ആടുജീവിതം റിലീസിനോടടുക്കുകയാണ്. പൃഥ്വിരാജിന്റെയും ബ്ലെസ്സിയുടെയും കരിയറിലെ ഏറ്റവും മികച്ച ചിത്രമായിരിക്കും ആടുജീവിതമെന്നാണ് പ്രേക്ഷകരും നിരൂപകരും കണക്കുകൂട്ടുന്നത്. യഥാർത്ഥ സംഭവ വികാസങ്ങളെ അടിസ്ഥാനമാക്കി ബെന്യാമിൻ എഴുതിയ ആടുജീവിതമെന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്.
ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് ശരീരഭാരം കുറച്ചത് വലിയ ചർച്ചയായിരുന്നു. 19 കിലോയോളം ഭാരമാണ് ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് കുറച്ചത്. എന്നാൽ അത് സിനിമയുടെ മാർക്കറ്റിങ്ങിന്റെ ഭാഗമാക്കുന്നതിനോട് തനിക്ക് വിയോജിപ്പാണ് എന്നാണ് പൃഥ്വിരാജ് പറയുന്നത്. യഥാർത്ഥ ജീവിതത്തിൽ നജീബ് എന്ന വ്യക്തി അനുഭവിച്ച ഒരു കാര്യം തങ്ങൾ ഫിസിക്കൽ ട്രെയിനറെ വെച്ച് ചെയ്യുമ്പോൾ അത് തികച്ചും വ്യത്യസ്തമായ ഒന്നാണെന്നും പൃഥ്വിരാജ് പറഞ്ഞു.
“ഈ സിനിമയുടെ ചര്‍ച്ച നടക്കുന്ന സമയത്ത് തന്നെ ചിത്രത്തിനായി നടത്തുന്ന എന്‍റെയും ഗോകുലിന്‍റെയും ഫിസിക്കല്‍ ട്രാൻസ്ഫർമേഷൻ ഒരു ഡോക്യുമെന്‍ററിയായി ചെയ്യണം എന്ന് പറഞ്ഞിരുന്നു. ആമീര്‍ ഖാന്‍ ദംഗലില്‍ ഒക്കെ ചെയ്തപോലെ അത് ഡോക്യുമെന്‍റ് ചെയ്യണം. അതിന് വ്യൂവര്‍ഷിപ്പ് ഉണ്ടാകും ആകര്‍ഷകമായിരിക്കും എന്നയിരുന്നു അഭിപ്രായം.
എന്നാല്‍ ഞാന്‍ അതിന് എതിരായിരുന്നു. ഞാനും ഗോകുലും ജിമ്മിലും മറ്റും പോയി ഡയറ്റ് എടുത്ത്. ഒരു ഫിസിക്കല്‍ ഇന്‍സ്ട്രക്ടറുടെ സഹായത്തോടെ ചെയ്യുന്ന ഫിസിക്കല്‍ ട്രാൻസ്ഫർമേഷൻ ശരിക്കും ഒരാള്‍ ജീവിച്ച് തീര്‍ത്ത കാര്യമാണ്. അതിന്റെ മുകളിലാണോ നമ്മള്‍ മാര്‍ക്കറ്റ് ചെയ്യുന്നത് എന്ന ചിന്തയാണ് എനിക്ക് വന്നത്.
നജീബിക്ക ജീവിച്ച ജീവിതമാണ് ഇതിനെല്ലാം കാരണം. ഒപ്പം ബെന്യാമനും നന്ദിയുണ്ട്. ബ്ലെസി ചേട്ടന്‍ നജീബിന് പൃഥ്വിരാജിന്‍റെ മുഖമാണ് എന്ന് പറഞ്ഞപ്പോള്‍ അത് അങ്ങനെയല്ലെന്ന് അദ്ദേഹം പറഞ്ഞില്ല. ഈ ചിത്രത്തില്‍ എന്നെപ്പോലെ തന്നെ പ്രയാസം അനുഭവിച്ചത് എന്‍റെ ഭാര്യയും മകളുമാണ്. എല്ലാ നടന്മാരുടെ പങ്കാളികളും ഒരോ ചിത്രത്തിനും ഏറെ ത്യാഗം അനുഭവിക്കുന്നുണ്ട്.
എന്നാല്‍ ആടുജീവിതത്തിനായി എന്‍റെ ദേഷ്യങ്ങളും, വേര്‍പിരിയലും, സ്വഭാവ വ്യത്യാസവും എല്ലാം ക്ഷമിച്ച് വീടുനോക്കിയ സുപ്രിയയ്ക്കും. എന്നെ അങ്കിള്‍ എന്ന് വിളിച്ച് തുടങ്ങാത്ത മകള്‍ക്കും നന്ദി.” എന്നാണ് ആടുജീവിതം ഓഡിയോ ലോഞ്ചിനിടെ പൃഥ്വിരാജ് പറഞ്ഞത്.
വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. എ. ആർ റഹ്മാൻ സംഗീതമൊരുക്കുന്ന ചിത്രത്തിൽ റസൂൽ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം ചെയ്യുന്നത്. കെ.എസ്. സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.
അമല പോൾ, ജിമ്മി ജീൻ ലൂയിസ്, കെ ആർ ഗോകുൽ, താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് ആടുജീവിതമെത്തുന്നത്.
2018 മാര്‍ച്ചില്‍ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. ഇതിനിടയില്‍ കോവിഡ് കാലത്ത് സംഘം ജോര്‍ദാനില്‍ കുടങ്ങുകയും ചെയ്തിരുന്നു. 2022 ജൂലൈയിലായിരുന്നു ഷൂട്ടിംഗ് അവസാനിച്ചത്. മാർച്ച് 28 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.