സംവിധായകന്‍ എല്ലാവരുടെയും മുന്നില്‍ വച്ച് തല്ലി.. ആരെങ്കിലും ആവശ്യപ്പെട്ടാല്‍ സഹകരിക്കണം എന്നായിരുന്നു സ്ഥിതി: പത്മപ്രിയ

ഒരു സിനിമാ ഷൂട്ടിംഗിനിടെ സംവിധായകന്‍ എല്ലാവരുടെയും മുന്നില്‍ വച്ച് തന്നെ തല്ലിയെന്ന് നടി പത്മപ്രിയ. കോഴിക്കോട് മടപ്പള്ളി ഗവ. കോളജില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് നടി ഇക്കാര്യം പറഞ്ഞത്. പുരുഷന്മാര്‍ക്കാണ് ഇപ്പോഴും സിനിമയില്‍ മേധാവിത്വമെന്നും പത്മപ്രിയ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ‘അതേ കഥകള്‍ തുല്യതയുടെയും നീതിയുടെയും പുതിയ കാഴ്ചപ്പാടില്‍’ എന്ന വിഷയത്തിലാണ് പത്മപ്രിയ സംസാരിച്ചത്. സിനിമയില്‍ സ്വതന്ത്രമായി ജോലി ചെയ്യാന്‍ സ്ത്രീകള്‍ക്കും അവകാശമുണ്ട്. എന്നാല്‍ പുരുഷന്മാര്‍ക്കാണ് മേധാവിത്വം. നടന്മാരാണ് സാമ്പത്തികമായി മുന്നിട്ട് നില്‍ക്കുന്നത്.

നടന്മാരുടെ കഥകള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം. സ്ത്രീ മേധാവിത്വമുള്ള സിനിമകള്‍ കുറവാണ്. ഒരു സീന്‍ എടുക്കുമ്പോള്‍ പോലും നടിമാരുടെ അനുവാദം എടുക്കാറില്ല. തമിഴ് സിനിമ ചെയ്യുമ്പോള്‍ എല്ലാവരുടെയും മുന്നില്‍ വെച്ച് സംവിധായകന്‍ എന്നെ തല്ലി.

2022ലെ സ്വകാര്യ ഏജന്‍സി നടത്തിയ പഠനം പ്രകാരം നിര്‍മാണം, സംവിധനം, ഛായഗ്രഹണം മേഖലകളില്‍ സ്ത്രീ പ്രാതിനിധ്യം പൂജ്യമായിരുന്നു. എന്നാല്‍ ഈ മേഖലകളില്‍ 2023ല്‍ മൂന്ന് ശതമാനമായി സ്ത്രീ പ്രാതിനിധ്യം ഉയര്‍ന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റിന് 35 വയസിന് മുകളില്‍ ജോലി ചെയ്യാന്‍ പറ്റില്ല.

കൃത്യമായി ഭക്ഷണം നല്‍കാറില്ല. ആരെങ്കിലും ആവശ്യപ്പെട്ടാല്‍ അവരോട് സഹകരിക്കണം എന്നതായിരുന്നു സ്ഥിതി. 2017ല്‍ സഹപ്രവര്‍ത്തകയ്ക്ക് ദുരനുഭവമുണ്ടായി. അപ്പോഴാണ് നിയമ സഹായവും കൗണ്‍സിലിങ്ങും നല്‍കുന്നതിനെ കുറിച്ച് ചിന്തിക്കുന്നത് എന്നാണ് പത്മപ്രിയ പറഞ്ഞത്.

Read more