മമ്മൂക്ക ബാക്ക് സ്റ്റേജിലെത്തി അഭിനന്ദിച്ചു..: ടിനി ടോം

വനിത ഫിലിം അവാർഡ്സിൽ ഭ്രമയുഗം സ്പൂഫ് അവതരിപ്പിച്ച ടിനി ടോമിനെതിരെ നിരവധി വിമർശനങ്ങളും ട്രോളുകളുമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നുവരുന്നത്. പൊടുമൺ പോറ്റിയെന്ന കഥാപാത്രമായാണ് രാഷ്ട്രീയ ആക്ഷേപ- ഹാസ്യ സ്കിറ്റിൽ ടിനി പ്രത്യക്ഷപ്പെട്ടത്. മമ്മൂട്ടിയും സ്കിറ്റ് കാണാൻ കാണികളിൽ ഉണ്ടായിരുന്നു.

മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായാണ് രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം എന്ന ചിത്രത്തിലെ കൊടുമൺ പോറ്റിയെ പ്രേക്ഷകർ കണക്കാക്കുന്നത്. എന്നാൽ ടിനി ടോം അതിനെ വികാലമാക്കിയെന്ന തരത്തിലാണ് സോഷ്യൽ മീഡിയകളിൽ ട്രോൾ പൂരം. ഇപ്പോഴിതാ തന്നെ മമ്മൂട്ടി ബാക്ക് സ്റ്റേജിൽ വന്ന് നേരിട്ട് അഭിനന്ദിച്ചുവെന്നാണ് ടിനി ടോം പറയുന്നത്.

“ഏറെ നാളുകളുടെ ശ്രമഫലമായി വികസപ്പിച്ചെടുത്തൊരു സ്കിറ്റ് ആയിരുന്നു അത്. ‘അമ്മ’യുടെ തന്നെ നേതൃത്വത്തിൽ നടന്ന ഷോയിലെ ഏറ്റവും ഗൗരവമേറിയ സ്കിറ്റും നമ്മുടേതായിരുന്നു. മമ്മൂക്കയെപ്പോലൊരു ഇതിഹാസം അനശ്വരമാക്കിയ കഥാപാത്രത്തെ ഒരു സ്റ്റേജിലെങ്കിലും പുനരവതരിപ്പിക്കാൻ സാധിച്ചതു തന്നെ മഹാഭാഗ്യം. അദ്ദേഹം ചെയ്തതിന്റെ ഒരംശം പോലും നമുക്ക് ചെയ്യാനാകില്ലെന്ന് അറിയാം. അത്രയേറെ തയാറെടുത്ത് അവതരിപ്പിച്ചൊരു വേഷപ്പകർച്ചയായിരുന്നു അത്. മമ്മൂക്ക മാത്രമല്ല സിദ്ദീഖ് ഇക്കയും രമേശ് പിഷാരടിയുമൊക്കെ പരിപാടി കഴിഞ്ഞ ശേഷം അഭിനന്ദിക്കുകയുണ്ടായി.” എന്നാണ് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ ടിനി ടോം പറഞ്ഞത്.

അതേസമയം ഭ്രമയുഗം ‘ടിനി യുഗമാക്കി’ ചളമാക്കി എന്നും, മമ്മൂക്ക സ്റ്റേജില്‍ കയറി തല്ലിയേനെ എന്നുമാണ് ട്രോളന്‍മാര്‍ പറയുന്നത്. ട്രോള്‍ വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില് ട്രെന്‍ഡിംഗ് ആവുന്നത്.