'മമ്മൂട്ടിക്ക് വേണ്ടി പ്രാര്‍ഥിക്കുന്നതില്‍ എന്താ തെറ്റ്?'; നടന്‍ തൗബ ചെയ്യണമെന്ന് ആവശ്യം, വിദ്വേഷ പ്രചാരണങ്ങള്‍ക്കിടെ പ്രതികരിച്ച്‌ മോഹന്‍ലാല്‍

മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ള ഊഷ്മളത തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം ശബരിമലയില്‍ നിന്നുള്ള വഴിപാട് രസീത്. എന്നാല്‍ ആരാധകര്‍ ഏറ്റെടുത്ത ഈ സംഭവം ചിലര്‍ക്ക് അത്ര രസിച്ചില്ല. മമ്മൂട്ടിക്ക് വേണ്ടി ശബരിമലയില്‍ വഴിപാട് ചെയ്തതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മാധ്യമം ദിനപ്പത്രത്തിന്റെ മുന്‍ എഡിറ്ററും, ജമാ അത്തെ ഇസ്ലാമി പ്രഭാഷകനുമായ ഒ അബ്ദുല്ല.

മമ്മൂട്ടിയുടെ അറിവോടെയാണ്, മോഹന്‍ലാല്‍ അത് ചെയ്തതെങ്കില്‍ മമ്മൂട്ടി തൗബ ചെയ്യണം, മുസ്ലീം സമുദായത്തോട് മാപ്പ് പറയണമെന്നും ആയിരുന്നു ഒ അബ്ദുല്ല ആവശ്യപ്പെട്ടത്. ഇതിനിടെ മമ്മൂട്ടിയുടെ ആരോഗ്യവസ്ഥയെ കുറിച്ചും വഴിപാട് നടത്തിയതിനെ കുറിച്ചും മോഹന്‍ലാല്‍ പ്രതികരിച്ചതും ചര്‍ച്ചയാവുകയാണ്.

അദ്ദേഹം സുഖമായിരിക്കുന്നു. അദ്ദേഹത്തിന് ചെറിയ ഒരു ആരോഗ്യപ്രശ്നമുണ്ടായി. എല്ലാവര്‍ക്കും ഉണ്ടാകുന്നത് പോലെ സാധാരണമായതായിരുന്നു അത്. ആശങ്കപ്പെടാന്‍ ഒന്നുമില്ല. മമ്മൂട്ടി തനിക്ക് സഹോദരനെ പോലെയാണ്. അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിക്കുന്നതില്‍ എന്താണ് തെറ്റ്?

ഒരാള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നത് വളരെ വ്യക്തിപരമായ കാര്യമാണ്. ദേവസ്വം ബോര്‍ഡിലെ ആരോ ആണ് വഴിപാട് രസീത് ചോര്‍ത്തി നല്‍കിയത് എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. അതേസമയം, ശബരിമല ദര്‍ശനം നടത്തിയ മോഹന്‍ലാല്‍ മമ്മൂട്ടിയുടെ പേരില്‍ ഉഷപൂജ നടത്തിയത് വാര്‍ത്തയായിരുന്നു.

മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് മമ്മൂട്ടിക്കായി മോഹന്‍ലാല്‍ വഴിപാട് നടത്തിയത്. എമ്പുരാന്‍ റിലീസിന് ഒരുങ്ങുന്നതിന്റെ പശ്ചാത്തലത്തിലായിരുന്ന അദ്ദേഹം ശബരിമല ദര്‍ശനം നടത്തിയത്. പമ്പയില്‍ നിന്നും ഇരുമുടിക്കെട്ട് നിറച്ചായിരുന്നു മോഹന്‍ലാല്‍ സന്നിധാനത്ത് എത്തിയത്.

Read more