'അങ്ങനെ ചെയ്തത് വളരെ മോശമായിപ്പോയി'; 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി വിവാദത്തിൽ വിശദീകരണവുമായി ലിസ്റ്റിൻ സ്റ്റീഫൻ

‘ജന ഗണ മന’ എന്ന ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത നിവിൻ പോളി ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’ക്കെതിരെ സോഷ്യൽ മീഡിയയിൽ കോപ്പിയടി ആരോപണമുയർന്നു വന്നിരുന്നു.

കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ  ‘ഓർഡിനറി’ എന്ന ചിത്രത്തിന്റെ  തിരക്കഥാകൃത്ത് നിഷാദ് കോയയാണ് റിലീസിന് തലേദിവസം തന്റെ ഫേസ്ബുക്ക് പേജിലൂടെ ‘നാളെ റിലീസ് ആകുന്ന ഒരു സിനിമയുടെ കഥ പ്രവചിച്ചാലോ’ എന്നുതുടങ്ങുന്ന കുറിപ്പ് പങ്കുവെച്ചത്. നിഷാദ് കോയ പങ്കുവെച്ച കുറിപ്പിലെ കഥയുമായി മലയാളി ഫ്രം ഇന്ത്യക്ക് സാമ്യമുള്ളതിനാൽ വലിയ ചർച്ചകൾക്കാണ് അത് വഴിതുറന്നത്.

ഇപ്പോഴിതാ സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. ഒന്നേകാൽ വർഷം മുമ്പ് സ്റ്റാർട്ട് ചെയ്ത സിനിമയാണിതെന്നും, ഇങ്ങനെ ചെയ്തത് വളരെ മോശമായിപ്പോയെന്നുമാണ് ലിസ്റ്റിൻ പറയുന്നത്.

“സിനിമ റിലീസാകുന്നതിൻ്റെ തലേ ദിവസം അയാൾ ഫേസ്ബുക്കിൽ എഴുതിയിരിക്കുകയാണ്, നാളെ റിലീസാകുന്ന സിനിമയുടെ കഥ പ്രവചിച്ചാലോ എന്ന്. അയാളും ഒരുപാട് സിനിമകൾ എഴുതിയ റൈറ്ററല്ലേ, ഇങ്ങനെയാണോ ചെയ്യേണ്ടത്. വളരെ മോശമായിപ്പോയി. പ്രൊഡ്യൂസേഴ്സ് അസോസിയേഷനായിക്കോട്ടെ, ഫെഫ്‌കയായിക്കോട്ടെ, അവരും പറഞ്ഞത് ഈ പ്രവർത്തി വളരെ മോശമായി എന്നാണ്. അതുകൊണ്ടാണ് അയാൾ ആ പോസ്റ്റ് ഡിലീറ്റ് ചെയ്‌തത്. ഇങ്ങനെയാണോ അയാൾ ചെയ്യേണ്ടത്? ഒന്നേകാൽ വർഷം മുമ്പ് സ്റ്റാർട്ട് ചെയ്ത സിനിമയാണിത്. അപ്പോൾ അയാൾ പറയുന്നതിൽ എന്ത് പ്രസക്തിയുണ്ട്?” എന്നാണ് ദി ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞത്.

നിഷാദ് കോയയുടെ ഫേസ്ബുക്ക് പോസ്റ്റ്:

“നാളെ റിലീസ് ആകുന്ന ഒരു സിനിമയുടെ കഥ പ്രവചിച്ചാലോ.
കണ്ണൂരിലെ ഒരു ഗ്രാമത്തിലെ സംഘി ആയ കഥാനായകൻ, തൻ്റെ രാഷ്ട്രീയ പ്രവർത്തനവും മറ്റും ആയി ജീവിച്ചു പോകുന്നതിനിടയിൽ രാഷ്ട്രീയ എതിരാളികളും ആയി ഉണ്ടാകുന്ന പ്രശ്‌നങ്ങൾ കാരണം നാട്ടിൽ നിന്നും മാറി നില്ക്കാൻ ഉള്ള തീരുമാനത്തിൽ തന്റെ സുഹൃത്ത് വഴി ഗൾഫിൽ എത്തുന്നു.

അവിടെ താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ പാകിസ്ഥാനിയുടെ കൂടെ റൂം ഷെയര് ചെയ്യേണ്ടി വരുന്ന കഥാനയകനും പാകിസ്ഥനിയും ആയി ഉണ്ടാകുന്ന നർമ്മ രസങ്ങൾ ഉള്ള രാഷ്ട്രീയ ആക്ഷേപഹാസ്യ മുഹൂർത്തങ്ങളിലൂടെ വികസിക്കുന്ന കഥയ്ക്ക് ഇടയിൽ കമ്പനി യുടെ ആവശ്യത്തിനായി ശത്രുക്കൾ ആയ കഥാ നായകനും പാകിസ്ഥാനിക്കും ഒരു നീണ്ട യാത്ര പോകേണ്ടി വരുന്നു.

രണ്ട് ശത്രുക്കൾ ഒരുമിച്ച് നടത്തുന്ന യാത്രക്കിടയിൽ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവ വികാസങ്ങളെ തുടർന്ന് മരുഭൂമിയിൽ അകപ്പെട്ടു പോകുന്ന കഥാ നായകനും പാകിസ്ഥാനി യും രക്ഷപെടാൻ ആയി നടത്തുന്ന ശ്രമങ്ങൾ, സർവൈവൽ എന്ന സത്യത്തിന് മുന്നിൽ ശത്രുത മറന്ന് ഒരുമിച്ച് ജീവിതം തിരിച്ചു പിടിക്കാൻ ഉള്ള ശ്രമത്തിനിടയിൽ പാകിസ്ഥാനി മരണപ്പെടുന്നു.. തുടർന്ന് പാകിസ്ഥാനി യുടെ കുടുംബതിനായി നടത്തുന്ന ഒരു സഹായത്തിൻ്റെ പേരിൽ നിയമ വ്യവസ്ഥിതിയുടെ പിടിയിൽ അകപ്പെടുന്ന കഥാ നായകൻ തന്റെ നിരപരാധിത്വം തെളിയിക്കാൻ നടത്തുന്ന ശ്രമങ്ങൾ. ശേഷം ഭാഗം സ്ക്രീനിൽ.

ഒരു പൊളിറ്റിക്കൽ സറ്റയർ ആയിട് ആണ് സിനിമ യുടെ ആദ്യ ഭാഗം ഒരുക്കിയിരിക്കുന്നത്.. രണ്ടാം പകുതി സർവ്വവൽ ന് പ്രാധാന്യം കൊടുത്ത് കൊണ്ട്’, രാജ്യവും അതിർത്തിയും മനുഷ്യ നിർമിത വേലി കെട്ടുകളും മറികടന്ന് ഉള്ള മനുഷ്യ സ്നേഹത്തിന്റെ കഥ പറയുന്നു.. കഥാ നായകന് കുടുംബവും പ്രണയവും ഒക്കെ ഉണ്ട് കേട്ടോ.”

അതേസമയം ക്വീൻ, ജന ഗണ മന എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ്- ഡിജോ ജോസ് ആന്റണി കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രം കൂടിയാണ് മലയാളി ഫ്രം ഇന്ത്യ. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അനശ്വര രാജൻ, അജു വര്‍ഗീസ്, മഞ്ജു പിള്ള എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഗരുഡന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ജേക്സ് ബിജോയ് ആണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഷാരിസ് മുഹമ്മദ് ആണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്. ക്വീൻ, ജന ഗണ മന എന്നീ ചിത്രങ്ങൾക്ക് ശേഷം ഡിജോ ജോസ്- ഷാരിസ് മുഹമ്മദ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് മലയാളി ഫ്രം ഇന്ത്യ.സുദീപ് ഇളമണ്‍ ആണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.