ആരെയും കരിവാരി തേയ്ക്കാൻ ലക്ഷ്യമില്ല, മാറ്റം വരണം; ഹേമ കമ്മീഷൻ റിപ്പോർട്ടിൽ പ്രതികരണവുമായി സജിത മഠത്തിൽ

ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന വിവരാവകാശ കമ്മീഷൻ ഉത്തരവിൽ പ്രതികരണവുമായി ഡബ്ല്യുസിസി അംഗവും നടിയുമായ സജിത മഠത്തിൽ. സിനിമ മേഖലയിൽ സമഗ്രമായ മാറ്റം കൊണ്ടുവരികയെന്നതാണ് ആവശ്യമെന്നും, ആരെയും കരിവാരിതേക്കുക എന്നതല്ല ലക്ഷ്യമെന്നും, ഉത്തരവ് സ്വാഗതാർഹമാണെന്നും മാധ്യമങ്ങളോട് സംസാരിക്കവെ സജിത മഠത്തിൽ അഭിപ്രായപ്പെട്ടു.

റിപ്പോർട്ട് സമർപ്പിച്ച് അഞ്ച് വർഷത്തിന് ശേഷമാണ് ഇപ്പോൾ ഉത്തരവ് വന്നിരിക്കുന്നത്. വിലക്കപ്പെട്ട വിവരമൊഴിച്ച് മറ്റൊന്നും മറച്ചുവെക്കരുതെന്നും വിവരാവകാശ കമ്മിഷണർ ഡോ. എ.എ. അബ്ദുൽ ഹക്കീമിന്റെ ഉത്തരവിൽ പറയുന്നു. റിപ്പോര്‍ട്ട് പുറത്തുവിടുമ്പോള്‍ അത് വ്യക്തികളുടെ സ്വകാര്യതയിലേക്കു കടക്കുന്നതാകരുത്. ഉത്തരവു പൂര്‍ണമായി നടപ്പാക്കിയെന്ന് ഗവ. സെക്രട്ടറി ഉറപ്പാക്കണമെന്നും വിവരാവകാശ കമ്മീഷന്‍ പറഞ്ഞു.

2017-ൽ നടിക്കെതിരെ നടന്ന ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ട് മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇതിനെതുടർന്നാണ് ഇത്തരം പ്രശ്നങ്ങൾ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും അതിന്റെ പരിഹാരം കാണുന്നതിനും വേണ്ടി പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ്, രമ്യ നമ്പീശൻ, പദ്മപ്രിയ, ബീന പോൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ വുമൺ ഇൻ സിനിമ കളക്ടീവ് (WCC) രൂപീകരിക്കുന്നത്.

സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന വിവേചനത്തെ കുറിച്ച് പഠിക്കാൻ ഒരു പാനലിനെ നിയോഗിക്കണമെന്ന ഡബ്ല്യുസിസിയുടെ നിർദേശത്തെ തുടർന്നാണ് അന്നത്തെ ഇടതുപക്ഷ സർക്കാർ 2017 ജൂലൈയിൽ ജസ്റ്റിസ് ഹേമ അധ്യക്ഷയായും മുൻ ബ്യൂറോക്രാറ്റ് കെ. ബി വത്സലകുമാരിയും നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മീഷനെ സർക്കാർ രൂപീകരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായാണ് സിനിമ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാനായി ഒരു കമ്മീഷനെ നിയമിക്കുന്നത്.

വ്യക്തിഗത വിവരങ്ങൾ മറച്ചുവെക്കണമെന്ന വ്യവസ്ഥയിൽ മലയാള സിനിമയിൽ പ്രവർത്തിക്കുന്ന നിരവധി സ്ത്രീകളാണ് സെറ്റിൽ നേരിടേണ്ടിവന്ന പീഡനത്തെ കുറിച്ചും, കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള കുറ്റകൃത്യങ്ങളെ കുറിച്ചുമുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ ഹേമ കമ്മീഷന് മുൻപിൽ പങ്കുവെച്ചത്. 300 പേജുള്ള റിപ്പോർട്ട് 2019 ഡിസംബർ 31-നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന് മുന്നിൽ സമർപ്പിക്കപ്പെട്ടത്.

സമർപ്പിക്കപ്പെട്ട് അഞ്ച് വർഷങ്ങൾക്ക് ശേഷവും റിപ്പോർട്ട് പുറത്തുവിടാത്തതിൽ സിനിമയിലെ വമ്പൻ ശക്തികളുടെ ഇടപെടലുകൾ ഉണ്ടെന്നുള്ളത് പരസ്യമായ രഹസ്യമായിരുന്നു. ഇപ്പോൾ ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷൻ ഉത്തരവ് വന്നതുകൊണ്ട് തന്നെ മലയാള സിനിമയിലെ പല പ്രമുഖരും വലയിലാവുമെന്ന കാര്യം ഉറപ്പാണ്.

സിനിമാ സെറ്റുകളിലെ ലൈംഗികാതിക്രമം തടയുന്നതിനും സ്ത്രീകൾക്കെതിരെയുള്ള മറ്റ് വിവേചനങ്ങൾ ഇല്ലാതെയാക്കുന്നതിനും വേണ്ടി സിനിമാ സെറ്റുകളിൽ ഇൻറ്റേണൽ കംപ്ലെയ്ന്റ് കമ്മിറ്റി (ICC) കൊണ്ടുവന്നതും, പ്രൊട്ടക്ഷൻ ഓഫ് വുമൺ ഫ്രം സെക്ഷ്വൽ ഹരാസ്മെന്റ് (PoSH) ആക്ട് കൊണ്ടുവന്നതും ഡബ്ല്യുസിസിയുടെ ഇടപെടൽ കൊണ്ടാണ് എന്നത് ഇതിനോട് ചേർത്തുവായിക്കേണ്ട ഒന്നാണ്.