അന്തരിച്ച സംവിധായകനും ഛായാഗ്രഹകനുമായ സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ. സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു സംഗീത് എന്ന് മോഹൻലാൽ പറയുന്നു. കൂടാതെ യോദ്ധയും, ഗാന്ധർവവും, നിർണ്ണയവും ഒക്കെ ഓരോ മലയാളിയുടെയും മനസിൽ ആഴത്തിൽ പതിഞ്ഞത്, അവയുടെയെല്ലാം പിന്നിൽ അദ്ദേഹത്തിൻ്റെ പ്രതിഭാസ്പർശം ഉള്ളതുകൊണ്ടാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മോഹൻലാൽ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
സംവിധാനത്തിലും ഛായാഗ്രഹണത്തിലും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച, പ്രിയപ്പെട്ട സംഗീത് ശിവൻ, എനിക്ക് സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു. യോദ്ധയും, ഗാന്ധർവവും, നിർണ്ണയവും ഒക്കെ ഓരോ മലയാളിയുടെയും മനസിൽ ആഴത്തിൽ പതിഞ്ഞത്, അവയുടെയെല്ലാം പിന്നിൽ അദ്ദേഹത്തിൻ്റെ പ്രതിഭാസ്പർശം ഉള്ളതുകൊണ്ടാണ്. കാലമെത്ര കഴിഞ്ഞാലും സംഗീത് എന്ന മഹാപ്രതിഭയെ കലാകേരളം ആദരവോടെ ഓർക്കും, അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങൾ അനശ്വരരായി നിലകൊള്ളും. പ്രിയ സഹോദരന് വേദനയോടെ വിട.
മുംബൈയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് സംഗീത് ശിവന്റെ മരണം. യോദ്ധ, ഗാന്ധര്‍വ്വം, നിർണയം തുടങ്ങീ ഹിറ്റ് ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ചു. സംവിധായകൻ സന്തോഷ് ശിവന്‍ ഇദ്ദേഹത്തിന്റെ സഹോദരനാണ്. രഘുവരൻ നായകനായ വ്യൂഹം എന്ന ചിത്രത്തിലൂടെയാണ് (1990) സംവിധായകനായി അരങ്ങേറിയത്.
ഛായാഗ്രാഹകനും സംവിധായകനുമായിരുന്ന പടീറ്റത്തില്‍ ശിവന്റേയും ഹരിപ്പാട് സ്വദേശിനി ചന്ദ്രമണിയുടേയും മകനായി തിരുവനന്തപുരത്ത് പോങ്ങുമ്മൂട്ടില്‍ 1959ല്‍ ആണ് സംഗീതിന്റെ ജനനം. ശ്രീകാര്യം ലയോള സ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം തിരുവനന്തപുരം എംജി കോളേജ്, മാര്‍ ഇവാനിയോസ് കോളേജിലുകളുമായി പ്രീഡിഗ്രിയും ബി.കോം ബിരുദവും കരസ്ഥമാക്കി. ചെറുപ്രായത്തില്‍ കായികരംഗത്ത് തല്പരനായിരുന്ന അദ്ദേഹത്തിന്റെ പ്രധാന വിഭാഗങ്ങള്‍ ഹോക്കിയും ക്രിക്കറ്റുമായിരുന്നു.
കേരളത്തെയും കേരള സര്‍വകലാശാലയേയും പ്രതിനിധീകരിച്ച് നിരവധി മത്സരങ്ങളില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ചലച്ചിത്ര ലോകത്തെ അദ്ദേഹത്തിന്റെ ഗുരുക്കന്മാര്‍ അച്ഛനും സഹോദരനുമാണ്. തന്റെ ബിരുദ പഠനം പൂര്‍ത്തിയാക്കിയ ശേഷം 1976ല്‍, അച്ഛനോടൊത്ത് പരസ്യങ്ങളും ഡോക്യുമെന്ററികളും ചെയ്യുവാന്‍ ആരംഭിച്ചു. തുടര്‍ന്ന് തന്റെ സഹോദരന്‍ സന്തോഷ് ശിവനുമായി ചേര്‍ന്ന് ഒരു പരസ്യ കമ്പനിക്ക് രൂപം നല്‍കിത്. അച്ഛന്‍ ശിവന്‍ സംവിധാനം ചെയ്തിരുന്ന ഡോക്യുമെന്ററികളില്‍ അച്ഛനെ സംവിധാനത്തില്‍ സഹായിച്ചിരുന്നത് സംഗീതും കൂടിയായിരുന്നു.
അതില്‍ ക്യാമറ കൈകാര്യം ചെയ്തിരുന്നത് സന്തോഷും. മലയാള ചലച്ചിത്ര സംവിധായകരായ ഭരതനും പത്മരാജനും അദ്ദേഹത്തെ ഒരുപാട് സ്വാധീനിച്ചിരുന്നു. യുണിസെഫിനായും ഫിലിം ഡിവിഷനായും ഒട്ടേറെ ഡോക്യുമെന്ററികള്‍ ചെയ്തിട്ടുണ്ട്. പൂനെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പഠനം കഴിഞ്ഞിറങ്ങിയ സഹോദരന്‍ സന്തോഷ് ശിവന്‍, ആ സമയത്ത് തിരക്കുള്ള ഒരു ഛായാഗ്രാഹകനായി മാറി കഴിഞ്ഞിരുന്നു. സന്തോഷ് ശിവനാണ് സ്വന്തമായി ഒരു ചിത്രം എഴുതി സംവിധാനം ചെയ്യുക എന്ന ആശയം സംഗീതിന്റെ മനസില്‍ പാകുന്നത്.
അത് വരെ ഒരു സംവിധാന സഹായി പോലും ആയി ജോലി പ്രവര്‍ത്തിച്ചിട്ടില്ലാത്ത അദ്ദേഹം, അതില്‍ നിന്നും ഒഴിഞ്ഞു മാറുവാന്‍ ശ്രമിച്ചു. പക്ഷേ സന്തോഷ് ശിവന്റെ നിരന്തരമായ പ്രേരണയായിരുന്നു അദ്ദേഹം സംവിധാന രംഗത്തേക്ക് കടന്നു വരുവാനുള്ള പ്രധാന കാരണം. സ്വന്തമായൊരു ശൈലി സ്വീകരിക്കുവാനും ആദ്യ ചിത്രത്തില്‍ വലിയ താര നിരയെ ഒഴിവാക്കി തന്റെ സാന്നിധ്യം അറിയിക്കുവാനും അദ്ദേഹത്തെ ഉപദേശിച്ചതും സന്തോഷ് ശിവന്‍ തന്നെയാണ്.
അങ്ങനെയാണ് 1990 ല്‍ രഘുവരനേയും സുകുമാരനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗാ ഫിലിംസിനു വേണ്ടി ‘വ്യൂഹം’ എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്യുന്നത്. ചിത്രം വിജയിക്കുകയും അവതരണത്തിലെ പുതുമ പ്രേക്ഷകര്‍ ഇഷ്ടപ്പെടുകയും ചെയ്തു. പിന്നീട് മോഹന്‍ലാലിനെ നായകനാക്കി യോദ്ധ എന്ന സംവിധാനം ചെയ്തു. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി അത് മാറി. പിന്നീട് ‘ഡാഡി’, ‘ഗാന്ധര്‍വ്വം’, ‘നിര്‍ണ്ണയം’ തുടങ്ങി ആറോളം ചിത്രങ്ങളാണ് സംഗീത് ശിവന്‍ മലയാളത്തില്‍ ഒരുക്കിയത്. ‘ഇഡിയറ്റ്‌സ്’ എന്നൊരു ചിത്രം നിര്‍മ്മിക്കുകയും ചെയ്തു.
സണ്ണി ഡിയോളിനെ നായകനാക്കിയ ‘സോര്‍’ എന്ന ചിത്രമാണ് അദ്ദേഹം ആദ്യം ഹിന്ദിയില്‍ സംവിധാനം ചെയ്തത്, തുടര്‍ന്നു എട്ടോളം ചിത്രങ്ങള്‍ അദ്ദേഹം ഹിന്ദിയില്‍ ഒരുക്കി. പ്രമുഖരായ ഒട്ടേറെ ടെക്‌നീഷ്യന്‍സിനൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ എല്ലാ മലയാള ചിത്രങ്ങള്‍ക്കും ക്യാമറ ചലിപ്പിച്ചത് സന്തോഷ് ശിവനായിരുന്നു. യോദ്ധയിലൂടെ എ.ആര്‍ റഹ്‌മാനെ മലയാളത്തിലെത്തിച്ചതും സംഗീത് ശിവനാണ്. ഹിന്ദി സംഗീത സംവിധായകനായ ആഗോഷിന് തന്റെ കരിയറിലെ വലിയ ബ്രേക്ക് നല്‍കിയത് അദ്ദേഹമായിരുന്നു. സംഗീതിന്റെ ബന്ധുക്കളായ സഞ്ജീവ് ശങ്കറും മനോജ് സിഡിയും മലയാളത്തില്‍ ഛായാഗ്രാഹകന്മാരാണ്. മറ്റൊരു ബന്ധു സുബില്‍ സുരേന്ദ്രന്‍ സംവിധാന രംഗത്തുമുണ്ട്. ഭാര്യ: ജയശ്രീ, മക്കള്‍: സജന, ശന്തനു.