തങ്കം എങ്ങനെയായിരിക്കും അഭിനയിക്കുക എന്ന് നോക്കി നിന്ന ഞങ്ങൾക്ക് മുന്നിൽ കനി തനിത്തങ്കമായി മാറി: ശങ്കർ ഇന്ദുചൂഡൻ

ഡിസ്നി പ്ലസ് ഹോട്സ്റ്റാറിന്‍റെ നാലാമത്തെ മലയാളം വെബ് സീരീസാണ് ‘നാഗേന്ദ്രൻസ് ഹണിമൂൺസ്’ ഗംഭീര പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. നിതിൻ രഞ്ജിപണിക്കാരാണ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്.
കോമഡി- എന്റർടൈനർ ഴോണറിലാണ് സീരീസ് ഒരുക്കിയിരിക്കുന്നത്.

ഗ്രേസ് ആന്റണി, ശ്വേതാ മേനോൻ, കനി കുസൃതി, അൽഫി പഞ്ഞിക്കാരൻ, പ്രശാന്ത് അലക്സാണ്ടർ, കലാഭവൻ ഷാജോൺ, രമേശ് പിഷാരടി, നിരഞ്ജന അനൂപ്, അമ്മു അഭിരാമി, ജനാർദനൻ തുടങ്ങീ വൻ താരനിരയാണ് സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രമായെത്തുന്ന വെബ് സീരീസിൽ അണിനിരക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിലെ കനി കുസൃതി അവതരിപ്പിച്ച തങ്കം എന്ന കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ്, ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ നേര് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശങ്കർ ഇന്ദുചൂഡൻ. കനി കുസൃതിയുടെ കൂടെ ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിന്റെ ഓഡിഷന് വേണ്ടി താനും പോയിരുന്നെന്നും, ണ്ടുകാലത്ത് നാട്ടിൻപുറത്ത് കാണുന്ന സ്ത്രീകളുടെ രൂപവും ഭാവവും സംസാരരീതിയും നാണവും എല്ലാം കനി, തങ്കം എന്ന കഥാപാത്രത്തിലേക്ക് കൊണ്ടുവന്നുവെന്നും ശങ്കർ പറയുന്നു.

“വളരെ അഭിനയപരിചയം ഉള്ള ഗംഭീര താരങ്ങളോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. ആലപ്പുഴയിലേക്ക് കനി കുസൃതി ചേച്ചിയോടൊപ്പമാണ് യാത്ര ചെയ്തത്. ചേച്ചിക്ക് കാനിൽ പുരസ്‌കാരം കിട്ടിയ സിനിമയുടെ ഓഡിഷന് ഞാൻ പോയിട്ടുണ്ട്. പോകുന്ന വഴി ഞങ്ങൾ നല്ല കമ്പനി ആയി. നല്ലൊരു തീയറ്റർ ആര്‍ടിസ്റ്റാണ് ചേച്ചി.

ചേച്ചിയുടെ ഇതുവരെയുള്ള അനുഭവവും തിയറ്റർ അനുഭവവുമൊക്കെ പറഞ്ഞ് ഒരുപാടു സംസാരിച്ചാണ് ഞങ്ങൾ പോയത്. ഗംഭീര താരമാണ് കനി ചേച്ചി. പണ്ടുകാലത്ത് നാട്ടിൻപുറത്ത് കാണുന്ന സ്ത്രീകളുടെ രൂപവും ഭാവവും സംസാരരീതിയും നാണവും എല്ലാം കനി ചേച്ചി ആ കഥാപാത്രത്തിലേക്ക് കൊണ്ടുവന്നു.

തങ്കം എങ്ങനെയായിരിക്കും അഭിനയിക്കുക എന്ന് നോക്കി നിന്ന ഞങ്ങൾക്ക് മുന്നിൽ കനി തനിത്തങ്കമായി മാറി. നമ്മുടെ തങ്കം എല്ലാവരുടെയും പ്രിയപ്പെട്ട തങ്കമായി. ഡയലോഗ് ഒക്കെ പറയുന്ന രീതിയും പെരുമാറ്റവും ചിരിയും നാണവും എല്ലാം കനി വളരെ മനോഹരമായി ചെയ്തു.” എന്നാണ് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ ശങ്കർ പറഞ്ഞത്.

കേരള ക്രൈം ഫയല്‍, മാസ്റ്റര്‍ പീസ്, പെരല്ലൂര്‍ പ്രീമിയര്‍ ലീഗ് എന്നിവയാണ് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ സ്ട്രീം ചെയ്ത മലയാളം വെബ് സീരീസുകൾ.