സിനിമയിൽ കൃഷ്ണൻ ഒരു വ്യക്തിയോ ഒരു അഭിനേതാവോ ആവരുതെന്നായിരുന്നു ഞങ്ങളുടെ ആശയം: നാഗ് അശ്വിൻ

നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ‘കൽക്കി 2898 എഡി’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇനി ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

എപിക് സയൻസ് ഫിക്ഷൻ ഡിസ്ടോപ്പിയൻ ഗണത്തിൽപെടുന്ന കൽക്കിയിൽ നായകൻ പ്രഭാസിനൊപ്പം അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുകോൺ, ദിഷ പഠാനി, ദുൽഖർ സൽമാൻ, വിജയ് ദേവരകൊണ്ട, അന്ന ബെൻ, ശോഭന, പശുപതി തുടങ്ങി വലിയ താരനിര പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

കുരുക്ഷേത്ര യുദ്ധം കഴിഞ്ഞ് ആറായിരം വർഷങ്ങൾക്ക് ശേഷമുള്ള ലോകമാണ് കൽക്കിയുടെ ഭൂമിക. ബാഹുബലിക്ക് ശേഷം പ്രഭാസിന്റെ തിരിച്ചുവരവ് കൂടിയാണ് കൽക്കിയിലൂടെ ഇന്ത്യൻ സിനിമാലോകം സാക്ഷ്യം വഹിക്കുന്നത്.

പുരാണ കഥാപാത്രമായ അശ്വത്ഥാമാവായാണ് ചിത്രത്തിൽ അമിതാഭ് ബച്ചൻ എത്തുന്നത്. യാഷ്കിൻ എന്ന വില്ലൻ കഥാപാത്രമായാണ് കമൽഹാസൻ ചിത്രത്തിലെത്തുന്നത്. 3100 BCയിൽ നടന്ന കുരുക്ഷേത്ര യുദ്ധവും 2898 ADയിൽ നടക്കാനിരിക്കുന്ന കലികാലത്തിന്റെ അവസാനവും തമ്മിൽ കോർത്തിണക്കി എടുത്ത്, ഗംഭീര വിഷ്വൽ ട്രീറ്റ് ആയാണ് നാഗ് അശ്വിൻ സിനിമ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ശ്രീ കൃഷ്ണൻ എപ്പോഴും നിഴലുകളിലും ഛായാചിത്രരൂപത്തിലുമാണ് കാണാൻ കഴിയുന്നത്. ഇപ്പോഴിതാ അതിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ നാഗ് അശ്വിൻ.

“കൃഷ്ണനെ എപ്പോഴും ഒരു ഛായാചിത്രവും രൂപരഹിതനുമായി നിലനിർത്തുക എന്നതായിരുന്നു ഞങ്ങളുടെ ആശയം. അല്ലെങ്കിൽ സിനിമയിൽ കൃഷ്ണൻ ഒരു വ്യക്തിയോ ഒരു അഭിനേതാവോ ആയിത്തീരും. നിഗൂഢ രൂപത്തെപ്പോലെ ആ കഥാപാത്രത്തെ ഇരുണ്ട നിറമുള്ളവനും നിഴലുമായി നിലനിർത്താം എന്നായിരുന്നു തീരുമാനിച്ചത്.” എന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ നാഗ് അശ്വിൻ പറഞ്ഞത്.

കൽക്കിയുടെ തിരക്കഥയും നാഗ് അശ്വിൻ തന്നെയാണ് രചിച്ചിരിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി. അശ്വനി ദത്ത് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. സന്തോഷ് നാരായണൻ ആണ് ചിത്രത്തിന്റെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.