'അമ്മ'യുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റ് സ്ഥാനമൊഴിയുന്നു..; വിവാദങ്ങള്‍ക്കിടെ കുറിപ്പുമായി ശ്വേത മേനോന്‍

‘അമ്മ’ സംഘടനയിലെ തിരഞ്ഞെടുപ്പും അതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളുമാണ് വാര്‍ത്തകളില്‍ ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്നത്. ബൈലോ പ്രകാരം വനിതകളെ കമ്മിറ്റിയിലേക്ക് പരിഗണിച്ചപ്പോള്‍ രമേഷ് പിഷാരടി, റോണി ഡേവിഡ് എന്നിവര്‍ കമ്മിറ്റിയില്‍ നിന്നും പുറത്തായിരുന്നു. യൂട്യൂബ് ചാനലിലൂടെ അമ്മയിലെ പരിപാടികളും പ്രധിഷേധങ്ങളുമെല്ലാം പുറത്തുവന്നതും സംഘടനയ്ക്കുള്ളിലുള്ളവരെ തന്നെ ചൊടിപ്പിച്ചിട്ടുണ്ട്.

ഇതിനിടെ നടി ശ്വേത മേനോന്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. അമ്മയുടെ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ കാലാവധി പൂര്‍ത്തിയാക്കി സ്ഥാനമൊഴിയുന്നതില്‍ അഭിമാനമുണ്ട് എന്നാണ് ശ്വേതാ മേനോന്‍ പറയുന്നത്. ബാബുരാജ്, ജയന്‍ ചേര്‍ത്തല എന്നിവരാണ് പുതിയ വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ടത്.

”അമ്മയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ എന്റെ കാലാവധി അവസാനിക്കുമ്പോള്‍, ഞാന്‍ അഭിമാനവും നന്ദിയും കൊണ്ട് വീര്‍പ്പുമുട്ടുകയാണ്. 2021 മുതല്‍ 2024 വരെയുള്ള വര്‍ഷങ്ങള്‍ നിരവധി ഉയര്‍ച്ചകളും വളരെ കുറച്ച് താഴ്ചകളുമുള്ള അവിശ്വസനീയമായ യാത്രയായിരുന്നു അത്. ഞങ്ങളുടെ ‘അമ്മ’യെ സേവിക്കാന്‍ എനിക്ക് അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്.”

”ലാലേട്ടാ നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്നത് ഒരു ബഹുമതിയാണ്. കഴിഞ്ഞ 25 വര്‍ഷമായി നല്‍കിയ മികച്ച സംഭാവനകള്‍ക്ക് ഇടവേള ബാബു ഏട്ടന് പ്രത്യേക നന്ദി. നിങ്ങള്‍ കാരണം ‘അമ്മ’ ഇപ്പോള്‍ നമ്മുടെ സഹപ്രവര്‍ത്തകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന കൂടുതല്‍ അര്‍ഥവത്തായ ഒരു സംഘടനയായി മാറിയിരിക്കുന്നു. നിങ്ങള്‍ എന്നിലര്‍പ്പിച്ച പിന്തുണയ്ക്കും വിശ്വാസത്തിനും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങള്‍ക്കും അമ്മയിലെ എല്ലാ അംഗങ്ങള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.”

”നമ്മള്‍ ഒരുമിച്ച് വലിയ കാര്യങ്ങള്‍ ചെയ്യുകയും നമ്മുടെ ലക്ഷ്യത്തില്‍ എത്തിച്ചേരുമെന്ന് ദൃഢനിശ്ചയം ചെയ്യുകയും ചെയ്തു. പുതിയ കമ്മിറ്റിക്ക് കീഴില്‍ അമ്മ കൂടുതല്‍ കരുതയായി മുന്നേറുമെന്നും മലയാള സിനിമ പുതിയ ഉയരങ്ങളിലെത്തുമെന്നും എനിക്ക് ഉറപ്പുണ്ട്. ഹൃദയം നിറഞ്ഞ നന്ദിയോടെ” എന്നാണ് ശ്വേത മേനോന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.