മത്സരരംഗത്തേക്ക് ഉടനെയില്ല.. പ്രചാരണത്തിനും ശക്തമായി യുഡിഎഫിന് ഒപ്പമുണ്ടാവും: രമേഷ് പിഷാരടി

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഒരുങ്ങുന്നവെന്ന വാര്‍ത്തകള്‍ തള്ളി നടന്‍ രമേഷ് പിഷാരടി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം പിഷാരടി പങ്കുവച്ചത്. മത്സര രംഗത്തേക്ക് ഉടനെയില്ല എന്നാണ് പിഷാരടി പറയുന്നത്.

”നിയമസഭ ഉപതിരഞ്ഞെടുപ്പ്… മത്സരരംഗത്തേക്ക് ഉടനെയില്ല.. എന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപെട്ടു വരുന്ന വാര്‍ത്തകള്‍ ശരിയല്ല.. പാലക്കാട്, വയനാട്, ചേലക്കര.. പ്രവര്‍ത്തനത്തിനും.. പ്രചരണത്തിനും ശക്തമായി യുഡിഎഫിന് ഒപ്പമുണ്ടാവും” എന്നാണ് പിഷാരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. കൈപ്പത്തി ചിഹ്നമുള്ള കൊടിയുടെ ചിത്രമടക്കം പങ്കുവച്ചാണ് നടന്റെ പോസ്റ്റ്.

പാലക്കാട് എംഎല്‍എ ആയിരുന്ന ഷാഫി പറമ്പില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് മത്സരിച്ച് വിജയിച്ചതോടെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ കോണ്‍ഗ്രസ് പ്രചാരണത്തില്‍ സജീവമായിരുന്നു രമേഷ് പിഷാരടി.

വിവിധ കോണ്‍ഗ്രസ് പരിപാടികളിലും പിഷാരടി പങ്കെടുക്കാറുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബാലുശ്ശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പിഷാരടി മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു.