്പ് ഇല്ലാതെ ആക്ഷന്‍ സീനുകള്‍ ചെയ്യുന്നത് കണ്ട് ഞെട്ടിയെന്നും കാര്‍ത്തി പറയുന്നുണ്ട്.

ആദ്യ സിനിമ റിലീസായപ്പോള്‍ ചേട്ടന് മര്യാദക്ക് ഡാന്‍സ് ചെയ്യാനോ, ഫൈറ്റ് ചെയ്യാനോ, അഭിനയിക്കാനോ അറിയില്ലെന്ന് പലരും വിമര്‍ശിച്ചു. പിന്നീട് ഞാന്‍ കാണുന്നത് എല്ലാ ദിവസവും ഫൈറ്റും ഡാന്‍സും പ്രാക്ടീസ് ചെയ്യാന്‍ മണിക്കൂറുകള്‍ ചിലവഴിക്കുന്ന ചേട്ടനെയാണ്. ‘ആയുത എഴുത്ത്’ എന്ന സിനിമയില്‍ ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു.

ആ പടത്തില്‍ ഡ്യൂപ്പില്ലാതെ അദ്ദേഹം ഒരു ആക്ഷന്‍ സീക്വന്‍സ് ചെയ്യുന്നത് കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. ഒരു നടന്റെ ഏറ്റവും വലിയ ആയുധം അവന്റെ ശരീരമാണ്. ചേട്ടന്‍ അത് കാത്തുസൂക്ഷിക്കുന്ന രീതി എല്ലാവര്‍ക്കും ഇന്‍സ്പിറേഷനാണ്. ഇന്ന് ചേട്ടന്റെ ഫോട്ടോയില്ലാത്ത ഒരൊറ്റ ജിം തമിഴ്നാട്ടില്‍ ഇല്ല.

ഹെല്‍ത്ത് ആണ് ഏറ്റവും പ്രധാനമെന്ന രീതിയില്‍ പലരെയും ഇന്‍ഫ്ളുവന്‍സ് ചെയ്യാന്‍ ചേട്ടന് സാധിച്ചിട്ടുണ്ട്. അങ്ങനെ തന്നെക്കൊണ്ട് ചെയ്യാന്‍ കഴിയില്ല എന്ന് പലരും പറഞ്ഞ കാര്യങ്ങള്‍ ഓരോന്നോരോന്നായി ചെയ്ത് കാണിച്ച ഒരാളാണ് എന്റെ ചേട്ടന്‍ എന്നാണ് കാര്‍ത്തി പറഞ്ഞത്.

അതേസമയം, സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന കങ്കുവ നവംബര്‍ 14ന് ആണ് തിയേറ്ററുകളില്‍ എത്തുന്നത്. ബോളിവുഡ് താരം ദിഷ പഠാനിയാണ് ചിത്രത്തില്‍ നായിക. ബോബി ഡിയോളാണ് വില്ലന്‍. കോവൈ സരള, ജഗപതി ബാബു, യോഗി ബാബു, ആനന്ദരാജ്, ജി മാരിമുത്തു, ബാല ശരവണന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.