'മനോരഥങ്ങൾ' ഒരു മാസ്റ്റർപീസ് ആണ്; പ്രശംസകളുമായി സീ 5 പ്രതിനിധി മനീഷ് കൽറ

മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരനും തിരക്കഥാകൃത്തും സംവിധായകനുമായ എം ടി വാസുദേവൻ നായർ തിരക്കഥയെഴുതി, മലയാളത്തിലെ മുൻനിര സംവിധായകർ ഒരുക്കുന്ന ആന്തോളജി ചിത്രം ‘മനോരഥങ്ങൾ’ റിലീസിനൊരുങ്ങുകയാണ്. ഓണത്തിനാണ് മനോരഥങ്ങൾ പ്രേക്ഷകരിലേക്ക് എത്തുന്നത്. സീ 5-ലൂടെ ഓരോ സിനിമയായി ചിത്രം പ്രേക്ഷകർക്ക് കാണാവുന്നതാണ്. ചിത്രങ്ങളുടെ ട്രെയ്‌ലർ റിലീസ് എംടിയുടെ ജന്മദിനത്തിനായിരുന്നു പുറത്തുവിട്ടത്.

ഇപ്പോഴിതാ മനോരഥങ്ങളെ കുറിച്ച് സീ 5 ചീഫ് ബിസിനസ് ഓഫീസർ മനീഷ് കൽറ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. മനോരഥങ്ങളെ ഒരു മാസ്റ്റർപീസായാണ് തങ്ങൾ കണക്കാക്കുന്നത് എന്നാണ് മനീഷ് കൽറ പറയുന്നത്.

“മലയാളത്തിലെ മുൻനിര സംവിധായകരും അഭിനേതാക്കളും എം.ടി. സാറിന്റെ തിരക്കഥയിൽ ഒരുമിക്കുന്നു എന്നതുതന്നെയാണ് ‘മനോരഥ’ങ്ങളുടെ ഏറ്റവും വലിയ മൂല്യം. അതൊരു മാസ്റ്റർപീസായി ഞങ്ങൾ കാണുന്നു. അതുകൊണ്ടുതന്നെ ഒരിക്കലും നഷ്ടപ്പെടുത്തരുത് എന്നും ആഗ്രഹിച്ചു. മലയാളം കോണ്ടന്റുകൾ ഞങ്ങളെ സംബന്ധിച്ചിടത്തോളം വലിയൊരു മേഖലയാണ്. അതിന്റെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താനാണ് നോക്കുന്നത്.” എന്നാണ് മാതൃഭൂമിയോട് മനീഷ് കൽറ പറഞ്ഞത്.

മോഹൻലാലിനെ നായകനാക്കി ‘ഓളവും തീരവും’, ബിജു മേനോൻ നായകനാവുന്ന ‘ശിലാലിഖിതം’ എന്നീ രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത് പ്രിയദർശൻ ആണ്.എംടിയുടെ ആത്മകഥാംശമുള്ള ‘കഡുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്’ മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് ആണ് സംവിധാനം ചെയ്യുന്നത്. എംടിയുടെ ഏറ്റവും മികച്ച ചെറുകഥകളിൽ ഒന്നെന്ന് വിലയിരുത്തപ്പെടുന്ന ‘ഷെർലക്ക്’ സംവിധാനം ചെയ്യുന്നത് മഹേഷ് നാരായണനും നായകനായി എത്തുന്നത് ഫഹദ് ഫാസിലുമാണ്.

സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്നത് ‘അഭയം തേടി’ എന്ന ചെറുകഥയാണ്, സിദ്ദിഖ് ആണ് അഭയം തേടിയിൽ പ്രധാന കഥാപാത്രമായെത്തുന്നത്. നെടുമുടി വേണു, സുരഭി ലക്ഷ്മി, ഇന്ദ്രൻസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘സ്വർഗം തുറക്കുന്ന സമയം’ സംവിധാനം ചെയ്യുന്നത് ജയരാജ് ആണ്.

ആസിഫ് അലി, മധുബാല എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ‘വില്പന’യാണ് അശ്വതി സംവിധാനം ചെയ്യുന്നത്. പാർവതി തിരുവോത്ത് നായികയായെത്തുന്ന ‘കാഴ്ച’ സംവിധാനം ചെയ്യുന്നത് ശ്യാമ പ്രസാദ് ആണ്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ‘കടൽക്കാറ്റി’ൽ ഇന്ദ്രജിത്തും അപർണ്ണ ബാലമുരളിയുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.