കഞ്ചാവ് വലിക്കും, കള്ളും കുടിക്കും, രാസലഹരി ഇല്ല; കോടതിയിലേക്ക് കൊണ്ടുപോകവെ വേടന്‍

താന്‍ കഞ്ചാവ് വലിക്കുകയും കള്ള് കുടിക്കുകയും ചെയ്യുന്ന ആളാണെന്ന് റാപ്പര്‍ വേടന്‍. പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകവെയാണ് വേടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇക്കാര്യം എല്ലാവര്‍ക്കും അറിയാമെന്നും വേടന്‍ പ്രതികരിച്ചു. രാസലഹരി ഉപയോഗിക്കാറുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇല്ല എന്നാണ് വേടന്റെ മറുപടി.

പുലിപ്പല്ല് കൈവശം വെച്ച കേസില്‍ നേരത്തേ വേടനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം വനംവകുപ്പ് കേസെടുത്തിരുന്നു. തമിഴ്നാട്ടിലെ ഒരു ആരാധകനാണ് തനിക്ക് പുലിപ്പല്ല് സമ്മാനിച്ചതെന്നാണ് വേടന്റെ മൊഴി. എന്നാല്‍ നേരത്തെ പുലിപ്പല്ല് തായ്‌ലാന്‍ഡില്‍ നിന്നാണ് ലഭിച്ചതെന്ന് വേടന്‍ മൊഴി നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.

ഫ്ളാറ്റില്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വേടന്റെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്ന് ആറ് ഗ്രാം കഞ്ചാവാണ് എറണാകുളം ഹില്‍ പാലസ് പോലീസ് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത വേടന്‍ കഞ്ചാവ് ഉപയോഗിച്ചതായി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

Read more

ഇതിനിടെയാണ് പുലിയുടെ പല്ല് കൂടി വേടനില്‍ നിന്ന് കണ്ടെത്തിയത്. തമിഴ്നാട്ടില്‍ നിന്നാണ് പുലിപ്പല്ല് ലഭിച്ചതെന്ന മൊഴിക്ക് പിന്നാലെ കേസില്‍ തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് വനംവകുപ്പ്.