വസ്ത്രം മാറാന്‍ ഒരു മാര്‍ഗവുമില്ല, സുകുമാരിയമ്മ വരാന്‍ പറഞ്ഞു, വിറച്ചു പോയ അനുഭവം; തുറന്നു പറഞ്ഞ് സീമ ജി നായര്‍

അന്തരിച്ച പ്രിയ താരം സുകുമാരിയോടുള്ള പ്രത്യേക അടുപ്പത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടി സീമ ജി. നായര്‍. സുകുമാരിക്കൊപ്പമുള്ള മറക്കാനാവത്ത ഒരു അനുഭവമാണ് സീമ തുറന്നു പറഞ്ഞിരിക്കുന്നത്. ലൊക്കേഷനിലെ അസൗകര്യങ്ങളെ തുടര്‍ന്ന് കാരവാനോ മുറിയോ ഇല്ലാതെ വസ്ത്രം മാറ്റിയതിനെ കുറിച്ചാണ് സീമ സഫാരി ടിവിയില്‍ സംസാരിക്കവെ പറഞ്ഞിരിക്കുന്നത്.

”സുകുമാരിയമ്മയോട് എനിക്ക് കുറച്ച് കൂടെ അടുപ്പമുണ്ട്. സുകുമാരിയമ്മയില്‍ നിന്നും കണ്ട് പഠിക്കേണ്ട കുറേ കാര്യങ്ങളുണ്ട്. അമ്മ ഒരു കെട്ട് പലഹാരവുമായാണ് ഷൂട്ടിന് വരിക. എല്ലാവര്‍ക്കും കൊടുക്കും. കിട്ടുന്ന പൈസയില്‍ പാതിയും ഓരോ സാധനങ്ങള്‍ മേടിച്ച് ആള്‍ക്കാര്‍ക്ക് കൊടുക്കും. ഞാനും അമ്മയും കൊല്ലത്ത് ഒരിടത്ത് ഷൂട്ടിന് നില്‍ക്കുകയാണ്. വസ്ത്രം മാറണം.”

”കടലിന് അടുത്തുള്ള അംഗന്‍വാടി പോലത്തെ കെട്ടിടത്തിലാണ് ഷൂട്ടിംഗ് നടക്കുന്നത്. ഡ്രസ് മാറ്റാന്‍ ഒരു മാര്‍ഗവും ഇല്ല. ദാവണി പോലത്തെ ഡ്രസാണ്. പാവാടയും ബ്ലൗസുമാണ്. എല്ലാം ചേഞ്ച് ചെയ്യണം. എവിടെ നിന്ന് മാറണം എന്ന് കണ്‍ഫ്യൂഷന്‍. അമ്മ എന്നെ വിളിച്ചു. കോസ്റ്റ്യൂമറെ വിളിച്ച് ലുങ്കി കൊണ്ട് വരാന്‍ പറഞ്ഞു.”

”കെട്ടിടത്തിന്റെ മൂലയിലേക്ക് കൊണ്ട് പോയി രണ്ട് വശത്തുമായി മുണ്ട് പിടിച്ച് നിന്നു. നീ മാറിക്കോളാന്‍ പറഞ്ഞു. ഞാന്‍ വിറച്ച് പോയി. കാരണം ഈ മുണ്ടിന്റെ മറവില്‍ എങ്ങനെ ഡ്രസ് മാറും. അമ്മ ഈ രണ്ട് കൈയിലും മുണ്ട് നീട്ടിപ്പിടിച്ച് ഞാനല്ലേ പറയുന്നത്, മാറിക്കോളാന്‍ പറഞ്ഞു. ഞാന്‍ ഡ്രസ് മാറിയ ശേഷം നീ മുണ്ട് ഇങ്ങനെ പിടിക്കെന്ന് പറഞ്ഞു.”

”അമ്മയും വസ്ത്രം മാറി. സുകുമാരിയമ്മ ആയിരത്തോളം പടങ്ങളില്‍ അഭിനയിച്ച ഗ്രേറ്റ് ആര്‍ട്ടിസ്റ്റാണ്. ആ അമ്മയാണ് ഒന്നും വിഷമിക്കേണ്ടെന്ന് വന്ന് പറഞ്ഞത്. ഞാന്‍ ഇന്നലെ വന്ന ചെറിയൊരു ആര്‍ട്ടിസ്റ്റാണ്. ഇന്ന് കാരവാനില്ലെങ്കില്‍ ഡ്രസ് മാറ്റാന്‍ പറ്റില്ല. എല്ലാ സൗകര്യങ്ങള്‍ കൊടുത്താല്‍ പോലും പ്രശ്‌നമാണ്.”

”സുകുമാരിയമ്മയില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്” എന്നാണ് സീമ ജി. നായര്‍ പറയുന്നത്. അതേസമയം, എഴുപത്തി രണ്ടാമത്തെ വയില്‍, 2013 മാര്‍ച്ച് 26ന് ആയിരുന്നു സുകുമാരിയുടെ അന്ത്യം. തീപൊള്ളലേറ്റ് ചികിത്സയിലിരിക്കെ ആയിരുന്നു മരണം.