ഭരതനാട്യം പഠിച്ചിട്ടുണ്ട്, അതുകൊണ്ടാണ് അങ്ങനൊരു മുള്‍ക്കീരിടം എനിക്ക് വന്നത്.. കൈയ്യും കാലും ഒടിയുമോ എന്ന സംശയം ഉണ്ടായിരുന്നു: കുഞ്ചാക്കോ ബോബന്‍

‘സ്തുതി’ ഗാനത്തില്‍ ഡാന്‍സ് ചെയ്യാന്‍ നില്‍ക്കുമ്പോള്‍ തന്റെ കൈയ്യും കാലും വിറയ്ക്കുകയായിരുന്നുവെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. ആ സ്റ്റെപ്പാണോ അതോ എന്റെ വിറയല്‍ സിങ്ക് ആയി വന്നതാണോ എന്നറിഞ്ഞൂടാ, സംഗതി ശരിയായി വന്നു എന്നാണ് കുഞ്ചാക്കോ ബോബന്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

എന്റെ കയ്യും കാലുമെല്ലാം വിറക്കുകയായിരുന്നു. ആ സ്റ്റെപ്പാണോ അതോ എന്റെ വിറയല്‍ സിങ്ക് ആയി വന്നതാണോ എന്നറിഞ്ഞൂടാ, സംഗതി ശരിയായി വന്നു. നമ്മള്‍ ഇത്രനാളും ചെയ്ത് ശീലിച്ചിരുന്ന ഒരു ഡാന്‍സിന്റെ പാറ്റേണേ അല്ലായിരുന്നു. എന്റെ ഇത്രയും നാളത്തെ സിനിമ ജീവിതത്തില്‍ ആദ്യമായാണ് ഒരു ഡാന്‍സ് റിഹേഴ്സല്‍ ചെയ്തിട്ട് സിനിമയുടെ ലൊക്കേഷനിലേക്ക് എത്തുന്നത്.

മൈ സെല്‍ഫ് ആന്‍ഡ് മൈ മൂവ്സ് എന്ന കൊറിയോഗ്രാഫി ടീമാണ് ഇതിന് പിന്നില്‍. ജിഷ്ണുവും സുനീഷും. അവര്‍ കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡ് വിന്നേഴ്സ് ആണ്. അവരോട് ഞാന്‍ പറഞ്ഞത് നിങ്ങളുടെ തെറ്റിദ്ധാരണ മാറ്റണം നിങ്ങളുടെ അടുത്ത് ശിഷ്യപ്പെടാന്‍ ആണ് ഞാന്‍ വന്നിരിക്കുന്നത് എന്നാണ്. അങ്ങനെ പഠിച്ചു ചെയ്ത സംഭവമാണ്.

അത് എന്‍ജോയ് ചെയ്താണ് ചെയ്തത്. ഞാന്‍ ഡാന്‍സ് നന്നായി ഇഷ്ടപ്പെടുന്ന ആളാണ് എന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. താന്‍ ഡാന്‍സ് പഠിച്ചിട്ടില്ലെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നുണ്ട്. എല്ലാവര്‍ക്കും ഒരു ധാരണയുണ്ട് ഞാന്‍ ഭയങ്കരമായി ഡാന്‍സ് ചെയ്യുന്ന ആളാണെന്ന്. ഞാന്‍ ഡാന്‍സ് പഠിച്ചിട്ടില്ല.

ഭരതനാട്യം പഠിച്ചിട്ടുണ്ട് അതും ഒരു വര്‍ഷം അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍. പിന്നീട് ആ പരിപാടി നിര്‍ത്തി. പക്ഷേ ഞാന്‍ ചെയ്ത സിനിമകളില്‍ നല്ല നല്ല ഡാന്‍സ് നമ്പറുകള്‍ ഉണ്ടാവുകയും അതെല്ലാം ഹിറ്റ് ആവുകയും ചെയ്തതുകൊണ്ടാണ് അങ്ങനെ ഒരു മുള്‍ക്കിരീടം എനിക്ക് വന്നത്.

മാത്രമല്ല ഇപ്പോള്‍ കുറെ നാളായി ഡാന്‍സ് ഒന്നുമില്ലാതെ ഒരല്‍പം സീരിയസ് ആയുള്ള കഥാപാത്രങ്ങളും മറ്റും ചെയ്ത മുമ്പോട്ട് പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. നമ്മള്‍ നിത്യവും ഇന്‍സ്റ്റയിലും മറ്റും കാണുന്നതാണ് ഓരോ പയ്യന്മാര്‍ കിടിലന്‍ ഡാന്‍സ് നമ്പറുകള്‍ക്ക് ചുവടുവയ്ക്കുന്നത്. അങ്ങനെയൊക്കെ ചെയ്തു കഴിഞ്ഞാല്‍ കൈയ്യും കാലുമൊക്കെ ഒടിയുമോ എന്ന സംശയം ഉണ്ടായിരുന്നു എന്നും നടന്‍ വ്യക്തമാക്കി.