ആരാണ് നല്ലതെന്ന സംശയമായിരുന്നു കാവ്യയ്ക്ക്..: കമൽ

മലയാള സിനിമയ്ക്ക് ഒരുപാട് മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് കമൽ. 1986-ൽ പുറത്തിറങ്ങിയ ‘മിഴിനീർപൂക്കൾ’ എന്ന ചിത്രത്തിലൂടെയാണ് കമൽ സംവിധാനം രംഗത്തേക്ക് എത്തിയത്. കാക്കോത്തി കാവിലെ അപ്പൂപ്പൻ താടികൾ, ഉണ്ണികളേ ഒരു കഥ പറയാം, ഉള്ളടക്കം, മഴയെത്തും മുൻപെ, നിറം, മധുരനൊമ്പരക്കാറ്റ്, നമ്മൾ, പെരുമഴക്കാലം, കറുത്ത പക്ഷികൾ, സെല്ലുലോയ്ഡ് ഇതെല്ലാം കമലിന്റെ മികച്ച സിനിമകളാണ്.

മീര ജാസ്മിൻ, കാവ്യ മാധവൻ, ദിലീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമൽ സംവിധാനം ചെയ്ത ‘പെരുമഴക്കാലം’ നിരവധി പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയ ചിത്രമാണ്. കാവ്യ മാധവന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിക്കൊടുത്ത ചിത്രം കൂടിയാണ് പെരുമഴക്കാലം. ഇപ്പോഴിതാ ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച് കാവ്യയ്ക്ക് ഉണ്ടായിരുന്ന ചില സംശയങ്ങളെ പറ്റി സംസാരിക്കുകയാണ് സംവിധായകൻ കമൽ.

“മീര വളരെ പ്രോമിസിംഗ് ആണ്. ഈ സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്താണ് പാഠം ഒന്ന് ഒരു വിലാപത്തിന് മീര ജാസ്മിന് ദേശീയ അവാർഡ് കിട്ടുന്നത്. മീര പ്രൂവ് ചെയ്തു. കാവ്യയ്ക്ക് ആകെ കൺഫ്യൂഷനായിരുന്നു. കഥ പറഞ്ഞ് കഴിഞ്ഞപ്പോൾ റസിയ ആണോ നല്ലത് ഗംഗ ആണോ നല്ലത് എന്ന രീതിയിലൊരു കൺഫ്യൂഷൻ.

ഇടയ്ക്ക് എന്നെ വിളിച്ച് അങ്കിളേ, ഞാൻ ഗംഗയായിട്ടാണോ വേണ്ടത് മറ്റേ റോൾ എനിക്ക് ചെയ്തൂടെ എന്ന് ചോദിക്കും. എന്റെ മനസിൽ നീയാണ് ഗംഗ. എന്നാലെ അത് ശരിയാവൂ എന്ന് ഞാൻ പറഞ്ഞു. സ്ക്രീൻ സ്പേസ് കൂടുതലുള്ളത് മീര ജാസ്മിൻ ചെയ്യുന്ന റസിയക്കാണ്. ഒരു കോൺഫിഡൻസ് ഇല്ലായ്മ കാവ്യക്ക് ഉണ്ടായിരുന്നു. കാരണം മീര ജാസ്മിനായിരിക്കുമല്ലോ പ്രാധാന്യം എന്ന തോന്നൽ. അഭിനയിക്കാൻ വന്നപ്പോൾ സ്ക്രീൻപ്ലേ വെച്ച് കാവ്യയോട് കഥ പറഞ്ഞു. അപ്പോൾ കാവ്യയുടെ കണ്ണൊക്കെ നിറഞ്ഞു.

സത്യത്തിൽ ക്ഷമിക്കുന്ന പെൺകുട്ടിയാണ് ആൾക്കാരുടെ മനസിൽ കയറുക. സ്വന്തം ഭർത്താവ് കൊല്ലപ്പെട്ടിട്ടും മാപ്പ് കൊടുക്കുന്ന, ആ വേദന അനുഭവിക്കുന്ന പെൺകുട്ടി. സിനിമയിൽ വളരെ കുറച്ച് ഡയലോഗുകൾ മാത്രമേ കാവ്യക്കുള്ളൂ. ഹൃദയ സ്പർശിയായി കാവ്യ ആ സിനിമയിൽ അനുഭവിച്ചു. മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ആ വർഷം കാവ്യക്കാണ് കിട്ടിയത്. മീരയ്ക്ക് കിട്ടിയില്ല. ചില കഥാപാത്രങ്ങൾ അങ്ങനെയാണ്. നമ്മുടെ സ്ക്രീൻ സ്പേസ് നോക്കിയിട്ടല്ല ജനങ്ങളുടെ മനസിലേക്ക് എത്തുക.” എന്നാണ് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ കമൽ പറഞ്ഞത്.