ആ സിനിമ നടന്നിരുന്നെങ്കിൽ മമ്മൂക്ക ഫാൻസ് എന്നെ തല്ലിക്കൊന്നേനെ: നാദിർഷ

നാദിർഷ സംവിധാനത്തിൽ മമ്മൂട്ടി നായകനായി ‘ഐ ആം എ ‍ഡിസ്കോ ഡാന്‍സര്‍’ എന്ന ചിത്രം മുൻപൊരിക്കൽ പ്രഖ്യാപിക്കപ്പെട്ടിരുന്നു. എന്നാൽ പിന്നീട് അതിനെകുറിച്ച് പുതിയ അപ്ഡേറ്റുകളൊന്നും തന്നെ വന്നിരുന്നില്ല. ഇപ്പോഴിതാ അതിനെ കുറിച്ച് സംസാരിക്കുകയാണ് നാദിർഷ. അതേസമയം നാദിർഷ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘വൺസ് അപോൺ അ ടൈം ഇൻ കൊച്ചി’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്.

“മമ്മൂക്കയുടെ അടുത്ത് കഥ പറഞ്ഞിട്ടുണ്ടായിരുന്നു. ഐ ആം എ ഡിസ്കോ ഡാന്‍സര്‍ എന്ന് പറഞ്ഞിട്ട് ഒരു സബ്ജക്റ്റ്. മിമിക്രിയിലുള്ള പറവൂര്‍ രാജേഷും പാണാവള്ളി രാജേഷും ചേര്‍ന്നെഴുതിയ തിരക്കഥ. രസമാണ്. ചിരിക്കാനൊക്കെയുള്ള ഒരു സാധനം. കുഴപ്പം എന്താണെന്നുവെച്ചാല്‍ കൊവിഡിനും ഒരു രണ്ട് വര്‍ഷം മുന്‍പായിരുന്നു അത്. ഇപ്പോള്‍ അഞ്ചാറ് വര്‍ഷം ആയില്ലേ? ആ വര്‍ഷങ്ങളുടെ വ്യത്യാസം ആ സബ്ജക്റ്റിനും ഉണ്ട്. പിന്നെ, മമ്മൂക്ക മാറി.

മമ്മൂക്കയുടെ രൂപത്തിന് മാറ്റമില്ല എന്നേയുള്ളൂ. പക്ഷേ വേറൊരു തലത്തിലുള്ള കഥാപാത്രങ്ങളാണ് അദ്ദേഹം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതിനിടയില്‍ നമ്മള്‍ ഒരു തമാശ കഥാപാത്രവുമായി ചെന്നിട്ട് ചീറ്റിപ്പോയാല്‍ മമ്മൂക്കയ്ക്ക് ഒന്നും പറ്റില്ല, നമ്മളെ ഒന്നും പറയുകയുമില്ല. ആ പഴയ സ്നേഹ​മൊക്കെത്തന്നെ വീണ്ടും ഉണ്ടാവും. പക്ഷേ മമ്മൂക്കയെ ഇഷ്ടപ്പെടുന്ന ഫാന്‍സ് ദേഷ്യത്തില്‍ ചിലപ്പോള്‍ നമ്മളെ തല്ലിക്കൊന്നുകളയും. എന്തിനാണ് വെറുതെ.” എന്നാണ് പുതിയ ചിത്രത്തിന്റെ പ്രസ് മീറ്റിനിടെ നാദിർഷ പറഞ്ഞത്.

അതേസമയം മലയാളത്തിന്റെ ഹിറ്റ് മേക്കർ റാഫിയുടെ തിരക്കഥയിലാണ് വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി ഒരുങ്ങുന്നത്. അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിൽ റാഫിയുടെ മകൻ മുബിൻ എം റാഫിയാണ് നായകനായെത്തുന്നത്. ‘ഞാൻ പ്രകാശൻ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ദേവിക സഞ്ജയ് ആണ് ചിത്രത്തിൽ നായികയായെത്തുന്നത്.

കോമഡി- എന്റർടൈനർ ഴോണറിൽ പുറത്തിറങ്ങുന്ന ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത് ഹിഷാം അബ്ദുൾ വഹാബ് ആണ്.കലന്തൂര്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കലന്തൂര്‍ ആണ് ചിത്രം നിർമ്മിക്കുന്നത്. ഷാജി കുമാറാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്.