ചെയ്യാത്ത ഈ കേസിന്റെ പേരില്‍ പല പ്രധാന സിനിമകളില്‍ നിന്നും മാറ്റി നിര്‍ത്തി, ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നു: പ്രിയങ്ക അനൂപ്

നടി കാവേരിയുടെ കൈയില്‍ നിന്നും ആള്‍മാറാട്ടം നടത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്ന കേസില്‍ നടി പ്രിയങ്ക അനൂപ് നിരപരാധിയാണെന്ന് കോടതി ഉത്തരവിട്ടത് വാര്‍ത്തയായിരുന്നു. 2004 ഫെബ്രുവരി 10ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒക്ടോബര്‍ 26ന് ആണ് തിരുവല്ല മജിസ്‌ട്രേറ്റ് കോടതി പ്രിയങ്ക നിരപരാധിയാണെന്ന് വിധി പറഞ്ഞത്.

ചെയ്തിട്ടില്ലാത്ത ഒരു കാര്യത്തിന്റെ പേരില്‍ തന്റെ നല്ല സമയം മുഴുവന്‍ നഷ്ടമായി എന്നാണ് പ്രിയങ്ക പ്രതികരിക്കുന്നത്. ഈ കേസിന്റെ പേരില്‍ പല പ്രധാന സിനിമകളില്‍ നിന്നും തന്നെ കുറച്ചു പേരെങ്കിലും മാറ്റി നിര്‍ത്തി. ഒരു ടെലിവിഷന്‍ പരിപാടിയില്‍ നിന്നും മാറ്റി നിര്‍ത്തുന്ന സാഹചര്യമുണ്ടായി. ഇങ്ങനെയുള്ള കേസുകളില്‍ വിധി പറയാന്‍ കോടതി ഇത്രയും കാലതാമസം എടുക്കുന്നത് സങ്കടകരമാണെന്നും പ്രിയങ്ക പറയുന്നു.

കോമഡികളിലൂടെ എല്ലാവരെയും ചിരിപ്പിച്ചിട്ടു ജീവിതത്തില്‍ ഒരു പ്രശ്‌നം വന്നപ്പോള്‍ ഒരുപാടു സങ്കടപ്പെട്ടു. ഇപ്പോള്‍ സന്തോഷത്തോടെയാണ് വന്നിരിക്കുന്നത്. കൂടെ കുടുംബമുണ്ടായിരുന്നു. ആശ്വസിപ്പിക്കാന്‍ പിന്തുണയുമായി കുറേ നല്ല സുഹൃത്തുക്കളുണ്ടായിരുന്നു. ഇത്രയും വര്‍ഷം പിടിച്ചു നിന്നു. ഇങ്ങനെ ഒരു സാഹചര്യത്തില്‍ എല്ലാ സ്ത്രീകളെയും പോലെ താനും ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നു.

അന്നതു ചെയ്തിരുന്നെങ്കില്‍ ഈ സന്തോഷം പങ്കുവെയ്ക്കാന്‍ താനിവിടെ ഉണ്ടാകില്ലായിരുന്നു. ഇപ്പോള്‍ ഒരു വിഷമവുമില്ല. ജീവിതത്തില്‍ നല്ല പ്രായമാണ് പോയത്. എന്നാലും ഈ ഒരു വിധിയോടെ, 20 വര്‍ഷം തിരിച്ചുകിട്ടിയതു പോലെയാണ് ഇവിടെ ഇരിക്കുന്നത്. അമ്മ സംഘടന തനിക്കൊപ്പം നിന്നു. അവര്‍ തനിക്കെതിരെ സംഘടനയില്‍ പരാതി നല്‍കിയിരുന്നു.

കേസിന്റെ കാര്യങ്ങളെല്ലാം അമ്മ സംഘടനയില്‍ അറിയിക്കുന്നുണ്ടായിരുന്നു. അമ്മയും ഭര്‍ത്താവും കുടുംബവും കൂടെയുണ്ടായിരുന്നു. തന്റെ ഫോണിലേക്ക് ആരുടേതെന്നു വ്യക്തമല്ലാത്ത നമ്പരില്‍ നിന്നു വന്ന അജ്ഞാത ഫോണ്‍ സന്ദേശത്തിലാണ് കാവേരിക്കെതിരെ വാരികയില്‍ വാര്‍ത്ത വരുമെന്നു പറഞ്ഞത്.

ഇക്കാര്യം അവരെ വിളിച്ചു പറയുകയായിരുന്നു. പിന്നീട് കാവേരിയുടെ അമ്മ തന്നോട് ആലപ്പുഴയിലേക്ക് ഒന്നു വരാമോ എന്നു ചോദിച്ചതിനെ തുടര്‍ന്നാണ് അവിടെ ചെന്നത്. പിന്നീടാണ് തന്നെ ട്രാപ്പിലാക്കുകയായിരുന്നു എന്നു തിരിച്ചറിഞ്ഞത്. തന്റെ ഫോണിലേക്കു വന്ന വിളിയുടെ വിവരങ്ങള്‍ ഉള്‍പ്പെടെ പൊലീസിനു കൈമാറിയതാണെന്നും പ്രിയങ്ക വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.