'മമ്മുട്ടിയല്ല, സ്ത്രീയോട് അപമര്യാദയായി പെരുമാറിയത് രാജന്‍ സക്കറിയ'

മമ്മൂട്ടിയെയും അദ്ദേഹത്തിന്റെ ചിത്രമായ കസബയെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച നടി പാര്‍വതിയ്ക്ക് സംവിധായകന്‍ ജയന്‍ വന്നേരിയുടെ മറുപടി. ഇന്‍സ്‌പെക്ടര്‍ ബല്‍റാമും ഭാസ്‌ക്കര പട്ടേലരും മുരിക്കിന്‍ കുന്നത്ത് അഹമ്മദ് ഹാജിയും രാജന്‍ സക്കറിയയും ആകുമ്പോള്‍ തന്നെ ബാലന്‍ മാഷും മാധവനുണ്ണിയും വല്യേട്ടനും ഡേവിഡ് നൈനാനും ആകാന്‍ മമ്മുട്ടി എന്ന അതുല്യപ്രതിഭക്ക് കഴിയും. അതാണ് മമ്മുട്ടി . മമ്മുട്ടി എന്ന നടന്‍. അങ്ങനെയുള്ള അദ്ധേഹത്തെ കേവലം ഒരു കഥാപാത്രത്തിന്റെ പേരില്‍ ഇത്രയും വലിയൊരു സദസ്സില്‍ വിമര്‍ശിക്കുമ്പോള്‍ നമ്മളെന്താണെന്നും നമ്മള്‍ എവിടെ നില്‍ക്കുന്നുവെന്നും ഒന്നോര്‍ക്കണമെന്നും ജയന്‍ പറഞ്ഞു.

ഒരു ക്രിമിനല്‍ പോലീസുകാരന്‍ ഒരിക്കലും ആദര്‍ശശുദ്ധിയുള്ള പോലീസ് ഓഫീസറെ പോലെയല്ല പെരുമാറുക. രാജന്‍ സക്കറിയ അത്തരം ഒരു ക്രിമിനല്‍ ഓഫീസറാണ്. അയാള്‍ സ്ത്രീ വിഷയത്തില്‍ തത്പരനുമാണ്. അപ്പോള്‍ അയാള്‍ അങ്ങനെയെ പെരുമാറു. മമ്മുട്ടി എന്ന വ്യക്തിയല്ല സ്ത്രീയോട് അപമര്യാദയായി പെരുമാറിയത്. രാജന്‍ സക്കറിയ എന്ന കഥാപാത്രമാണ്. ആ കഥാപാത്രത്തെ നൂറ് ശതമാനം സത്യസന്ധമായി അവതരിപ്പിച്ച ഒരു നടന്‍ മാത്രമാണ് മമ്മൂട്ടിയെന്നും ജയന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

22 ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഓപ്പണ്‍ ഫോറത്തിലാണ് നടി രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. പേരെടുത്ത് പറയാതെയാണ് നടി മമ്മൂട്ടിയെ വിമര്‍ശിച്ചത്. സിനിമയുടെ പേര് പറയാന്‍ വിസമ്മതിച്ച പാര്‍വതിയെ വേദിയില്‍ ഒപ്പമുണ്ടായിരുന്ന നടി ഗീതു മോഹന്‍ദാസിന്റെ നിര്‍ബന്ധ പ്രകാരമാണ് കസബയുടെ പേര് പറഞ്ഞത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയ്യപ്പെട്ട പാര്‍വ്വതി

താങ്കളോടുള്ള എല്ലാ സ്‌നേഹവും സൗഹൃദവും ആദരവും നില നിര്‍ത്തി കൊണ്ട് തന്നെ പറയട്ടെ. മമ്മുട്ടിയെ കുറിച്ചുള്ള താങ്കളുടെ വിമര്‍ശനം അനവസരത്തിലുള്ളതും ഔചിത്യമില്ലാത്തതും ആയിപ്പോയി. കാരണം, താങ്കള്‍ പറഞ്ഞത് പോലെ മമ്മുട്ടി എന്ന മഹാനടന്‍ വേഷം കൊണ്ടും ഭാഷ കൊണ്ടും സ്വഭാവം കൊണ്ടും അനേകം വ്യത്യസ്തകഥാപാത്രങ്ങള്‍ ചെയ്ത ഒരു നടനാണ്. ഒരു പക്ഷെ ലോക സിനിമയില്‍ തന്നെ ഇത്രയധികം വൈവിധ്യങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത ഒരു നടനുണ്ടാവില്ല. ഒരു നടന്‍ അല്ലെങ്കില്‍ നടി ഒരു കഥാപാത്രമാകുമ്പോള്‍, ആ കഥാപാത്രത്തിന്റെ സ്വഭാവവും രൂപവും പെരുമാറ്റവും ഉള്‍കൊള്ളാന്‍ കഠിനമായി പരിശ്രമിക്കുകയും സത്യസന്ധത കാണിക്കുകയും ചെയ്യും. അപ്പോഴാണ് നടന്‍ / നടി എന്ന വ്യക്തിയില്‍ നിന്ന് കഥാപാത്രമായി മാറിയ നടനെ / നടിയെ നമ്മള്‍ സ്‌നേഹിക്കന്നതും ആരാധിക്കുന്നതും. അങ്ങനെ ഒരു കഥാപാത്രമാകുമ്പോള്‍ അയാള്‍ കള്ളനോ കൊലപാതകിയോ വ്യഭിചാരിയോ രാഷ്ട്രീയക്കാരനോ പോലീസുകാരനോ സാഹിത്യകാരനോ അദ്ധ്യാപകനോ എന്ന് വേണ്ട ആ കഥാപാത്രം എന്താണോ അയാളുടെ സ്വഭാവമെന്താണോ അതിനോട് നൂറ് ശതമാനം നീതി പുലര്‍ത്താന്‍ ശ്രമിക്കും.

ഒരു ക്രിമിനല്‍ പോലീസുകാരന്‍ ഒരിക്കലും ആദര്‍ശശുദ്ധിയുള്ള പോലീസ് ഓഫീസറെ പോലെയല്ല പെരുമാറുക. രാജന്‍ സക്കറിയ അത്തരം ഒരു ക്രിമിനല്‍ ഓഫീസറാണ്. അയാള്‍ സ്ത്രീ വിഷയത്തില്‍ തത്പരനുമാണ്. അപ്പോള്‍ അയാള്‍ അങ്ങനെയെ പെരുമാറു. മമ്മുട്ടി എന്ന വ്യക്തിയല്ല സ്ത്രീയോട് അപമര്യാദയായി പെരുമാറിയത്. രാജന്‍ സക്കറിയ എന്ന കഥാപാത്രമാണ്. ആ കഥാപാത്രത്തെ നൂറ് ശതമാനം സത്യസന്ധമായി അവതരിപ്പിച്ച ഒരു നടന്‍ മാത്രമാണ് മമ്മുട്ടി. പാര്‍വ്വതി.. താങ്കള്‍ ഒരു സിനിമക്ക് വേണ്ടി, അതിലെ കഥാപാത്രത്തിന് വേണ്ടി എന്തു മാത്രം കഠിനാധ്വാനവും മുന്നൊരുക്കവും സത്യസന്ധതയും കാണിക്കുന്ന വ്യക്തിയാണെന്ന് എനിക്ക് നന്നായറിയാം. കാഞ്ചനമാലക്ക് വേണ്ടി ശരീരഭാരം കൂട്ടിയതും ടെസ്സക്ക് വേണ്ടി കുടവയര്‍ ആക്കിയതും മരിയാനില്‍ ലിപ് ലോക്ക് ചെയ്തതും കലയോടും ചെയ്യുന്ന തൊഴിലിനോടുമുള്ള അങ്ങേ അറ്റത്തെ സമര്‍പ്പണമായിരുന്നെന്ന് തിരിച്ചറിയാനുള്ള വിവേകം പ്രേക്ഷകര്‍ക്കുണ്ട്.

അതേ സമര്‍പ്പണം തന്നെയാണ് മമ്മൂട്ടി എന്ന നടന്‍ രാജന്‍ സക്കറിയ എന്ന കഥാപാത്രത്തിനും നല്‍കിയത്. പിന്നെ അത്തരം കഥാപാത്രങ്ങള്‍ ചെയ്യണോ വേണ്ടയോ എന്നത് ഒരു നടന്റെ സ്വാതന്ത്ര്യമാണ്. തീരുമാനമാണ്. ഒരേ അച്ചില്‍ വാര്‍ത്തെടുത്ത സദാചാരനിഷ്ഠനായ നായകന്‍മാരെ മാത്രം അഭിനയിക്കുന്നതിലല്ലല്ലോ, ഒരു നടനിലെ അഭിനയ പാടവത്തെ ചൂഷണം ചെയ്യാന്‍ കഴിയുന്ന വ്യത്യസ്തങ്ങളായ കഥയും കഥാപാത്രങ്ങളും തിരഞ്ഞെടുക്കുമ്പോഴല്ലെ ഒരു നടന്‍ ഉണ്ടാകുന്നതും വിജയിക്കുന്നതും നമ്മള്‍ അദ്ധേഹത്തെ സ്‌നേഹിക്കുന്നതും.

ഇന്‍സ്‌പെക്ടര്‍ ബല്‍റാമും ഭാസ്‌ക്കര പട്ടേലരും മുരിക്കിന്‍ കുന്നത്ത് അഹമ്മദ് ഹാജിയും രാജന്‍ സക്കറിയയും ആകുമ്പോള്‍ തന്നെ ബാലന്‍ മാഷും മാധവനുണ്ണിയും വല്യേട്ടനും ഡേവിഡ് നൈനാനും ആകാന്‍ മമ്മുട്ടി എന്ന അതുല്യപ്രതിഭക്ക് കഴിയും. അതാണ് മമ്മുട്ടി . മമ്മുട്ടി എന്ന നടന്‍. അങ്ങനെയുള്ള അദ്ധേഹത്തെ കേവലം ഒരു കഥാപാത്രത്തിന്റെ പേരില്‍ ഇത്രയും വലിയൊരു സദസ്സില്‍ വിമര്‍ശിക്കുമ്പോള്‍ നമ്മളെന്താണെന്നും നമ്മള്‍ എവിടെ നില്‍ക്കുന്നുവെന്നും ഒന്നോര്‍ക്കണം.

NB : എല്ലാ സ്ത്രീകളും മദര്‍ തെരേസ്സയും എല്ലാ പുരുഷന്‍മാരും മഹാത്മ ഗാന്ധിയുമാകുന്ന കാലത്ത് സിനിമയിലും നമുക്ക് അത്തരം നായകനും നായികയും വേണമെന്ന് വാദിക്കാം. അതുവരേക്കും ഇന്നത്തെ മനഷ്യരും അവരുടെ കഥയും സിനിമയാകുമ്പോള്‍ ഇത്തരം കഥാപാത്രങ്ങള്‍ ഉണ്ടാകുക തന്നെ ചെയ്യും. അതൊക്കെ വെറും കഥകളാണെന്നും സിനിമയാണെന്നും തിരിച്ചറിയാനുള്ള ബോധമുണ്ടാകാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ

Read more

https://www.facebook.com/photo.php?fbid=1527039024052241&set=a.226932284062928.52900.100002384757684&type=3&theater