പാര്‍ട്ടി സെക്രട്ടറി ശിപാര്‍ശ ചെയ്താലോ ഇന്റര്‍വ്യൂവിന് മാര്‍ക്ക് കൂട്ടിക്കൊടുത്താലോ സിനിമയില്‍ നില്‍ക്കാന്‍ കഴിയില്ല: സലിം കുമാര്‍

സിനിമയിലെ നെപ്പോട്ടിസം എന്നും ചര്‍ച്ചകളില്‍ നിറയാറുണ്ട്. ബോളിവുഡില്‍ നെപ്പോട്ടിസം വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് സലിം കുമാര്‍. മക്കളെ സിനിമയിലേക്കു കൊണ്ടുവരാന്‍ എന്തുകൊണ്ട് ഇതുവരെ ശ്രമിച്ചില്ല എന്ന ചോദ്യത്തോടാണ് സലിം കുമാര്‍ പ്രതികരിച്ചത്.

”പാര്‍ട്ടി സെക്രട്ടറി ശുപാര്‍ശ ചെയ്താലോ ഇന്റര്‍വ്യൂവിന് മാര്‍ക്ക് കൂട്ടിക്കൊടുത്താലോ സിനിമയില്‍ നില്‍ക്കാന്‍ ആര്‍ക്കും കഴിയില്ല. അടിസ്ഥാനപരമായി സിനിമാവാസനയും പ്രതിഭയും വേണം. കടലിലെ ആമ കടല്‍ക്കരയില്‍ വന്നാണ് മുട്ടയിടുന്നത്. ഏകദേശം 100 മീറ്ററോളം കരയിലേക്കു വരും.”

”മണലില്‍ കുഴിയെടുത്ത് മുട്ടയിട്ട് കുഴി മൂടി അതു കടലിലേക്ക് പോവും. മുട്ട വിരിഞ്ഞു പുറത്തുവരുന്ന കുഞ്ഞുങ്ങള്‍ നേരെ പടിഞ്ഞാറേക്ക് പോയി കടലിലിറങ്ങും. അതു കിഴക്കോട്ടോ തെക്കോട്ടോ വടക്കോട്ടോ പോവില്ല. ഇതാണ് ജന്മവാസന. ഒന്നോ രണ്ടോ സിനിമയില്‍ ശുപാര്‍ശ കൊണ്ടുനില്‍ക്കാം.”

”പക്ഷെ, മൂന്നാമത്തെ സിനിമയില്‍ അതു പറ്റില്ല. അതറിയാവുന്നതു കൊണ്ടാണ് ഞാന്‍ രണ്ടുമക്കളേയും നന്നായി പഠിപ്പിച്ചത്. ചന്തു ഇംഗ്ലിഷ് സാഹിത്യത്തില്‍ പിജിയും എല്‍എല്‍ബിയും കഴിഞ്ഞ ശേഷമാണ് ഇപ്പോള്‍ സിനിമയില്‍ സജീവമായത്” എന്നാണ് സലിം കുമാര്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സലിം കുമാര്‍ പറയുന്നത്.

അതേസമയം, അച്ഛന് പിന്നാലെ മകന്‍ ചന്തുവും സിനിമയില്‍ എത്തിയിരിക്കുകയാണ്. മഞ്ഞുമ്മല്‍ ബോയ്‌സ് ചിത്രത്തിലെ ചന്തുവിന്റെ അഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു. നടികര്‍ എന്ന ടൊവിനോ ചിത്രത്തിലാണ് ചന്തു ഒടുവില്‍ വേഷമിട്ടത്.