മീനൂട്ടിയുമായി എന്റെ വിവാഹം ഉറപ്പിച്ചു! അനുപമയുമായി പ്രണയം, സെലിനുമായി കല്യാണം.. ഞാനൊന്ന് ജീവിച്ച് പൊക്കോട്ടെ: മാധവ് സുരേഷ്

സുരേഷ് ഗോപിയുടെ ഇളയ മകന്‍ മാധവ് സുരേഷിന്റെ ആദ്യ സിനിമ ‘കുമ്മാട്ടിക്കളി’ തിയേറ്ററിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. ഇതിനിടെ നടന്‍ നല്‍കിയ ഒരു അഭിമുഖം ശ്രദ്ധ നേടുകയാണ്. സുരേഷ് ഗോപിക്കൊപ്പം ‘ജെഎസ്‌കെ’ എന്ന ചിത്രത്തിലും മാധവ് അഭിനയിക്കുന്നുണ്ട്. തന്റെ പേരില്‍ എത്തിയ ഗോസിപ്പുകളെ കുറിച്ചാണ് മാധവ് ഇപ്പോള്‍ തുറന്നു സംസാരിച്ചിരിക്കുന്നത്.

അടുത്ത സുഹൃത്തും നടിയുമായ സെലിന്‍ ജോസഫുമായി മാധവിന്റെ വിവാഹം ഉറപ്പിച്ചു എന്നായിരുന്നു ഏതാനും മാസങ്ങള്‍ക്ക് മുമ്പ് എത്തിയ ഒരു ഗോസിപ്പ്. മാധ്യമങ്ങളില്‍ വാര്‍ത്തകളും എത്തിയിരുന്നു. ഇത് കൂടാതെ നടി അനുപമ പരമേശ്വരന്‍, മീനാക്ഷി ദിലീപ് എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചപ്പോഴും മാധവിന്റെ പേര് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്നു.

”ഞാന്‍ അവസാനം മെസേജ് അയച്ചത് എന്റെ ഏറ്റവും അടുത്ത സുഹൃത്തിനാണ്. അത് മറ്റാരുമല്ല… മീഡിയക്കാര്‍ എന്നെ കൊണ്ട് നാല്, അഞ്ച് തവണ വിവാഹം കഴിപ്പിച്ച വ്യക്തിയായ സെലിനാണ്. എന്ത് മെസേജാണ് അവള്‍ക്ക് അയച്ചതെന്ന് പക്ഷെ കാണിക്കില്ല. എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് സെലിന്‍. അവിടെ വെച്ച് നിര്‍ത്തുന്നു.”

”പിന്നെ എന്നെ നാട്ടിലെ എലിജിബില്‍ ബാച്ച്‌ലറായിട്ടാണ് മാധ്യമങ്ങള്‍ കണ്ടിട്ടുള്ളതെന്ന് തോന്നുന്നു. ആദ്യം ഞാന്‍ അനുപമയുമായി ഫോട്ടോയിട്ടപ്പോള്‍ എനിക്ക് അനുപമയോട് പ്രേമമാണെന്ന് വാര്‍ത്ത വന്നു. അനുപമ എന്റെ നല്ല സുഹൃത്താണ്. സിനിമയിലൊക്കെ എന്നെ ഒരുപാട് ഹെല്‍പ്പ് ചെയ്തിട്ടുള്ളയാളാണ്.”

”പിന്നെ മീനൂട്ടിയുമായും ദിലീപ് അങ്കിളുമായും കാവ്യ ചേച്ചിയുമായുള്ള ഫോട്ടോ ഇട്ടപ്പോള്‍ മീനാക്ഷിയുമായി എന്റെ വിവാഹം ഉറപ്പിച്ചെന്ന് വാര്‍ത്ത വന്നു. അങ്ങനെ രണ്ട് മൂന്ന് വര്‍ഷം പോയി. ഒരുപാട് സുഹൃത്തുക്കള്‍ ഉള്ളയാളല്ല ഞാന്‍. എനിക്കുള്ള സുഹൃത്തുക്കളില്‍ നല്ല സുഹൃത്താണ് സെലിന്‍. അതുകൊണ്ടാണ് എന്റെ ജെനുവിന്‍ ഫീലിങ്‌സ് വെച്ച് അവള്‍ക്ക് ഞാന്‍ പിറന്നാള്‍ ആശംസ ഇട്ടത്.”

”അപ്പോഴും സുരേഷ് ഗോപിയുടെ മകന്റെ വിവാഹം ഉറപ്പിച്ചെന്ന് വാര്‍ത്ത വന്നു. എന്റെ വീട്ടുകാര്‍ ആദ്യം ഒന്ന് തീരുമാനിച്ചോട്ടെ. എന്നിട്ട് പതുക്കെ നമുക്ക് അതിലേക്ക് എത്താം. എന്തെങ്കിലുമുണ്ടെങ്കില്‍ ഞാന്‍ അറിയിക്കാം. സിംഗിളാണ് ഞാന്‍ പക്ഷെ മിംഗിളാകാന്‍ താല്‍പര്യമില്ല. എന്തുകൊണ്ടാണെന്ന് ചോദിച്ചാല്‍ ഞാന്‍ ഒന്ന് ജീവിച്ച് പൊക്കോട്ടെ” എന്നാണ് മാധവ് പറയുന്നത്.

Read more