മോഹന്‍ലാല്‍ ആര്‍മിയെ അപകീര്‍ത്തിപ്പെടുത്തുന്നുണ്ടോ? ഞാനുമൊരു ബിജെപിക്കാരനാണ്, ഇനിയെങ്കിലും പാര്‍ട്ടി മനസിലാക്കേണ്ട ചില കാര്യങ്ങളുണ്ട്: മേജര്‍ രവി

‘എമ്പുരാന്‍’ സിനിമയ്‌ക്കെതിരെ കടുത്ത രാഷ്ട്രീയ വിവാദങ്ങളാണ് ഉയരുന്നത്. ഇതിനിടെ മോഹന്‍ലാലിന്റെ ലഫ്റ്റനന്റ് കേണല്‍ പദവി തിരിച്ചെടുക്കണമെന്ന് ചില കോണുകളില്‍ നിന്നും ആവശ്യം ഉയരുന്നുണ്ട്. ബിജെപി ദേശീയ കൗണ്‍സില്‍ അംഗം സി രഘുനാഥ്, സംവിധായകന്‍ രാമസിംഹന്‍ എന്നിങ്ങനെ ചിലര്‍ മോഹന്‍ലാലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. മോഹന്‍ലാലിന്റെ ലെഫ്റ്റനന്റ് കേണല്‍ പദവി ഒഴിവാക്കാന്‍ കോടതിയില്‍ പോകുമെന്നും രഘുനാഥ് വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് സംവിധായകന്‍ മേജര്‍ രവി ഇപ്പോള്‍. മോഹന്‍ലാല്‍ ഈ സിനിമയ്ക്കുള്ളില്‍ ആര്‍മിയെ അപകീര്‍ത്തിപ്പെടുത്തുന്ന എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്നാണ് മേജര്‍ രവി ചോദിക്കുന്നത്.

മേജര്‍ രവിയുടെ വാക്കുകള്‍:

മോഹന്‍ലാലിന്റെ ലഫ്റ്റനന്റ് കേണല്‍ പദവി എന്നൊക്കെ പറഞ്ഞിട്ട് ഇവിടെ ചില വാര്‍ത്തകള്‍ കണ്ടിരുന്നു. ഞാനൊന്ന് ചോദിക്കട്ടെ മോഹന്‍ലാല്‍ ഈ സിനിമയ്ക്കുള്ളില്‍ ആര്‍മിയെ അപകീര്‍ത്തിപ്പെടുത്തുന്ന എന്തെങ്കിലും ചെയ്തിട്ടുണ്ടോ? ഭരണകൂടത്തെ അവഹേളിക്കുന്ന എന്തെങ്കിലും ഡയലോഗ് മോഹന്‍ലാല്‍ പറഞ്ഞിട്ടുണ്ടോ. അത്തരം പ്രമേയമുള്ള ഒരു സിനിമയില്‍ അദ്ദേഹം അഭിനയിച്ചു എന്നത് ശരി തന്നെ. ഞാനിത് പറയുന്നത് മോഹന്‍ലാലിനെ വെള്ളപ്പൂശാനൊന്നുമല്ല. പറയുന്ന കാര്യത്തില്‍ വല്ല കാമ്പും വേണം. ലഫ്. കേണല്‍ പദവിയുടെ പിന്നാലെ നിങ്ങള്‍ പോകുന്നത് മഹാ ശുദ്ധവിഡ്ഡിത്തരമാണ്. നിങ്ങള്‍ വേറെയെന്തെങ്കിലും പറഞ്ഞോളൂ. ലഫ് കേണല്‍ എന്നത് ആര്‍മി കൊടുത്തിരിക്കുന്ന ഒരു ബഹുമതിയാണ്. അത് ഇവിടുത്തെ യുവാക്കള്‍ക്ക് പ്രചോദനമാകാനായി ഒരു ബ്രാന്‍ഡ് അംബാസിഡര്‍ പോലെ കൊടുത്തിരിക്കുന്നത് ആണ്. അതില്‍ ആര്‍മിയെ അപകീര്‍ത്തിപ്പെടുത്തുന്ന എന്തെങ്കിലുമുണ്ടോ?

ഞാന്‍ ചോദിക്കട്ടെ, ഒരു പടത്തില്‍ റേപ്പ് ചെയ്യുന്ന ഒരു സീന്‍ ഉണ്ടെങ്കില്‍ അതിന്റെ അര്‍ഥം എന്താണ്? അത് ആ സീനിന് വേണ്ടി അവര്‍ ചെയ്തിരിക്കും, എന്നുവച്ച് അതിനര്‍ഥം അവര്‍ ഒരു റേപ്പിസ്റ്റ് ആണെന്നല്ലല്ലോ. ആവശ്യമില്ലാതെ ലഫ് കേണല്‍ പദവിയ്ക്ക് പിറകെ പോകുന്നത് എനിക്ക് ദഹിക്കുന്നില്ല. നിങ്ങള്‍ വേറെ എന്ത് വേണമെങ്കിലും പറഞ്ഞോ. ഇത് എന്ത് പറഞ്ഞാലും മോഹന്‍ലാല്‍ ലഫ് കേണല്‍ പദവി തിരിച്ചു കൊടുക്കണം. ഇതാണോ ഇപ്പോള്‍ ഏറ്റവും വലിയ പ്രശ്‌നം. അത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം അതിന് അതിന്റേതായ നിയമവശങ്ങളുണ്ട്.

ഞാനൊരു ബിജെപിക്കാരനാണ്, ഞാന്‍ സംസ്ഥാന വൈസ് പ്രസിഡന്റാണ്. സെന്‍സര്‍ ബോര്‍ഡിനകത്ത് ബിജെപിക്കാരുടെ പ്രതിനിധികള്‍ കുറേയെണ്ണം കയറിയിരിപ്പില്ലേ. ഇനിയെങ്കിലും ബിജെപി മനസിലാക്കണ്ട ഒരു കാര്യമുണ്ട്. ഇതുപോലെ സെന്‍സേഷണല്‍ ആയിട്ടുള്ള സ്ഥലങ്ങളില്‍ കൊണ്ടുവന്ന് പിന്‍വാതിലിലൂടെയോ ശുപാര്‍ശയിലൂടെയോ കൊണ്ട് വന്ന് കയറ്റി, പാര്‍ട്ടിയെ കുറിച്ചോ അല്ലെങ്കില്‍ ദേശീയപരമായിട്ടുള്ള ആശയങ്ങളൊന്നുമില്ലാത്ത ആളുകളെ പിടിച്ച് ഇതുപോലെ സെന്‍സര്‍ ബോര്‍ഡ് പോലെയുള്ള സ്ഥലങ്ങളില്‍ കയറ്റി ഇരുത്തരുത്. ഇതില്‍ വര്‍ഗീയത അവതരിപ്പിക്കുന്നതായൊന്നും എനിക്ക് തോന്നിയിട്ടില്ല. ഗോധ്ര വിഷയമാണ് എടുത്തതെങ്കില്‍ എന്തുകൊണ്ട് ട്രെയ്ന്‍ കത്തുന്നിടത്തു നിന്ന് തുടങ്ങിയിട്ടില്ല. എന്തോ ഒരു ഗൂഢ ഉദ്ദേശ്യം കൊണ്ട് മാത്രമാണ് ഇതെഴുതിയിരിക്കുന്നത്. അത് രചയിതാവിന്റെ കാഴ്ചപ്പാട് മാത്രമായിരിക്കാം.

അതില്‍ മോഹന്‍ലാലിനെ എങ്ങനെ കുറ്റം പറയും. ഒരു കഥയില്‍ എന്തുണ്ട് എന്ന് കേട്ടിട്ടാണ് നടന്‍ അത് സ്വീകരിക്കുന്നത്. എമ്പുരാനില്‍ സിനിമ തുടങ്ങി അഞ്ച് മിനിറ്റ് കഴിഞ്ഞിട്ടാണ് മോഹന്‍ലാല്‍ വരുന്നത്. ഈ ഒരു മണിക്കൂറിനകത്ത് നടന്നിരിക്കുന്ന സംഭവങ്ങളാണ് ഇതെല്ലാം. മോഹന്‍ലാലിനെ വച്ച് അഞ്ച് പടം ചെയ്തിട്ടുള്ള വ്യക്തിയാണ് ഞാന്‍. പല സിനിമകളും അദ്ദേഹം കണ്ടിട്ടില്ല, കീര്‍ത്തിചക്ര വന്‍ ഹിറ്റായതിന് ശേഷം അദ്ദേഹത്തിന് ഇരിക്കപൊറുതിയില്ലാഞ്ഞിട്ടാണ് അദ്ദേഹം സിനിമ പോയി കണ്ടിരിക്കുന്നത്. പല കാരണവശാലും അഭിനേതാക്കള്‍ക്ക് പടം കാണാന്‍ പറ്റില്ല. അവരൊന്ന് കഴിഞ്ഞ് മറ്റൊന്നിലേക്ക് പോകും. അറിവില്ലാതെ എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ല.