മമ്മൂട്ടിയെ വിമര്‍ശിക്കാന്‍ നിങ്ങള്‍ക്ക് എന്താണ് യോഗ്യത? പാര്‍വതിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഇക്ക ആരാധകരുടെ പൊങ്കാല

അന്താരാഷ്ട്ര ചലചിത്രമേളയിലെ ഓപ്പണ്‍ഫോറത്തില്‍ മമ്മൂട്ടിയെയും കസബ എന്ന സിനിമയേയും വിമര്‍ശിച്ച നടി പാര്‍വതിക്കുനേരെ മമ്മൂട്ടി ആരാധകരുടെ രോഷപ്രകടനം. ഒരു മഹാനടന്‍ സ്‌ക്രീനില്‍ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള ഡയലോഗുകള്‍ പറയുന്നത് ശരിയല്ല എന്നായിരുന്നു നടിയുടെ അഭിപ്രായം. എന്നാല്‍ വിമര്‍ശം മമ്മൂട്ടി ആരാധകര്‍ക്ക് ഒട്ടും പിടിച്ചിട്ടില്ല. പാര്‍വതിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ മമ്മൂട്ടി ആരാധകരുടെ പൊങ്കാലയാണ്.

പേരെടുത്ത് പറയാതെയാണ് നടി മമ്മൂട്ടിയെ വിമര്‍ശിച്ചത്. സിനിമയുടെ പേര് പറയാന്‍ വിസമ്മതിച്ച പാര്‍വതിയെ വേദിയില്‍ ഒപ്പമുണ്ടായിരുന്ന നടി ഗീതു മോഹന്‍ദാസിന്റെ നിര്‍ബന്ധ പ്രകാരമാണ് കസബയുടെ പേര് പറഞ്ഞിരുന്നത്. മമ്മൂട്ടിയുടെ കസബയിലെ ഡലയോഗുകളും ആംഗ്യങ്ങളും സ്ത്രീകളെ അവഹേളിക്കുന്നതാണെന്ന് പറയാതെ പറയുകയായിരുന്നു പാര്‍വതി. ഇതുപോലുള്ള നായകത്വങ്ങള്‍ നമുക്ക് വേണ്ടെന്ന് പാര്‍വതി തുറന്നടിക്കുമ്പോള്‍ ഒരിക്കല്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായ ചിത്രം വീണ്ടും ലൈംലൈറ്റിലേക്ക് വരികയാണ്.

“ഞാന്‍ അടുത്തിറങ്ങിയ ഒരു ചിത്രം കണ്ടു. അതൊരു ഹിറ്റായിരുന്നുവെന്ന് ഞാന്‍ പറയുന്നില്ല. എനിക്കത് ഏത് സിനിമയാണെന്ന് പറയണമെന്നില്ല. നിങ്ങള്‍ക്കറിയാം ഏതാണ് ആ സിനിമയെന്ന്. അത് കസബയാണ് (ഗീതു മോഹന്‍ദാസിന്റെ നിര്‍ബന്ധത്തിലാണ് പറയുന്നത്). എനിക്കത് നിര്‍ഭാഗ്യവശാല്‍ കാണേണ്ടിവന്ന ചിത്രമാണ്. ആ സിനിമയുടെ അണിറയില്‍ പ്രവത്തിച്ച എല്ലാ സാങ്കേതിക പ്രവര്‍ത്തകരോടുമുള്ള ബഹുമാനം മനസ്സില്‍ വച്ചു തന്നെ പറയട്ടെ. അതെന്നെ വല്ലാതെ നിരാശപ്പെടുത്തി. അതുല്ല്യമായ ഒരുപാട് സിനിമകള്‍ ചെയ്ത, തന്റെ പ്രതിഭ തെളിയിച്ച ഒരു മഹാനടന്‍ ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണ്.

മമ്മൂട്ടി ചിത്രമായ കസബ അതിലെ സ്ത്രീവിരുദ്ധ ഡയലോഗുകളുടെ പേരില്‍ നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു. സംസ്ഥാന വനിതാ കമ്മീഷന്‍ ഉള്‍പ്പെടെ ഇടപെടുകയും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് എതിരെയും മമ്മൂട്ടിക്കെതിരെയും കേസെടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. രണ്‍ജി പണിക്കരുടെ മകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍ ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തിയത് വരലക്ഷ്മി ശരത്ത്കുമാറായിരുന്നു. ലോകമെങ്ങും സ്ത്രീകള്‍ക്ക് അനുകൂലമായ സിനിമാ സാഹചര്യങ്ങള്‍ ഒരുക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുമ്പോള്‍ കേരളത്തിലെ ഒരു നടി മമ്മൂട്ടിക്കെതിരെ സംസാരിക്കുന്നത് ധീരമെന്നാണ് സോഷ്യല്‍ മീഡിയാ വിലയിരുത്തലുകള്‍.