നടന്‍ ഇന്നസെന്റിന്റെ രണ്ടാം ചരമവാര്‍ഷികദിനത്തില്‍ കുറിപ്പ് പങ്കുവെച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ഏത് പ്രതിസന്ധികളും തരണം ചെയ്യാനുള്ള മരുന്ന് ഇന്നസെന്റിന്റെ കയ്യിലുണ്ടാകും. അനുഭവങ്ങളുടെ കലവറയാണ് ആ മനുഷ്യന്‍. ഇപ്പോഴും അതിരാവിലെ ഫോണ്‍ റിങ് ചെയ്യുമ്പോള്‍ ഇന്നസെന്റ് ആകുമോ എന്ന് തോന്നിപ്പോകും എന്നാണ് സത്യന്‍ അന്തിക്കാട് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
സത്യന്‍ അന്തിക്കാടിന്റെ കുറിപ്പ്:
ഇന്നസെന്റ് വിട പറഞ്ഞിട്ട് ഇന്ന് രണ്ട് വര്‍ഷം തികയുന്നു. ഇന്നലെ രാത്രി ശ്രീനിവാസനുമായി കുറേ നേരം സംസാരിച്ചിരുന്നു. കൂടുതലും ഇന്നസെന്റിനെപ്പറ്റി തന്നെ. പറഞ്ഞ് പറഞ്ഞ് ശ്രീനിയുടെ ശബ്ദം ഇടറിത്തുടങ്ങിയപ്പോള്‍ ഞാന്‍ വിഷയം മാറ്റി. ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല ഞങ്ങള്‍ക്കിടയില്‍ നിന്ന് ഇന്നസെന്റ് വിട്ടുപോയി എന്ന്. സിനിമയുടെ എഴുത്തിനിടയില്‍ തിരക്കഥ വഴി മുട്ടി നിന്നാല്‍ ഞാനും ശ്രീനിയും ഇരിങ്ങാലക്കുടയിലേക്ക് കാറുമെടുത്ത് പോകും.
ഏതു പ്രതിസന്ധികളും തരണം ചെയ്യാനുള്ള മരുന്ന് ഇന്നസെന്റിന്റെ കയ്യിലുണ്ടാകും. അനുഭവങ്ങളുടെ കലവറയാണ് ആ മനുഷ്യന്‍. സ്വന്തം ജീവിതമാണ് ഇന്നസെന്റിന്റെ പാഠപുസ്തകം. അതില്‍ നിന്നൊരു പേജ് മതി കഥാപ്രതിസന്ധികള്‍ തരണം ചെയ്യാന്‍.
പുതിയ സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ മോഹന്‍ലാല്‍ ചോദിച്ചു – ‘ഇന്നസെന്റും ഒടുവിലും മാമുക്കോയയും ലളിതച്ചേച്ചിയും നെടുമുടിയുമൊന്നുമില്ലാതെ സത്യേട്ടന്റെ സെറ്റ് എങ്ങനെ പൂര്‍ണ്ണമാകും?’
‘അവരുടെ ആത്മാവും അനുഗ്രഹവും നമ്മളോടൊപ്പമുണ്ടല്ലോ. അതു മതി.’ എന്ന് ഞാന്‍ മറുപടി പറഞ്ഞു. അങ്ങനെ ആശ്വസിക്കാനേ ഇനി പറ്റൂ. ഇപ്പോഴും അതിരാവിലെ ഫോണ്‍ റിങ് ചെയ്യുമ്പോള്‍ ഇന്നസെന്റ് ആകുമോ എന്ന് തോന്നിപ്പോകും. ആ തോന്നലുകള്‍ക്കും ഇന്ന് രണ്ട് വയസ്സ്.