മലയാള സിനിമയിലെ ലിംഗവിവേചനം തുറന്ന് പറഞ്ഞ് നടി റിമാ കല്ലിങ്കലിന്‍റെ ടെഡ്എക്സ് ടോക്ക്സ്

മലയാള സിനിമയിലെ നടപ്പുശീലങ്ങളെയും ലിംഗവിവേചനങ്ങളെയും തുറന്ന് പറഞ്ഞും എതിര്‍ത്തും നടി റിമാ കല്ലിങ്കല്‍. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ടെഡ്എക്‌സ് ടോക്ക്‌സില്‍ സംസാരിക്കവെയാണ് മലയാള സിനിമാ മേഖല എങ്ങനെയാണ് സ്ത്രീകളോട് പെരുമാറുന്നതെന്ന് റിമ തുറന്നടിക്കുന്നത്.

മലയാള സിനിമയിലേക്ക് 150 ഓളം പുതുമുഖ നടിമാര്‍ അവതരിപ്പിക്കപ്പെടുമ്പോഴും പത്തോ അതില്‍ താഴെയോ നായകന്മാരാലാണ് ഈ ഇന്‍ഡസ്ട്രി ഭരിക്കപ്പെടുന്നതെന്ന് റിമ കുറ്റപ്പെടുത്തി. ഇന്ത്യയില്‍ വെച്ച് ഏറ്റവും മികച്ച സെക്‌സ് റേഷ്യോ ഉള്ള സംസ്ഥാനമായിട്ടും സിനിമയിലെ സെക്‌സ് റേഷ്യോ 1:30 ആണ്. സഹപ്രവര്‍ത്തക ലൈംഗിക ആക്രമണത്തിന് ഇരയായപ്പോള്‍ അമ്മ പ്രസിഡന്റ് പറഞ്ഞത് അത് കഴിഞ്ഞുപോയ കാര്യമാണെന്നും റിമ കുറ്റപ്പെടുത്തി.

സിനിമ നിര്‍മ്മിക്കപ്പെടുമ്പോള്‍ സാറ്റലൈറ്റ് റൈറ്റ്‌സ് ഉള്‍പ്പെടെയുള്ളവയില്‍ സ്ത്രീകള്‍ക്ക് സ്ഥാനമില്ല. അതുകൊണ്ട് തന്നെ അവര്‍ക്ക് പ്രതിഫലവും കുറവാണ്. സെറ്റിലെ ഫര്‍ണ്ണിച്ചറുകള്‍ക്ക് തുല്യമായാണ് സിനിമക്കാര്‍ സ്ത്രീകളെ പരിഗണിക്കുന്നതെന്നും റിമ പറഞ്ഞു.

കേരളത്തിലെ ഏറ്റവും വലിയ പണംവാരിപടത്തില്‍ ആകെയുള്ളത് നാല് സ്ത്രീകഥാപാത്രങ്ങളാണ്. വഴക്കാളിയായ ഒരു ഭാര്യ, നായകനെ വശീകരിക്കാന്‍ മാത്രം സ്‌ക്രീനിലെത്തുന്ന ഒരു സെക്‌സ് സൈറന്‍, തെറി വിളിക്കാന്‍ മാത്രം വായ തുറക്കുന്ന ഒരു അമ്മായിഅമ്മ, പെറ്റ്കൂട്ടുന്ന മറ്റൊരു അമ്മ – ഇവരാണ് ആ ചിത്രത്തിലെ നാല് സ്ത്രീകഥാപാത്രങ്ങളെന്നും പുലിമുരുകനെ പരോക്ഷമായി വിമര്‍ശിച്ച് റിമ പറഞ്ഞു.